| Saturday, 17th October 2020, 9:15 am

'ചങ്ക് പറിച്ചു നോക്കൂ, എന്റെ നെഞ്ചിനകത്ത് മോദിജിയെ കാണാം'; രാമന്റെ ഹനുമാന്‍ പരാമര്‍ശത്തിന് പിന്നാലെ നാടകീയ പ്രഖ്യാപനവുമായി ചിരാഗ് പാസ്വാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി തെറ്റിപ്പിരിഞ്ഞ് എന്‍.ഡി.എ വിട്ടിട്ടും ബി.ജെ.പിയുമായി അകലാതെ എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന്‍. നിതീഷ്‌കുമാറിനെതിരെയുള്ള ചിരാഗ് പാസ്വാന്റെ നീക്കത്തില്‍ ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടായ രൂക്ഷപ്രതികരണത്തിന് പിന്നാലെയാണ് ബി.ജെ.പിയെ അനുനയിപ്പിച്ചുകൊണ്ട് ചിരാഗ് പാസ്വാന്‍ രംഗത്തെത്തിയത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി മോദിയുടെ ചിത്രം ഉപയോഗിക്കരുതെന്ന് ബി.ജെ.പി പാസ്വാന് താക്കീത് നല്‍കിയിരുന്നു. പ്രധാനമന്ത്രി രാമനാണെന്നും രാമന്റെ ഹനുമാനാണ് താനെന്നുമുള്ള പാസ്വാന്റെ പാരമര്‍ശവും ബി.ജെ.പിയെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിരാഗ് പാസ്വാന്റെ നീക്കത്തില്‍ ഇതുവരെ പരസ്യമായി രംഗത്തെത്താതിരുന്ന ബി.ജെ.പി മൗനം വെടിഞ്ഞത്.

എന്നാല്‍, ബി.ജെ.പിയെ പിണക്കാതെയായിരുന്നു ചിരാഗ് പാസ്വാന്റെ മറുപടി.

” പ്രധാനമന്ത്രി മോദിയുടെ ഫോട്ടോകള്‍ എനിക്ക് ആവശ്യമില്ല. അദ്ദേഹം എന്റെ ഹൃദയത്തിലാണ്. രാമനോടുള്ള ഹനുമാന്റെ ഭക്തി പോലെ, നിങ്ങള്‍ എന്റെ ഹൃദയം തുറന്നാല്‍ മോദിജിയെ മാത്രമേ കാണാനാകൂ,’ എന്നാണ് ചിരാഗ് പാസ്വാന്‍ പറഞ്ഞത്.

”അരക്ഷിത” മായതിനാല്‍ പ്രധാനമന്ത്രിയുടെ ഫോട്ടോകള്‍ കൂടുതല്‍ വേണ്ടത് നിതീഷ് കുമാറിനാണെന്നും പാസ്വാന്‍ പരിഹസിച്ചു.

അതേസമയം, ബീഹാറില്‍ ജെ.ഡി.യുവിനെതിരെ ബി.ജെ.പി പിന്തുണയോടെ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിരാഗ് പാസ്വാന്‍ തന്നെയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. നവംബര്‍ 10 ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബി.ജെ.പി-എല്‍.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് ചിരാഗ് പാസ്വാന്‍ പറഞ്ഞത്.

‘പ്രധാനമന്ത്രിയെ ഞാന്‍ കണ്ണടച്ച് വിശ്വസിക്കുന്നു. ബി.ജെ.പിയില്‍ നിന്ന് മാറി നില്‍ക്കാന്‍ എനിക്കാവില്ല. ബീഹാറില്‍ തനിച്ച് മത്സരിക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ അമിത് ഷായോട് പറഞ്ഞിരുന്നു’, എന്നാണ് ചിരാഗ് പറഞ്ഞത്.

120 സീറ്റില്‍ കൂടുതല്‍ സഖ്യത്തില്‍ ബി.ജെ.പിയ്ക്ക് ലഭിക്കില്ലെന്ന് തനിക്കുറപ്പായിരുന്നെന്നും ബീഹാറില്‍ ബി.ജെ.പിയ്ക്കെതിരെയുള്ള മത്സരം സൗഹാര്‍ദപരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് ബി.ജെ.പിയ്ക്കെതിരെ എല്‍.ജെ.പി മത്സരിക്കുന്നുണ്ട്. നേരത്തെ ജെ.ഡി.യു സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കാനുള്ള പദ്ധതി ബി.ജെ.പി ഉന്നത നേതൃത്വവുമായി ചര്‍ച്ച ചെയ്തിരുന്നുവെന്ന് ചിരാഗ് പാസ്വാന്‍ വെളിപ്പെടുത്തിയിരുന്നു.

ജെ.ഡി.യുവിനെ ദുര്‍ബലപ്പെടുത്താന്‍ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശയോടെയാണ് എല്‍.ജെ.പി എന്‍.ഡി.എ മുന്നണി വിട്ട് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതെന്ന ആരോപണം നിലനില്‍ക്കെയാണു വെളിപ്പെടുത്തല്‍. ബി.ജെ.പി നേതാക്കള്‍ കൂട്ടത്തോടെ എല്‍.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

ബീഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ 3,7 തിയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Chirag Paswan’s tactical move, praises Modi

Latest Stories

We use cookies to give you the best possible experience. Learn more