|

വിവാഹാഘോഷത്തിൽ പാട്ട് വെച്ചു; ആഗ്രയിൽ ദളിത് വരനെ ആക്രമിച്ച് 'ഉയർന്ന ജാതിക്കാർ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആഗ്ര: വിവാഹ ഘോഷയാത്രക്കിടെ ഉച്ചത്തിൽ പാട്ട് വെച്ചെന്നാരോപിച്ച് ദളിത് വരനെ ആക്രമിച്ച് ‘ഉയർന്ന ജാതിക്കാർ’. ആഗ്രയിലെ നാഗ്ല തൽഫിയിലാണ്‌ സംഭവം നടന്നത്. സംഭവത്തിൽ വിവാഹസംഘത്തിലെ നിരവധി പേർക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ നാഗ്ല തൽഫി നിവാസിയായ അനിത പരാതി നൽകിയിട്ടുണ്ട്. അനിതയുടെ മകളുടെ വിവാഹാഘോഷങ്ങൾക്കിടയിലാണ് അക്രമ സംഭവങ്ങൾ ഉണ്ടായത്. പരാതി പ്രകാരം കഴിഞ്ഞ ദിവസം മകളുടെ പ്രതിശ്രുതവരന്റെ വിവാഹ ഘോഷയാത്ര മഥുരയിൽ നിന്ന് നാഗ്ല തൽഫിയിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്. ഗ്രാമത്തിൽ നിന്ന് അൽപ്പം അകലെയുള്ള ഒരു വിവാഹ വീട്ടിൽ വെച്ചാണ് വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്.

ഡി.ജെ സംഗീതത്തിന്റെ അകമ്പടിയോടെ ഘോഷയാത്ര റോഡിലൂടെ നീങ്ങിയപ്പോൾ, ‘ഉയർന്ന ജാതിക്കാരിൽ’ നിന്നുള്ള ഒരു കൂട്ടം ആളുകൾ വടികളും ആയുധങ്ങളുമായെത്തി വരനെയും വിവാഹ ഘോഷയാത്രയിലുണ്ടായിരുന്ന മറ്റ് നിരവധി പേരെയും ആക്രമിച്ചതായി പരാതിയിൽ പറയുന്നു.

‘അക്രമികൾ വരനെയും വിവാഹസംഘത്തിലെ നിരവധി അംഗങ്ങളെയും മർദിച്ചു. ഈ ആക്രമണം കാരണം വിവാഹ വേദിയിൽ ഒരു ചടങ്ങും നടത്താൻ കഴിഞ്ഞില്ല. ആഘോഷങ്ങളും ചടങ്ങുകളും മാറ്റിവെക്കേണ്ടതായി വന്നു,’ അനിത പരാതിയിൽ പറയുന്നു. വരന്റെ മാലയും അക്രമികൾ പിടിച്ചുപറിച്ചതായി ആരോപണമുണ്ട്.

ആക്രമണത്തിൽ പരിക്കേറ്റവർക്ക് ചികിത്സ നൽകിയെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പി.കെ. റായ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ‘വധുവിന്റെ അമ്മയുടെ പരാതിയെത്തുടർന്ന്, തിരിച്ചറിയുന്ന ഒമ്പത് പ്രതികൾക്കും തിരിച്ചറിയാത്ത 20 പേർക്കുമെതിരെ കലാപം, കൊള്ള, ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു,’ അദ്ദേഹം പറഞ്ഞു.

ആഗ്രയിൽ നടന്ന ദളിത് വിവാഹ ഘോഷയാത്രയ്ക്കിടെയുണ്ടായ ജാതീയ അക്രമ സംഭവത്തെ ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി ) മേധാവി മായാവതി അപലപിച്ചു.

Content Highlight: Dalit groom allegedly assaulted by ‘upper caste’ men in Agra: Police

Latest Stories