| Wednesday, 15th May 2024, 4:07 pm

ബ്രിട്ടനിലെ 69 ശതമാനം ആളുകളും ഗസയില്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു; സർവേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബ്രിട്ടനിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഗസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ആഗ്രഹിക്കുന്നതായി പഠന റിപ്പോര്‍ട്ട്. മൂന്നില്‍ രണ്ട് ഭാഗവും വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ആഴ്ചയാണ് ബ്രിട്ടനില്‍ ഇതുമായി ബന്ധപ്പെട്ട് സര്‍വേ നടന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 69 ശതമാനം ആളുകളും വെടി നിര്‍ത്തലിനെ അനുകൂലിച്ചു. എന്നാല്‍ 13 ശതമാനം ആളുകള്‍ ആക്രമണം തുടരണമെന്ന് ആ​ഗ്രഹിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിന് ശേഷം ആക്രമണങ്ങളെ അനുകൂലിക്കുന്നവരുടെ എണ്ണത്തില്‍ 20 ശതമാനം കുറവുണ്ടായെന്നാണ് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 2023 നവംബറിന് ശേഷം യുദ്ധം അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണത്തില്‍ പത്ത് ശതമാനം വര്‍ധനവ് ഉണ്ടായതായും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.

സര്‍വേയില്‍ പങ്കെടുത്ത 29 ശതമാനം ബ്രിട്ടീഷുകാര്‍ ഫലസ്തീന്‍ പൗരന്‍മാരെ ഓര്‍ത്ത് സഹതപിക്കുന്നതായി പറയുന്നു. 16 ശതമാനം ആളുകള്‍ പറയുന്നതാവട്ടെ തങ്ങള്‍ക്ക് ഇസ്രഈലിനെ ഓര്‍ത്താണ് സഹതാപമെന്നാണ്.

എന്നാല്‍ സര്‍വേയില്‍ പങ്കെടുത്തവരില്‍ 31 ശതമാനം ആളുകള്‍ പറഞ്ഞത് ആരോടാണ് സഹതാപമെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നാണ്. അതേസമയം, 23 ശതമാനം ആളുകള്‍ പറയുന്നത് ഇരു പക്ഷത്തോടും ഒരേ പോലെ സഹതാപമുണ്ടെന്നാണ്. യുദ്ധം തുടങ്ങിയതിന് ശേഷം ഇസ്രഈലിനോട് അനുഭാവം കാണിക്കുന്നവരുടെ എണ്ണത്തില്‍ 21 ശതമാനം വര്‍ധനവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്താന്‍ തയ്യാറല്ലെന്നാണ് യു.കെ സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ രാജ്യത്തെ ഭൂരിഭാഗം ആളുകളും ആയുധ കയറ്റുമതി നിര്‍ത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

56 ശതമാനം ആളുകളും ആയുധ കയറ്റുമതി നിരോധിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. 20 ശതമാനം ആളുകള്‍ നിരോധനത്തെ എതിര്‍ക്കുകയും ചെയ്യുന്നു.

യു.കെ ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായാണ് ജനങ്ങള്‍ ചിന്തിക്കുന്നതെന്നാണ് പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ യു.കെയിലെ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ഗസക്കെതിരായ ഇസ്രഈല്‍ ആക്രമണത്തെ പിന്തുണക്കുന്നവരാണ്. എങ്കിലും വെടിനിര്‍ത്തലിനെ ലേബര്‍ പാര്‍ട്ടി പിന്തുണച്ചിരുന്നു.

Content Highlight: UK: Poll finds 69 percent of British public want end to war in Gaza

We use cookies to give you the best possible experience. Learn more