| Tuesday, 27th December 2022, 9:30 am

'ലെ, സി.പി.ഐ.എം സെമിനാറിലെത്തിയതിന് പുറത്തുപോയ കെ.വി. തോമസ്'; വാജ്‌പേയിയുടെ ശവകുടീരം സന്ദര്‍ശനത്തില്‍ രാഹുലിനെതിരെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭാരത് ജോഡോ യാത്രക്കിടെ മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ ശവകുടീരം രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. രാഹുലിന്റ നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് കേരളത്തില്‍ നിന്നടക്കമുള്ള രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്നത്.

കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി പണിയെടുത്ത, ബി.ജെ.പിയെ ഇത്രത്തോളം വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വാജ്‌പേയിയുടെ ശവകുടീരം സന്ദര്‍ശിക്കുക വഴി എന്ത് സന്ദേശമാണ് രാഹുല്‍ നല്‍കുന്നതെന്നാണ് വിമര്‍ശനം.

സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുത്തതിന് പുറത്തുപോകേണ്ടിവന്ന കെ.വി. തോമസിന്റെ പാര്‍ട്ടിയുടെ നേതാവ് തന്നെയല്ലേ രാഹുലെന്നും ചിലര്‍ ചോദിച്ചു.

കോണ്‍ഗ്രസില്‍ നിന്ന് തന്നെ പരോക്ഷമായി വിഷയത്തില്‍ പ്രതികരണങ്ങള്‍ ഉണ്ടാകുന്നുണ്ട്. വാജ്‌പേയി ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഏജന്റായിരുന്നുവെന്നാണ് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ ഗൗരവ് പാന്‍ഥി ട്വീറ്റ് ചെയ്തത്.

‘1942ല്‍ അടല്‍ ബിഹാരി വാജ്‌പേയി അടക്കമുള്ള എല്ലാ ആര്‍.എസ്.എസ് നേതാക്കളും ക്വിറ്റ് ഇന്ത്യ മൂവ്‌മെന്റ് ബഹിഷ്‌കരിച്ചു.

അതിന്റെ ഭാഗമാകുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാരിന് ചോര്‍ത്തി നല്‍കുന്ന ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നു,’ എന്നായിരുന്നു ഗൗരവ് പാന്‍ഥിയുടെ ട്വീറ്റ്. എന്നാല്‍ പിന്നീട് അദ്ദേഹം ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

എട്ട് വര്‍ഷമായി രാജ്യം ഭരിക്കുന്ന മോദി ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സമാധിസ്ഥലത്ത് ഒരിക്കല്‍ പോലും പോയിട്ടില്ല. മാത്രമല്ല രാജ്യത്തെ പിന്നോട്ട് നയിച്ചത് നെഹ്‌റുവാണെന്നാണ് ഇപ്പോഴും ബി.ജെ.പി പറയുന്നത്. ഇങ്ങനെയുള്ള പശ്ചാത്തലത്തില്‍ രാഹുലിന്റെ നടപടി അനുജിതമാണെന്നന്നും ചിലര്‍ പറയുന്നു.

രാഹുലിന്റെ സന്ദര്‍ശനം നാടകമാണെന്നാണ് ബി.ജെ.പി ആരോപിച്ചത്. ഗൗരവ് പാന്ഥിയുടെ ട്വീറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം.

ക്യാമറക്ക് മുമ്പിലെ രാഹുല്‍ ഗാന്ധിയുടെ നാടകമാണ് വാജ്‌പേയി സമാധി സ്ഥലത്തെ സന്ദര്‍ശനം. വാജ്‌പേയി സ്മാരകത്തിലെത്തിയ രാഹുല്‍ എന്തുകൊണ്ടാണ് നരസിംഹറാവുവിന്റെ സമാധിസ്ഥലം സന്ദര്‍ശിക്കാത്തതെന്നും ബി.ജെ.പി ചോദിച്ചു.

അതേസമയം, ആദ്യമായാണ് രാഹുല്‍ വാജ്‌പേയിയുടെ സമാധിയായ സദൈവ് അടല്‍ സന്ദര്‍ശിച്ചതും ആദരമര്‍പ്പിച്ചതും.

കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലവന്‍ ജയ്‌റാം രമേശ് ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തു. അടല്‍ ബിഹാരി വാജ്പേയിയുടെ സ്മാരകമായ ‘സദൈവ് അടലില്‍’ രാഹുല്‍ എത്തി വണങ്ങിയെന്നും ജയ്‌റാം രമേശ് ട്വിറ്ററില്‍ കുറിച്ചു.

ബഹുമാനം നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യമാണെന്നും രാജ്യത്തിന്റെ എല്ലാ സമ്പന്നമായ പാരമ്പര്യവും ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

ബി.ജെ.പിയിലെ വാജ്‌പേയിയുടെ നിലപാടുകളില്‍ വിശ്വസിക്കുന്ന നേതാക്കളെ ഭാരത് ജോഡോ യാത്രയിലേക്ക് നേരത്തെ കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു.

വാജ്‌പേയിയുടെ 98ാം ജന്മവാര്‍ഷിക ദിനമായിരുന്നു ഡിസംബര്‍ 25. അതിന്റെ പിറ്റേ ദിവസമായിരുന്നു രാഹുലിന്റെ സന്ദര്‍ശനം.

രാജീവ് ഗാന്ധിയുടെ സ്മൃതികുടീരമുള്ള വീര്‍ഭൂമി, ഇന്ദിര ഗാന്ധിയുടെ ശക്തിസ്ഥല്‍, നെഹ്‌റുവിന്റെ ശാന്തിവന്‍, ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ വിജയ്ഘട്ട് എന്നിവിടങ്ങളിലെത്തിയും രാഹുല്‍ ആദരമര്‍പ്പിച്ചിരുന്നു.

Content Highlight: Criticism against Rahul Gandi visiting Vajpayee’s mausoleum

We use cookies to give you the best possible experience. Learn more