പി.സി.ചാക്കോയെ ജെ.പി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ഡി.എം.കെ
India
പി.സി.ചാക്കോയെ ജെ.പി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ഡി.എം.കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd April 2013, 11:20 am

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോയെ ജെ.പി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഡി.എം.കെ. ഈ ആവശ്യം ഉന്നയിച്ച് ഡിഎംകെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി.

ജെ.പി.സി റിപ്പോര്‍ട്ട് ചോര്‍ന്നെന്ന് ആരോപിച്ചാണ് പാര്‍ലമെന്റില്‍ ഡിഎംകെ നോട്ടീസ് നല്‍കിയത്. []

2ജി അഴിമതി   കേസില്‍ രാജയെ വിസ്തരിക്കാന്‍ തയാറാകാത്ത ജെ.പി.സി നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി.ആര്‍. ബാലു പറഞ്ഞു.

ജെ.പി.സിയുടെ മുന്നില്‍ ഹാജരാകാന്‍ രാജയെ അനുവദിക്കണമെന്നും രാജയുടെ മൊഴി നേരിട്ട് രേഖപ്പെടുത്താത്ത കാലത്തോളം സത്യം മറഞ്ഞു തന്നെ കിടക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ അറിവോടെയാണ് 2ജി സംബന്ധിച്ച തീരുമാനങ്ങളെല്ലാമെടുത്തതെന്ന് മുന്‍ ടെലികോം മന്ത്രി എ. രാജ നേരത്തെ ആരോപിച്ചിരുന്നു.

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായ ദിവസം തന്നെ സഭ വിവാദ വിഷയങ്ങളിലേക്ക് ഇതോടെ കടന്നു. എല്ലാ വിഷയങ്ങളും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ സഹകരണവും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

2ജി അഴിമതിയിലെ ജെപിസി റിപ്പോര്‍ട്ടിന്റേയും കല്‍ക്കരിപാടകൈമാറ്റത്തിലെ സിബിഐ റിപ്പോര്‍ട്ടിന്റിന്റേയും കരടുകളാകും സര്‍ക്കാരിനെതിരെ പ്രതിപക്ഷം രണ്ടാം ഘട്ട ബജറ്റ് സമ്മേഷനത്തില്‍ ആയുധമാക്കുക.

കല്‍ക്കരിപ്പാടം കേസില്‍ സിബിഐ റിപ്പോര്‍ട്ട് ചോദ്യത്തോരവേള നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പാര്‍ലമെന്ററിന്റെ ഇരുസഭകളിലും നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കല്‍ ബില്ലും ഭക്ഷ്യസുരക്ഷാ ബില്ലും ഈ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഇന്‍ഷൂറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമാക്കാനുള്ള ബില്ലും ഈ സമ്മേളനത്തില്‍ കൊണ്ടുവന്നേക്കും.