'സ്ത്രീകളുടെ ശാപം'; തെരഞ്ഞെടുപ്പ് വേദികളില്‍ പൊട്ടിക്കരയുന്ന അസം ഖാനെ പരിഹസിച്ച് ജയപ്രദ
India
'സ്ത്രീകളുടെ ശാപം'; തെരഞ്ഞെടുപ്പ് വേദികളില്‍ പൊട്ടിക്കരയുന്ന അസം ഖാനെ പരിഹസിച്ച് ജയപ്രദ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th October 2019, 10:40 am

ന്യൂദല്‍ഹി: സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാനെതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് ജയപ്രദ.

നിരവധി സ്ത്രീകളെ അപമാനിച്ചതിന്റെ പേരില്‍ അസം ഖാന്‍ ഇപ്പോള്‍ കരയുകയാണ് എന്നായിരുന്നു അടുത്തിടെ നടന്ന പൊതു റാലിയില്‍ അസം ഖാന്‍ പൊട്ടിക്കരഞ്ഞത് ചൂണ്ടിക്കാട്ടി ജയപ്രദ പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്ത്രീകളുടെ ശാപം കാരണമാണ് ഇപ്പോള്‍ അദ്ദേഹത്തിന് കണ്ണീരൊഴുക്കേണ്ടി വന്നത്. ഇപ്പോള്‍ അദ്ദേഹം എല്ലാ പൊതുയോഗങ്ങളിലും കരയുകയാണ്. എന്നെ അദ്ദേഹം ഒരു നല്ല നടിയെന്ന് വിളിക്കാറുണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ അദ്ദേഹം എന്താണ് ചെയ്യുന്നത്?’- ജയപ്രദ ചോദിച്ചു.

അടുത്തിടെ രാംപൂരില്‍ സമാജ്വാദി പാര്‍ട്ടിയുടെ റാലിയെ അഭിസംബോധന ചെയ്യവേയായിരുന്നു തന്നെ ആടുകളെയും കോഴികളെയും മോഷ്ടിക്കുന്ന ആളാക്കി മുദ്രകുത്തിയെന്ന് പറഞ്ഞ് അസം ഖാന്‍ കരഞ്ഞത്.

‘ഐ.പി.സി 307 (കൊലപാതകശ്രമം) ചുമത്തി എന്നെ അപമാനിച്ചു. എന്റെ ആത്മാഭിമാനം എന്നെ സംബന്ധിച്ചിടത്തോളം വലുതാണ്. ഞാന്‍ ആടുകളെയും കോഴികളെയും മോഷ്ടിച്ചുവെന്ന ആരോപണം ഇപ്പോഴും എനിക്ക് മേല്‍ നില്‍ക്കുന്നു. ദൈവമേ, ഞാന്‍ ഇത്തരമൊരു കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് അങ്ങ് എന്റെ ജീവനെടുക്കാത്തത്’- യു.പി ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ഖാന്‍ ചോദിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് അസം ഖാനെതിരെ നിലവില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

ഒക്ടോബര്‍ അഞ്ചിന് ഖാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മുമ്പാകെ ഹാജരാവുകയും ഒരു മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കേസിലെ അടുത്ത വാദം ഒക്ടോബര്‍ 29 നാണ് നടക്കുന്നത്. 80 ഓളം കേസുകളാണ് അസം ഖാനെതിരെ നിലവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.