national news
ബി.ജെ.പി ഭരണത്തിൽ ദളിതരും സ്ത്രീകളും സുരക്ഷിതരല്ല: യു.പിയിൽ ദളിത് പെൺകുട്ടി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 18, 12:57 am
Friday, 18th April 2025, 6:27 am

ലഖ്‌നൗ: ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടി ബലാത്സംഗത്തിനിരയായ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പതിനൊന്ന് വയസുള്ള ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ കുറ്റവാളിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

തന്റെ എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം സർക്കാരിനെ വിമർശിച്ചത്. ബി.ജെ.പിയുടെ ‘ദളിത് വിരുദ്ധ, സ്ത്രീ വിരുദ്ധ മനോഭാവം’ മൂലമാണ് ഉത്തർപ്രദേശിൽ ഇത്തരം കുറ്റകൃത്യങ്ങൾ തുടർച്ചയായി സംഭവിക്കുന്നതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.

‘ഉത്തർപ്രദേശിലെ റാംപൂരിൽ 11 വയസുള്ള ഒരു ദളിത് പെൺകുട്ടിക്ക് നേരെയുണ്ടായ ക്രൂരത അങ്ങേയറ്റം ലജ്ജാകരവും ഞെട്ടിക്കുന്നതുമാണ്. യു.പിയിൽ തുടർച്ചയായി നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾ ബി.ജെ.പി സർക്കാരിന് കീഴിൽ ദളിതർ പ്രത്യേകിച്ച് പെൺമക്കൾ ഒട്ടും സുരക്ഷിതരല്ലെന്ന് വ്യക്തമാക്കുന്നു.

ബി.ജെ,പിയുടെ ദളിത് വിരുദ്ധ, സ്ത്രീ വിരുദ്ധ മനോഭാവം കാരണം, കുറ്റവാളികൾക്ക് നിയമത്തെ ഭയമില്ല, ഇരകൾ നിസഹായരാണ്. ഉത്തർപ്രദേശിലെ പെൺമക്കൾ എത്രകാലം ഇത്തരം ക്രൂരതകൾക്ക് ഇരയായിക്കൊണ്ടിരിക്കും,’ രാഹുൽ ഗാന്ധി ചോദിച്ചു.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ രാംപൂരിൽ വെച്ച് ബധിരയും മൂകയുമായ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. പിന്നാലെ പെൺകുട്ടിയെ പിറ്റേന്ന് രാവിലെ ഒരു വയലിൽ കണ്ടെത്തി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ രക്തസ്രാവമുണ്ടായിരുന്നു, ശരീരത്തിൽ കടിയേറ്റ പാടുകളും ഉണ്ടായിരുന്നു. പെൺകുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

കുറ്റവാളിക്കെതിരെ കർശന നടപടിയെടുക്കണമെന്നും പെൺകുട്ടിക്കും കുടുംബത്തിനും വേഗത്തിൽ നീതി ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

സംഭവത്തിൽ ഉത്തർപ്രദേശ് സ്ത്രീകൾക്കെതിരായ ക്രൂരതയുടെയും അതിക്രമങ്ങളുടെയും എല്ലാ പരിധികളും ലംഘിച്ചുവെന്ന് വിമർശിച്ചുകൊണ്ട് കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി വദ്രയും യോഗി സർക്കാരിനെതിരെ ആഞ്ഞടിച്ചു.

‘യു.പിയിലെ റാംപൂരിൽ, ദളിത് സമുദായത്തിൽ നിന്നുള്ള 11 വയസുകാരി അതിക്രൂര ആക്രമണത്തിനിരയായ. ക്രൂരതയുടെ എല്ലാ പരിധികളും അവർ ലംഘിച്ചു. പെൺകുട്ടിക്ക് സംസാരിക്കാനോ കേൾക്കാനോ കഴിയില്ല. അവളുടെ ശരീരം മുഴുവൻ വികൃതമാക്കപ്പെട്ടു. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾ മുഴുവൻ മനുഷ്യരാശിയെയും ലജ്ജിപ്പിക്കുന്നു.

അതേഅസമയം യു.പിയിലെ കാസ്ഗഞ്ചിൽ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് എട്ട് പേരെ അറസ്റ്റ് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, ഒരു ബി.ജെ.പി നേതാവും അവരിൽ ഉൾപ്പെടുന്നു. ബി.ജെ.പി ഭരണകാലത്ത് സ്ത്രീകൾക്കെതിരായ ക്രൂരതയുടെയും അതിക്രമങ്ങളുടെയും എല്ലാ പരിധികളും ലംഘിച്ചു. ഇത് എപ്പോൾ അവസാനിക്കും?,’ പ്രിയങ്ക ഗാന്ധി ചോദിച്ചു.

Content Highlight: Dalits, women completely unsafe under BJP rule: Rahul on girl’s rape in UP