Advertisement
Dalit Life and Struggle
ദളിത് യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി; നട്ടെല്ലിന് പരിക്കേറ്റ യുവാവ് ആശുപത്രിയില്‍
അശ്വിന്‍ രാജ്
2018 May 30, 03:35 am
Wednesday, 30th May 2018, 9:05 am

ആലപ്പുഴ: പൊലീസിനെതിരായ ആരോപണങ്ങള്‍ നിരന്തരം തുടരുന്നതിനിടെ ദളിത് യുവാവിനെ പൊലീസ് മര്‍ദ്ദനത്തിനിരയാക്കിയതായി പരാതി. അരൂര്‍ തേവാത്തറ സ്വദേശിയായ സുധീഷ് ആണ് പൊലീസ് മര്‍ദ്ദനമേറ്റതായി പരാതി നല്‍കിയത്. അരൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്.ഐ മനോജിനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. അയല്‍വാസി നല്‍കിയ പരാതിയെ തുടര്‍ന്ന് സ്റ്റേഷനിലേക്ക് തന്നെ വിളിപ്പിക്കുകയും മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നെന്നും സുധീഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സുധീഷിന്റെ അയല്‍വാസികള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. തങ്ങളെ തെറി പറഞ്ഞെന്നാരോപിച്ചായിരുന്നു പരാതി. ഇതിനെത്തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിയ തന്നെ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നെന്ന് സുധീഷ് പറയുന്നു.

“”അയല്‍വാസിയുമായി വാക്ക് തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് താന്‍ അയല്‍വാസി ഷൈലയെ തെറി പറഞ്ഞെന്നാരോപിച്ച് അവര്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഞായറാഴ്ച പൊലീസ് വീട്ടില്‍ തിരക്കിയെത്തി. ചൊവ്വാഴ്ച എന്നോട് സ്റ്റേഷനില്‍ ഹാജരാകണമെന്ന് അറിയിച്ചു. പൊലീസ് അറിയിച്ചതനുസരിച്ച് ചൊവ്വാഴ്ച പത്ത് മണിയോടെ സ്റ്റേഷനില്‍ എത്തി.”” സുധീഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മുമ്പ് തന്‍റെ പേരില്‍   കേസ് ഒന്നുമില്ലാത്തതിനാല്‍ പൊലീസ് സ്റ്റേഷനിലേക്ക് താന്‍ ഒറ്റക്കായിരുന്നു പോയതെന്നും അവിടെ പരാതിക്കാരായ കുടുംബമുണ്ടായിരുന്നെന്നും സുധീഷ് പറയുന്നു. ഇവരോട് പുറത്ത് നില്‍ക്കാന്‍ പറഞ്ഞതിന് ശേഷം തന്നെ ഒറ്റക്ക് ഒരു മുറിയിലേക്ക് വിളിപ്പിച്ചു. ഉണ്ടായ സംഭവം എസ്.ഐയോട് തുറന്നു പറഞ്ഞെങ്കിലും എസ്.ഐ തനിക്കെതിരെ തിരിയികയായിരുന്നു. ഇതിനു മുമ്പ് ഷൈലക്കെതിരെ ബന്ധുക്കള്‍ തന്നെ നല്‍കിയ പരാതിയില്‍ അവര്‍ പ്രതിയല്ലേ എന്നും അവര്‍ സ്റ്റേഷനില്‍ ഹാജരായിട്ടില്ലല്ലോ എന്നും ചോദിച്ചതോടെ എസ്.ഐ പ്രകോപിതനായി. കസേരയില്‍ ഇരുന്നുകൊണ്ട് തന്നെ അടിനാഭിക്ക് ശക്തിയായി ചവിട്ടുകയും കുനിച്ച് നിര്‍ത്തി പുറത്ത് ശക്തിയായി ഇടിക്കുകയുമായിരുന്നെന്നും സുധീഷ് പറഞ്ഞു.

