| Wednesday, 29th June 2022, 2:00 pm

നിങ്ങളുണ്ടാക്കിയ പാല്‍പ്പായസം വിളമ്പാന്‍ കോളാമ്പികള്‍ ഉണ്ടായതുകൊണ്ടാണ് സാര്‍, നിങ്ങള്‍ രഞ്ജിത്തായതും അക്കാദമിയുടെ ചെയര്‍മാനായതും: വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: വനിതാ ചലച്ചിത്ര മേളയെയും കോഴിക്കോടെ സിനിമാ തിയേറ്ററുകളെയും അപമാനിച്ചുകൊണ്ടുള്ള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ രഞ്ജിത്തിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.

കോഴിക്കോട് വെച്ച് നടന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ സംഘാടക സമിതി രൂപീകരണ യോഗത്തില്‍ വെച്ച് രഞ്ജിത് നടത്തിയ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.

രഞ്ജിത്തിന് പുറമെ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍, സംവിധായകരായ വി.എം. വിനു, ഷാജൂണ്‍ കാര്യാല്‍ എന്നിവരും വേദിയിലുണ്ടായിരുന്നു.

യോഗത്തില്‍ വെച്ച്, തിരുവനന്തപുരത്തും എറണാകുളത്തും ചലച്ചിത്രമേള നടത്തുന്ന പോലെ, കോഴിക്കോട്ടും ഒരു റീജണല്‍ മേള നടത്തണം എന്ന ആവശ്യമുയര്‍ന്നപ്പോഴായിരുന്നു പരിഹാസത്തോടെയുള്ള രഞ്ജിത്തിന്റെ പരാമര്‍ശം. ‘സര്‍, പാല്‍പ്പായസം ഉണ്ടാക്കിയിട്ട് കോളാമ്പിയില്‍ വിളമ്പണോ?’ എന്നായിരുന്നു കോഴിക്കോടുള്ള തിയേറ്ററുകളെ അപമാനിച്ചുകൊണ്ട് രഞ്ജിത്ത് പറഞ്ഞത്.

ഇതിനെതിരെയാണ് ഇപ്പോള്‍ വ്യാപകമായി വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. രഞ്ജിത്ത് മാപ്പ് പറയണമെന്ന ആവശ്യവും ശക്തമാവുന്നുണ്ട്.

”കോഴിക്കോട്ടെ തിയേറ്ററുകള്‍ തുപ്പല്‍ കോളാമ്പികളാണെന്നും, നിങ്ങള്‍ക്ക് വനിതാ മേളകളൊക്കെ മതിയെന്നും അതുകൊണ്ട് തൃപ്തിപ്പെടൂ എന്നും നമ്മുടെ അക്കാദമി ചെയര്‍മാന്‍ മഹാനായ രഞ്ജിത്ത് പറയുന്നു.

പാല്‍പായസം തുപ്പല്‍ കോളാമ്പിയില്‍ വിളമ്പാന്‍ പാടില്ലാ പോലും, അതൊക്കെ വിളമ്പാന്‍ തിരുവനന്തപുരം ഉണ്ടല്ലോ.

എന്റെ പൊന്നു ചങ്ങാതിമാരെ ഇതെല്ലാം കേട്ടിട്ടും നിങ്ങള്‍ നിശ്ശബ്ദരായിരുന്നല്ലോ. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ നടക്കുന്ന ഒരു സ്വാഗതസംഘം യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്.
ഇമ്മാതിരി തോന്നിവാസം ഏതു തമ്പുരാന്‍ പറഞ്ഞാലും മുരടനാക്കാതെ ഇരിക്കാന്‍ എനിക്ക് പറ്റില്ലായിരുന്നു.

കോഴിക്കോട്ടുകാരെ ഒന്നടങ്കം അധിക്ഷേപിച്ച രഞ്ജിത്ത് മാപ്പു പറയുക തന്നെ വേണം…,” ബൈജു മേരിക്കുന്ന് ഫേസ്ബുക്കില്‍ കുറിച്ചു.

യുവ എഴുത്തുകാരന്‍ ലിജീഷ് കുമാറും രഞ്ജിത്തിന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. യോഗത്തില്‍ വെച്ച് പ്രേം കുമാര്‍ ചോദിച്ച് ചോദ്യത്തിനുള്ള മറുപടിയും ലിജീഷ് കുമാര്‍ തന്റെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്തിനാണ് നമുക്കൊരു വനിതാ ചലച്ചിത്ര മേള, അങ്ങനെ ആണ്‍- പെണ്‍ എന്നൊരു സിനിമയുണ്ടോ?, എന്ന പ്രേം കുമാറിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ലിജീഷ് കുമാര്‍ പോസ്റ്റ് ആരംഭിക്കുന്നത്.

”അതുകൊണ്ടല്ലേ പ്രേംകുമാര്‍, തളികയില്‍ വിളമ്പാന്‍ ലോകസിനിമയുടെ പാല്‍പ്പായസവും കോളാമ്പിയില്‍ വിളമ്പാന്‍ ഒരു വനിതാ മേളയും ഉണ്ടാവുന്നത്?,” പ്രേംകുമാറിന് മറുപടിയെന്നോണം ലിജീഷ് കുമാര്‍ പോസ്റ്റില്‍ കുറിച്ചു.

”അതാണ് ജോസുകുട്ടി, ഈ ടാക്കീസ് അയാളുടെയാണ്’ രഞ്ജിത്തിന്റെ മോഹന്‍ലാല്‍ പടം കാണാന്‍ അപ്‌സര തിയേറ്ററിന്റെ മുറ്റത്ത് ഞെരുങ്ങി നില്‍ക്കുമ്പോള്‍ മൈക്ക് മത്തായി എന്ന് ഞങ്ങള്‍ കളിയാക്കി വിളിക്കാറുള്ള കൂട്ടുകാരന്‍ നിധിന്‍ സി. മത്തായി എന്റെ ചെവിയില്‍ പറഞ്ഞതാണ്. കൊല്ലം എത്ര കഴിഞ്ഞിട്ടുണ്ടാവും അവനൊപ്പം അങ്ങനെ നിന്നിട്ട്, ഇന്ന് അവനെ വീണ്ടുമോര്‍ത്തു.

ഓര്‍ത്തത് അവനെയല്ല, അവന്‍ കൂടെപ്പോന്നതാണ്. ഓര്‍ത്തത് ജോസുകുട്ടിയെയാണ്.

ജോസുകുട്ടിയെ മാത്രമല്ല, രാധ തിയേറ്ററിന്റെ ഉടമ മുരളീകൃഷ്ണനെ, ക്രൗണ്‍ തിയേറ്ററിന്റെ ഉടമ വിനോദ് സ്വാമിയെ, ഗംