മുണ്ടക്കയത്ത് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; ക്ഷേത്ര പൂജാരി പൊലീസില്‍ കീഴടങ്ങി
Kerala News
മുണ്ടക്കയത്ത് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; ക്ഷേത്ര പൂജാരി പൊലീസില്‍ കീഴടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th June 2021, 9:00 pm

കോട്ടയം: മുണ്ടക്കയത്ത് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ക്ഷേത്ര പൂജാരി പൊലീസില്‍ കീഴടങ്ങി. മുണ്ടക്കയത്തെ സ്വകാര്യ ക്ഷേത്രത്തിലെ പൂജാരിയായ എരുമേലി സ്വദേശി വിനുവാണ് കീഴടങ്ങിയത്.

മുക്കൂട്ടുതറ സ്വദേശിയായ വിനുവിനെതിരെ പ്രദേശവാസിയായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്. ക്ഷേത്രത്തോട് ചേര്‍ന്നുള്ള ശാന്തി മഠത്തില്‍ വെച്ച് ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിനു മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നുവെന്നറിഞ്ഞതോടെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.

നേരത്തെയും യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു.  തുടര്‍ന്ന് വിവാഹം നടത്താമെന്നു ഇയാള്‍ പിതാവിന്റെ സാന്നിധ്യത്തില്‍ പൊലീസില്‍ രേഖാമൂലം സമ്മതിക്കുകയും ചെയ്തിരുന്നു.


ഇത് പ്രകാരം ഇരുകൂട്ടരും രജിസ്റ്റര്‍ ഓഫീസില്‍ എത്തിയെങ്കിലും ഓഫീസ് സമയം കഴിഞ്ഞതിന്റെ പേരില്‍ കല്യാണം വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

എന്നാല്‍ വിവാഹത്തിന് തയ്യാറല്ലെന്ന് വ്യാഴാഴ്ച ഫോണില്‍ യുവാവിന്റെ പിതാവ് അറിയിച്ചു. ഇതേ തുടര്‍ന്നാണ് പരാതി നല്‍കിയത്. ഇയാളുടെ കൈവശം തന്റെ നഗ്ന ചിത്രങ്ങളും വീഡിയോയും ഉണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Dalit girl molested in Mundakkayam; The temple priest surrendered to the police