Advertisement
Kerala News
സി.എസ്.ആര്‍ ഫണ്ട് തട്ടിപ്പ്; നജീബ് കാന്തപുരം എം.എല്‍.എക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 07, 11:52 am
Friday, 7th February 2025, 5:22 pm

മലപ്പുറം: സി.എസ്.ആര്‍ ഫണ്ട് തട്ടിപ്പില്‍ നജീബ് കാന്തപുരം എം.എല്‍.എക്കെതിരെ കേസ്. പെരിന്തല്‍മണ്ണ പൊലീസാണ് എം.എല്‍.എക്കെതിരെ കേസെടുത്തത്.

പുലാമന്തൂര്‍ സ്വദേശി അനുപമയുടെ പരാതിയിലാണ് നടപടി. സി.എസ്.ആര്‍ ഫണ്ട് വഴി പകുതി വിലയ്ക്ക് വാഹനം, തയ്യല്‍ മെഷീന്‍ എന്നിവ നല്‍കുമെന്ന എം.എല്‍.എയുടെ ഉറപ്പില്‍ പണം നല്‍കിയെന്നാണ് പരാതി.

വഞ്ചനാകുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് നജീബ് കാന്തപുരത്തിനെതിരെ കേസെടുത്തത്.

കഴിഞ്ഞ രണ്ട് ദിവസമായി സി.എസ്.ആര്‍ തട്ടിപ്പില്‍ നജീബ് കാന്തപുരത്തിനും പങ്കുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സി.പി.ഐ.എം നേതാവ് ഡോ. പി. സരിനും എം.എല്‍.എക്കെതിരെ ആരോപണം ഉയര്‍ത്തിയിരുന്നു.

നജീബ് കാന്തപുരത്തിന് പുറമെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറിക്കുമെതിരെയും കേസെടുത്തിട്ടുണ്ടെന്നാണ് വിവരം.

ഇന്ന് (വെള്ളി) എം.എല്‍.എയുടെ ഓഫീസിലേക്ക് സി.പി.ഐ.എം പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. ആരോപണങ്ങളെ തുടര്‍ന്ന് എം.എല്‍.എ നജീബ് കാന്തപുരം രാജിവെക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടിരുന്നു.

സി.എസ്.ആര്‍ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്നിലധികം കേസുകളുണ്ട്. അതേസമയം തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

എറണാകുളം റൂറല്‍ പൊലീസാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. പ്രതിയുടെ ബന്ധുക്കളുടെ ഉള്‍പ്പെടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുണ്ടെന്നും വിവരമുണ്ട്.

സി.എസ്.ആര്‍ ഫണ്ടിന്റെ മറവില്‍ 450 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് നിഗമനം. അനന്തുവിന്റെ നാല് ബാങ്ക് അക്കൗണ്ടുകല്‍ പൊലീസ് മരവിപ്പിച്ചുണ്ട്. പണം എവിടേക്ക് പോയി എന്നതില്‍ ഇതുവരെ വ്യക്തതയും ലഭിച്ചിട്ടില്ല.

നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള മുദ്ര ചാരിറ്റബിള്‍ ട്രസ്റ്റ് വഴി അപേക്ഷിച്ച നൂറിലേറെ പേര്‍ പറ്റിക്കപ്പെട്ട വിവരം പുറത്തായതോടെയാണ് എം.എല്‍.എക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നത്.

Content Highlight: CSR fund fraud; Case against Najeeb Kanthapuram MLA