കൂട്ടക്കൊല, അന്തരാഷ്ട്ര മനുഷ്യാവകാശങ്ങളുടെ ലംഘനം; ഗസ ആശുപത്രി ആക്രമണത്തെ അപലപിച്ച് ക്യൂബയും വെനസ്വലെയും
World News
കൂട്ടക്കൊല, അന്തരാഷ്ട്ര മനുഷ്യാവകാശങ്ങളുടെ ലംഘനം; ഗസ ആശുപത്രി ആക്രമണത്തെ അപലപിച്ച് ക്യൂബയും വെനസ്വലെയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th October 2023, 3:20 pm

ഹവാന: ഗസയിലെ അല്‍- അഹ്ലി – ബാ പിസ്റ്റ് ആശുപത്രിക്ക് നേരെ ഇസ്രഈല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് ക്യൂബയും വെനസ്വലേയും. അടിയന്തരമായി വെടിനിര്‍ത്താനും അന്താരാഷ്ട മാനുഷിക നിയമത്തിന്റെ ലംഘനങ്ങള്‍ അവസാനിപ്പിക്കാനും ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡയസ് കാനല്‍ ആവശ്യപ്പെട്ടു.

‘നൂറുകണക്കിനാളുകളുടെ മരണത്തിനും പരിക്കുകള്‍ക്കും കാരണമായ അല്‍- അഹ്ലി – ബാപിസ്റ്റ് ആശുപത്രിയ്ക്ക് നേരെയുണ്ടായ ഇസ്രഈല്‍ ബോംബാക്രമണത്തെ ക്യൂബ ശക്തമായി അപലപിക്കുന്നു,’ മിഗ്വേല്‍ ഡയസ് കാനല്‍ എക്സില്‍ കുറിച്ചു.

ഇസ്രഈല്‍ നടത്തിയ ആക്രമണം അന്തരാഷ്ട്ര മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡിഗസു പറഞ്ഞു.

‘ഗാസയിലെ അല്‍- അഹ്ലി – ബാപിസ്റ്റ് ആശുപത്രിയില്‍ ഇസ്രഈല്‍ നടത്തിയ ബോംബാക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നു. ഇത് കുറഞ്ഞത് 600 ഓളം മരണങ്ങള്‍ക്കും 100 കണക്കിന് ആളുകള്‍ക്ക് പരിക്കുകള്‍ക്കും കാരണമായി. ആക്രമണം അന്തരാഷ്ട്ര മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്,’ ബ്രൂണോ റോഡിഗസു പറഞ്ഞു.

വെനസ്വലേ വിദേശകാര്യ മന്ത്രാലയം ആക്രമണത്തെ ‘കൂട്ടക്കൊല’ എന്നാണ് എക്സിലൂടെ വിശേഷിപ്പിച്ചത്.

‘അല്‍ – അഹ്ലി- ആശുപത്രിയില്‍ ബോംബിട്ട് കുട്ടികളും സ്ത്രീകളും ഉള്‍പ്പടെ 500 ഓളം പേരുടെ മരണത്തിനിടയാക്കിയ ഇസ്രഈലിന്റെ കൂട്ടക്കൊലയെ ഞങ്ങള്‍ അപലപിക്കുന്നു. എല്ലാ രാജ്യങ്ങളും അന്താരാഷ്ട സംഘടനകളും വെടിനിര്‍ത്തലിനും കൊടിയ മനുഷ്യാവകാശ ലംഘനത്തിനുമെതിരെ ശബ്ദിക്കണം,’ വെനസ്വലെ പ്രസ്താവനയില്‍ പറഞ്ഞു.

ക്യൂബന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രണ്ട്ഷിപ്പ് വിത്ത് ദി പീപ്പിള്‍സും(ഐ.സി.എ.പി) ക്യൂബന്‍-അറബ് ഫ്രണ്ട്ഷിപ്പ് അസോസിയേഷനും(എ.എ.സി.എ) ഒരു സംയുക്ത പ്രസ്താവനയിലൂടെ ഇസ്രഈല്‍ ആക്രമണത്തെ അപലപിച്ചു. ഫലസ്തീന്‍ ജനത അനുഭവിക്കുന്ന ദുരിതങ്ങളും ദുരന്തങ്ങളും തടയാന്‍ ഐക്യരാഷ്ട്ര സഭ ഇടപടണമെന്നും എല്ലാ രാജ്യങ്ങളും സംഘര്‍ഷത്തെ അപലപിക്കണമന്നും ഇവര്‍ ആവശ്യപ്പെട്ടു.

content highlights: Genocide and violation of international human rights; Cuba and Venezuela condemn Gaza hospital attack