തന്നെ രണ്ട് മണി വരെ സ്റ്റേഷനില്‍ നിര്‍ത്തിച്ചു. വീട്ടില്‍ എത്തിയപ്പോള്‍ മര്‍ദ്ദനം കാരണം നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. അരൂരിലെ പ്രാഥമിക ആശുപത്രിയില്‍ ആദ്യം ചികിത്സ തേടിയെങ്കിലും പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലും കളമശേരി മെഡിക്കല്‍ കോളജിലും ചികിത്സ തേടേണ്ടി വന്നു. നട്ടെല്ലിനു പൊട്ടലും നാഭിക്ക് ചതവും സംഭവിച്ചിട്ടുണ്ട്. സുധീഷ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സുധീഷ് മനപ്പുര്‍വ്വം കള്ളക്കഥയിറക്കുകയാണെന്നാണ് അരൂര്‍ എസ്.ഐ മനോജ് പറയുന്നത്. വീടിന് അടുത്തുള്ള സ്ത്രീയെ മദ്യപിച്ച് തെറി പറഞ്ഞെന്ന പരാതിയെ തുടര്‍ന്നാണ് സുധീഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത്. ഈ സമയത്ത് സ്റ്റേഷനില്‍ നിറയെ ആളുകളുണ്ടായിരുന്നു. സ്റ്റേഷനിലെ മറ്റ് പൊലീസുകാര്‍, പരാതി പറയാനും മറ്റു കാര്യങ്ങള്‍ക്കുമായി സ്റ്റേഷനില്‍ എത്തിയവര്‍, സുധീഷിനെതിരെ പരാതി നല്‍കിയവര്‍ എന്നിങ്ങന. സ്റ്റേഷനിലേക്ക്  മദ്യപിച്ചെത്തിയ സുധീഷിനെതിരെ അവിടെ വെച്ച് കേസ് എടുത്തു. തുടര്‍ന്ന് രണ്ട് സുഹൃത്തുക്കളുടെ ജാമ്യത്തില്‍ വിടുകയായിരുന്നു. ഈ സംഭവങ്ങള്‍ക്കെല്ലാം പരാതിക്കാരിയായ സ്ത്രീയും ഒപ്പം വന്ന വ്യക്തിയും സാക്ഷികളാണ്. കൂടാതെ സുധീഷിന്റെ രണ്ട് സുഹൃത്തുകളും ഇതെല്ലാം കണ്ടതാണ് എന്നും എസ്.ഐ മനോജ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സുധീഷ് ആശുപത്രിയില്‍ ആയതിന് പിന്നാലെ പൊലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 28ാം തിയ്യതി പുലയ മഹാസഭയുടെ നേതൃത്വത്തില്‍ അരൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധത്തിന്റെ ഭാഗമായി എസ്.ഐ മനോജിനെതിരെ എഫ്.ഐ.ആര്‍. രേഖപ്പെടുത്തുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. സുധീഷിന് വിദഗ്ധ ചികിത്സയും നഷ്ടപരിഹാരവും വേണമെന്നാണ് പുലയ മഹാസഭയുടെ ആവശ്യം.

എന്നാല്‍ കേസില്‍ താന്‍ നിരപരാധിയാണെന്ന് എസ്.ഐ മനോജ് പറയുന്നു. സുധീഷ് ഞായറാഴ്ച രാത്രി മതിലില്‍ നിന്ന് വീണതാണെന്ന് നാട്ടുകാര്‍ മുഴുവന്‍ കണ്ടതാണ്. ചൊവ്വാഴ്ച്ചയാണ് ഞാന്‍ സ്റ്റേഷനിലേക്ക് വിളിക്കുന്നത്. സ്റ്റേഷനില്‍ നിന്ന് നടന്നാണ് അയാള്‍ പോകുന്നത്. അയാളെ ഞാന്‍ മര്‍ദ്ദിക്കുകയാണെങ്കില്‍ അയാള്‍ കരയുകയെങ്കിലും ചെയ്യും. പിന്നെ നട്ടല്ലിന് പരിക്കേല്‍ക്കുകയാണെങ്കില്‍ നടന്ന് പോകാന്‍ കഴിയില്ല. സുധീഷിനെ ജാമ്യത്തില്‍ എടുക്കാന്‍ എത്തിയ സജിത്, ഷാജി ഇവര്‍ രണ്ട് പേരോടും അയാള്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ല. ഇത് നാട്ടില്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. എനിക്കെതിരെ കേസ് എടുത്തിരുന്നു. ഞാന്‍ കുറ്റക്കാരനാണെങ്കില്‍ ഇപ്പോള്‍ ഈ സ്റ്റേഷനില്‍ ഞാന്‍ കാണില്ലായിരുന്നു -എസ്.ഐ മനോജ് പറഞ്ഞു.

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.