| Sunday, 26th April 2020, 10:27 pm

ആ പ്രഭാകരനല്ല ഈ പ്രഭാകരന്‍; എന്നെയും അനൂപിനെയും വിമര്‍ശിക്കൂ; അച്ഛന്‍മാരെ വെറുതെ വിടൂ ; തെറി വിളിച്ചവര്‍ക്ക് മറുപടിയുമായി ദുല്‍ഖര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാനെതിരെ വ്യാപക അധിക്ഷേപമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ സുരേഷ് ഗോപിയുടെ പട്ടിക്ക് ‘പ്രഭാകരന്‍’ എന്ന് പേരിട്ടതാണ് ആളുകളെ ചൊടിപ്പിച്ചത്.

തമിഴ് പുലി നേതാവായ വേലുപിള്ള പ്രഭാകരന്റെ പേര് പട്ടിക്ക് നല്‍കിയെന്ന് ആരോപിച്ചാണ് ദുല്‍ഖറിനെതിരെ തെറിവിളിയുമായി ഒരു കൂട്ടം തമിഴ് പുലി ആരാധകര്‍ രംഗത്ത് എത്തിയത്.

ദുല്‍ഖറിന്റെ പിതാവായ മമ്മൂട്ടിയെ അടക്കം അധിക്ഷേപിക്കുന്ന തരത്തിലാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്. തങ്ങളുടെ നായക്ക് ദുല്‍ഖര്‍ എന്ന് പേരിടും എന്നാണ് ചിലര്‍ പറയുന്നത്.

ഇതിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ദുല്‍ഖര്‍. പ്രഭാകരന്‍ എന്ന പേരുമായി ബന്ധപ്പെട്ട തമാശ തമിഴ് ജനതയെ അപമാനിക്കുന്നതായി നിരവധി ആളുകള്‍ തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ അത്തരത്തിലെരു പേര് ഉപയോഗിച്ചത് പട്ടണപ്രവേശം എന്ന സിനിമയില്‍ നിന്നും ഊര്‍ജം കൊണ്ടാണെന്നും ഈ പേര് മലയാളിയ്ക്ക് പരിചിതമായ തമാശയാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.
പ്രഭാകരന്‍ എന്ന പേര് കേരളത്തില്‍ പൊതുവേ ഉപയോഗിക്കുന്നതാണെന്നും ദുല്‍ഖര്‍ പറഞ്ഞു.

സിനിമയുടെ തുടക്കത്തില്‍ പരാമര്‍ശിക്കുന്നതുപോലെ ചിത്രത്തില്‍ ജീവിച്ചിരിക്കുന്നതോ മരിച്ചതുമായ ആരെ കുറിച്ചും പരാമര്‍ശിക്കുന്നില്ല. സിനിമ കാണാതെയാണ് പലരും അഭിപ്രായം പറയുന്നത്. വെറുപ്പ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

എന്നെയും സംവിധായകനെയും വിമര്‍ശിക്കുന്നത് അംഗീകരിക്കാം. പക്ഷേ ദയവായി ഞങ്ങളുടെ പിതാക്കന്മാരേയോ സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കളെയും മോശമായി ചിത്രീകരിക്കരുത്. സിനിമയില്‍ പരാമര്‍ശിച്ച പേര് വിഷമിപ്പിച്ച തമിഴ് ജനതയോട് ക്ഷമ ചോദിക്കുന്നതായും ദുല്‍ഖര്‍ പറഞ്ഞു. പട്ടണപ്രവേശം സിനിമയിലെ രംഗവും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ ജീവിതകഥ ആസ്പദമാക്കിയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ചിത്രം ഒരുക്കിയത്. അനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്തത്.

ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ നേതൃത്വത്തില്‍ അണിയറയില്‍ രണ്ട് ചിത്രങ്ങള്‍ കൂടി പുരോഗമിക്കുന്നുണ്ട്.

അതില്‍ മൂന്നാമതായി പ്രഖ്യാപിച്ച ചിത്രമാണ് ഇതെങ്കിലും ആദ്യം തീയേറ്ററുകളിലെത്തിയത് അനൂപ് സത്യന്‍ ചിത്രമായിരുന്നു. കുറുപ്പ്, മണിയറയിലെ അശോകന്‍ എന്നീ ചിത്രങ്ങളാണ് ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന മറ്റു രണ്ട് ചിത്രങ്ങള്‍

We use cookies to give you the best possible experience. Learn more