| Thursday, 2nd February 2023, 1:16 pm

പൊലീസ് നോക്കിനിൽക്കെ ദളിത് യുവാവിന് മർദനം; ഒമ്പത് ശിവഭക്തർക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: പൊലീസുകാരുടെ സാന്നിധ്യത്തിൽ ദളിത് യുവാവിനെ മർദിച്ച് ശിവഭക്തർ. വികാരാബാദ് ജില്ലയിലെ ദേവനൂർ ജില്ലയിലാണ് സംഭവം. ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമ സ്ഥാപിക്കുന്നത് സംബന്ധിച്ച് ദളിതരും ശിവഭക്തസംഘവും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെ ഭക്തസംഘം മർദിച്ചത്.

ദേവനൂൻ പ്രദേശത്ത് കുല നിർമൂലന പോരാട്ട സമിതിയും ദളിത് വിഭാ​ഗവും ചേർന്ന് അംബേദ്കറിന്റെ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ശിവ ഭക്ത സംഘം ഈ ആശയത്തോട് എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. ശിവഭക്തർക്ക് പിന്തുണയറിയിച്ച് വിശ്വ ഹിന്ദു പരിഷത്തും രം​ഗത്തെത്തിയിരുന്നതായി സിയാസത് റിപ്പോർട്ട് ചെയ്യുന്നു.

ഇതിന് പിന്നാലെ ശിവഭക്ത സംഘവും ദലിതരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയായിരുന്നു. ഇതിനിടെ പരസ്പരം ജാതിപ്പേരുകൾ വിളിച്ചതായിരുന്നു ആക്രമണത്തിലേക്ക് നയിച്ചത്. ദളിത് വിഭാ​ഗത്തിൽ പെട്ട നരേഷ് എന്ന യുവാവ് ശിവഭക്തരിലെ ദീക്ഷ വിഭാ​ഗത്തിൽപ്പെട്ട യുവാവിനെ അപകീർത്തിപ്പെടുത്തുകയായിരുന്നു.

ഇതിൽ പ്രകോപിതരായ സംഘം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ദളിത് യുവാവിനെ മർദിക്കുകയുമായിരുന്നു.

സംഭവത്തിൽ ഒമ്പത് ശിവഭക്തർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlight: Dalit youth gets assaulted by shiva devotees in front of police station in telengana

We use cookies to give you the best possible experience. Learn more