| Thursday, 7th November 2019, 10:09 pm

ബുള്‍ബുള്‍ ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ ശക്തിപ്രാപിക്കും; വാര്‍ത്താവിനിമയ-വൈദ്യുതി ബന്ധം തകരാറിലാവാന്‍ സാധ്യത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ ശക്തിപ്രാപിക്കുമെന്ന് റിപ്പോര്‍ട്ട്. നാളെയോ മറ്റെന്നാളോ ചുഴലി ഒഡീഷ- പശ്ചിമബംഗാള്‍ തീരത്തുകൂടി ബംഗ്ലാദേശിലേയ്ക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

മണിക്കൂറില്‍ 70 മുതല്‍ 90 കി.മീ. വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനും വാര്‍ത്താവിനിമയ-വൈദ്യുതി ബന്ധം തകരാറിലാവാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ക്യാര്‍, മഹ എന്നിവയ്ക്കു ശേഷം രണ്ടാഴ്ചയിക്കിടെയുണ്ടാകുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ബുള്‍ബുള്‍. ബുള്‍ബുളിന്റെ പ്രഭാവം മൂലം ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകളിലും ഒഡീഷയുടെ വടക്കന്‍ തീരങ്ങളിലും പശ്ചിമബംഗാളിലും ശക്തമായ മഴയുണ്ടാവാന്‍ സാധ്യതയുണ്ട്.

അടുത്ത ദിവസങ്ങളില്‍ ഈ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്. ബുള്‍ബുള്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തിയിരുന്നു.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

24 മണിക്കൂറും സ്ഥിതി നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യന്‍ തീരത്തടിക്കുന്ന ഏഴാമത്തെ ചുഴലിക്കാറ്റാണ് ബുള്‍ബുള്‍. പാബുക്, ഫാനി (ബംഗാള്‍ ഉള്‍ക്കടല്‍), വായു, ഹിക്ക, ക്യാര്‍, മഹ (അറബിക്കടല്‍) എന്നിവയാണ് ഈ വര്‍ഷം വീഴിയ മറ്റു ചുഴലിക്കാറ്റുകള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍ അനുസരിച്ച് ഈ വര്‍ഷത്തെ അതിശക്തമായ ആറാമത്തെ ചുഴലിക്കാറ്റായിരിക്കും ബുള്‍ബുള്‍. ആറു മാസം മുന്‍പ് ഒഡീഷയില്‍ വീശിയ ഫാനി ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more