| Sunday, 4th February 2024, 4:12 pm

വാലിബനിലെ ചിരി ആ മൃഗത്തിൽ നിന്ന് കണ്ട് പഠിച്ചതാണ്: വാലിബനിലെ ചമതകൻ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാത്തിരിപ്പിനൊടുവിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിച്ച മലൈക്കോട്ടൈ വാലിബൻ തിയേറ്ററിൽ എത്തിയിരിക്കുകയാണ്.

പ്രഖ്യാപനം മുതൽ തന്നെ വലിയ ഹൈപ്പിൽ കയറിയ ചിത്രമായിരുന്നു വാലിബൻ. ആദ്യ ദിനം സിനിമ സമ്മിശ്ര പ്രതികരണം നേടിയപ്പോൾ പിന്നീട് അങ്ങോട്ട് മികച്ച സിനിമ എന്ന നിലയിൽ അഭിപ്രായങ്ങൾ വരാൻ തുടങ്ങിയിരുന്നു. മലയാളത്തിനു പുറമേ അന്യഭാഷയിലെ താരങ്ങളാണ് വാലിബനിൽ കൂടുതൽ ഭാഗമായിട്ടുള്ളത്.

ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ചമതകനെ പ്രേക്ഷകരാരും മറക്കാൻ ഇടയില്ല. സിനിമയിൽ ഉടനീളം വലിബനെ പിന്തുടരുന്ന ചമതകനെ അവതരിപ്പിച്ചിട്ടുള്ളത് കന്നഡ നടൻ ഡാനിഷ് സേട്ടാണ്.

ആ കഥാപാത്രത്തിന്റെ പ്രത്യേകമായ ചിരി പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ആ ചിരി ഹൈനായെന്ന മൃഗത്തെ നോക്കിയാണ് താൻ പഠിച്ചതെന്ന് ഡാനിഷ് പറയുന്നു. ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു താരം.

‘സിനിമയിൽ ഒരു ചിരിയുണ്ട്. അതിനായി ലിജോ ആണ് ഹൈനയെ നോക്കി മനസ്സിലാക്കാൻ പറഞ്ഞത്. ഹൈനയുടെ ഒരുപാട് വീഡിയോകൾ കണ്ടു. എല്ലാ ദിവസവും യൂട്യൂബിൽ വീഡിയോ കാണുമായിരുന്നു. ഹൈന ഒരിക്കലും നേരിട്ട് ആക്രമിക്കില്ല, ആ രീതിയൊക്കെ കഥാപാത്രത്തിനായി മനസ്സിലാക്കിയിരുന്നു. വാലിബന്റെ മേക്കിങ് വീഡിയോ കണ്ടാൽ മനസ്സിലാകും ലിജോയുടെ മേക്കിങിലെ വ്യത്യസ്തത. അത്രയും വ്യത്യസ്തമായാണ് ഷോട്ടുകൾ എടുത്തിരിക്കുന്നത്.

എന്റെ ഭാഗങ്ങൾ കഴിഞ്ഞാലും ഞാൻ സെറ്റിൽത്തന്നെ ഇരിക്കാറുണ്ട്. ലിജോ സിനിമ എടുക്കുന്നത് മനസ്സിലാക്കാനാണ്. അദ്ദേഹം ഓരോ ഷോട്ടും ചിത്രീകരിക്കുന്നത്, അതിൻ്റെ സൗന്ദര്യശാസ്ത്രം, പശ്ചാത്തലത്തിന്റെ ഉപയോഗം, സ്ഥലം ഒക്കെ വേറെ ഒരു രീതി യിലാണ്. സിനിമയിൽ നിഴലുകൾ ഉപയോഗിച്ചുള്ള ഫ്രെയിമുകൾ ഇതിനൊരു ഉദാഹരണമാണ്.

എപ്പോഴെങ്കിലും സംവിധാനം ചെയ്യാൻ ആഗ്രഹിക്കുകയാണെങ്കിൽ ആദ്യം ലിജോയുടെ അസിസ്റ്റൻ്റായി പ്രവർത്തിക്കും,’ഡാനിഷ് സേത് പറയുന്നു.

Content Highlight: Danish Seth Talk About His Character In Valibhan

We use cookies to give you the best possible experience. Learn more