'കേണല്‍ പദവി തിരിച്ചെടുക്കണം'; ആശിര്‍വാദില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചില്ലെന്നാരാപിച്ച് മോഹന്‍ ലാലിനെതിരെ ഹിന്ദുത്വരുടെ സൈബര്‍ ആക്രമണം
Kerala News
'കേണല്‍ പദവി തിരിച്ചെടുക്കണം'; ആശിര്‍വാദില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചില്ലെന്നാരാപിച്ച് മോഹന്‍ ലാലിനെതിരെ ഹിന്ദുത്വരുടെ സൈബര്‍ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th May 2023, 4:42 pm

കോഴിക്കോട്: നടന്‍ മോഹന്‍ലാലിനെതിരെ തീവ്ര ഹിന്ദിത്വ ഗ്രൂപ്പുകളുടെ സൈബര്‍ ആക്രമണം. ആശിര്‍വാദ് സിനിമാസില്‍ ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ചില്ലെന്ന് ആരോപിച്ചാണ് സൈബര്‍ ആക്രമണം നടക്കുന്നത്.

സ്‌നേഹസല്ലാപം എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന ഒരു ട്വീറ്റിന് പിന്നാലെയാണ് മോഹന്‍ലാലിനെതിരെയും ആശിര്‍വാദ് സിനിമാലസിനെരെയും തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ രംഗത്തെത്തിയത്. കേരള മള്‍ട്ടിപ്ലക്‌സ് ശൃംഖലകളില്‍ ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് പിന്മാറിയത് ആശിര്‍വാദ് മാത്രമാണ് എന്നായിരുന്നു സ്‌നേഹസല്ലാപത്തിന്റെ ട്വീറ്റ്.

‘നാഷണല്‍ മള്‍ട്ടിപ്ലക്‌സ് ശൃംഖലയിലെ പ്രമുഖരായ പി.വി.ആര്‍ കേരളത്തിലെ തങ്ങളുടെ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ല എന്നും തീരുമാനിച്ചു.

കാര്‍ണിവല്‍, ഇനോക്‌സ്, സിനിപോളിസ്, ഷേണായ്‌സ്, ഏരീസ്‌പ്ലെക്‌സ് എന്നീ തിയേറ്റുകളില്‍ കുറച്ച് ഷോകള്‍ മാത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്,’ എന്നും ട്വീറ്റിലുണ്ടായിരുന്നു.

ഈ ട്വീറ്റ് പുറത്തുവന്നതിന് പിന്നാലെയാണ് ‘തീവ്രവാദി’കളെ ഭയന്ന് മോഹന്‍ലാല്‍ തന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നില്ലന്ന പ്രചരണം ഹിന്ദുത്വ ഗ്രൂപ്പുകളില്‍ നടക്കുന്നത്.

കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കാത്ത മോഹന്‍ലാലിന്റെ ടെറിട്ടോറിയല്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍ പദവി ഉടന്‍ പിന്‍വലിക്കണമെന്നടക്കമുള്ള ഭീഷണികളാണ് താരത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്നത്. തീവ്ര ഹിന്ദുത്വ പ്രചാരകന്‍ സി.പി. സുഗതന്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് സൈബര്‍ ആക്രമണം നടക്കുന്നത്.

‘ജിഹാദികളെ പിണക്കാന്‍ കഴിയാത്ത ഇയാള്‍ ഹിന്ദുവല്ല ജന്തുവാണ്, സ്വാര്‍ത്ഥനായ മോഹന്‍ലാല്‍ താന്‍ അഭിനയിച്ച ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ ആദര്‍ശം അല്‍പ്പമെങ്കിലുമുള്‍ക്കൊള്ളണമായിരുന്നു,’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

അതേസമയം, സംഘപരിവാര്‍ പ്രോപ്പഗണ്ടയുള്ള കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കില്ലെന്ന
ആശിര്‍വാദിന്റെ നിലപാടിനെ പുകഴ്ത്തിയും പോസ്റ്റുകള്‍ വരുന്നുണ്ട്.

Content Highlight: Cyber ​​violence by extreme Hinditva groups against actor Mohanlal