മലപ്പുറം: മലപ്പുറം കുറ്റിപ്പുറം എടച്ചലത്ത് ഇൻഷൂറൻസ് തുകക്കായി കന്നുകാലികളോട് ക്രൂരതയെന്ന് പരാതി. വിലക്കുറവില്‍ കന്നുകാലികളെ വാങ്ങി ഭക്ഷണമോ വെള്ളമോ കൊടുക്കാതെ നരകിപ്പിച്ച് കൊല്ലും. ഇങ്ങനെ കന്നുകാലികൾ ചാവുമ്പോൾ വലിയ തുക ഇൻഷുറൻസിൽ നിന്ന് തട്ടിയെടുക്കുന്നുവെന്നാണ് പരാതി.
ഇന്‍ഷുറന്‍സ് തുകയ്ക്കു വേണ്ടി ചില കച്ചവടക്കാർ കന്നുകാലികളെ സംരക്ഷിക്കാതെ ചാവാൻ അവസരമുണ്ടാക്കുന്നുവെന്നാണ് പരാതി ഉയരുന്നത്. കുറഞ്ഞ വിലക്ക് ചില കച്ചവടക്കാർ കന്നുകാലികളെ വാങ്ങിക്കും. മേയാനെന്ന പേരിൽ അവയെ ഭാരതപ്പുഴയിലെ തുരുത്തുകളില്‍ കെട്ടിയിടും. കൊടും വെയിലില്‍ വെള്ളമോ ഭക്ഷണമോ അടക്കമുള്ള സംരക്ഷണം കിട്ടാതെ കാലികള്‍ ചത്തുവീഴും. പിന്നാലെ പശുക്കള്‍ ചത്തുപോയെന്ന് കാണിച്ച് ഉടമസ്ഥർ വലിയ തുക ഇന്‍ഷുറന്‍സ് ആനുകൂല്യം നേടുന്നുണ്ടെന്നാണ് ചില ക്ഷീര കർഷകരുടെ പരാതി.
പോസ്റ്റ്മാർട്ടം ചെയ്യുന്ന ഡോക്ടർമാരുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നതെന്നും ക്ഷീര കർഷകർ പറയുന്നു.
‘15000 – 20000 രൂപയ്ക്ക് അവശരായ പശുക്കളെ വാങ്ങി 70000 – 80000 രൂപയ്ക്കൊക്കെ ഇൻഷുർ ചെയ്യും. എന്നിട്ട് എവിടെയെങ്കിലും ഇവയെ കെട്ടിയിടുന്നു. ഒന്നോ രണ്ടോ മാസം കൊണ്ട് ഇവ ചത്തുപോകും. പിന്നാലെ പശു ചത്തതെന്ന് കാണിച്ച് ഇൻഷുറൻസ് തുക വാങ്ങിയെടുക്കുന്നു,’ ഒരു ക്ഷീര കർഷകൻ പറഞ്ഞു.
പോസ്റ്റുമോർട്ടം ചെയ്യുന്ന മൃഗഡോക്ടറുടെ ഒത്താശയോടെയാണ് ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ മിണ്ടാപ്രാണികളോട് ഈ ക്രൂരതയെന്നും ആക്ഷേപമുണ്ട്. പണത്തിന് വേണ്ടി പശുക്കളെ കൊല്ലാക്കൊല ചെയ്യുന്നവർക്കെതിരെ സംഘടിച്ചിരിക്കുകയാണ് ക്ഷീര കര്‍ഷക സംഘം. ഈ ക്രൂര പ്രവർത്തി തടയണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് ക്ഷീര കര്‍ഷകരുടെ ആവശ്യം.
Content Highlight: Dairy farmers complain of cruelty to cattle, starving them to death for insurance money