| Saturday, 9th November 2019, 12:11 am

അയോധ്യാക്കേസിലെ വിധിപ്രഖ്യാപനത്തിന് അരമണിക്കൂര്‍ മുന്‍പ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ചേരും; മാറ്റിയത് ഒരുദിവസം വൈകി നടക്കാനിരുന്ന യോഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യാക്കേസ് വിധിയുടെ പശ്ചാത്തലത്തില്‍ നാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ചേരും. വിധി വരുന്നതിന് അരമണിക്കൂര്‍ മുന്‍പ് രാവിലെ പത്തിനാണു സമിതി ചേരുക.

വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഞായറാഴ്ചയാണു സമിതി ചേരാനിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി നാളെ വിധി പ്രഖ്യാപിക്കുമെന്ന് അറിയിച്ചതോടെയാണ് ഒരുദിവസം മുന്‍പേ സമിതി ചേരാന്‍ തീരുമാനിച്ചത്.

ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍, പാര്‍ട്ടി ഭാരവാഹികള്‍, പ്രവര്‍ത്തക സമിതിയംഗങ്ങള്‍, പാര്‍ലമെന്റ് ക്ഷണിതാക്കള്‍, പ്രത്യേക ക്ഷണിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിധിയുടെ പശ്ചാത്തലത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളിലാണു നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, ചന്ദേര പൊലീസ് സ്റ്റേഷന്‍ പരിധികളിലാണു നിരോധനാജ്ഞ. വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി ലോക്നാഥ് ബെഹ്റയും ഗവര്‍ണറെക്കണ്ടു സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ഡി.ജി.പി എസ്.പിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങും നടത്തി.

മതസ്പര്‍ധ വളര്‍ത്തുന്ന സന്ദേശം പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സന്ദേശങ്ങള്‍ പരത്തുന്നവരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്തു ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനാണു നിര്‍ദ്ദേശം.

സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുമെന്നും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുമെന്നും പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബര്‍ സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും.

സാമുദായിക സംഘര്‍ഷം വളര്‍ത്തുന്ന തരത്തില്‍ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താന്‍ ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കും.

ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ നേരത്തേതന്നെ ഏര്‍പ്പെടുത്തിത്തുടങ്ങിയിരുന്നു. തര്‍ക്കഭൂമി സ്ഥിതി ചെയ്യുന്ന ഉത്തര്‍പ്രദേശില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നാളെമുതല്‍ മൂന്നുദിവസത്തേക്ക് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുകയും ചെയ്തു.

ജമ്മു കശ്മീരിലെ 10 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചു. ബെംഗളൂരു നഗരത്തിലും മധ്യപ്രദേശിലെ ഭോപ്പാലിലും നാളെ നിരോധനാജ്ഞയാണ്. രാവിലെ ഏഴിനു തുടങ്ങുന്ന നിരോധനാജ്ഞ അര്‍ധരാത്രി വരെ നീളും. ബെംഗളൂരുവില്‍ മദ്യഷോപ്പുകള്‍ നാളെ അടഞ്ഞുകിടക്കും.

മധ്യപ്രദേശ്, കര്‍ണാടക, എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെ അലിഗഢില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റാണ് ഇക്കാര്യം അറിയിച്ചത്.

We use cookies to give you the best possible experience. Learn more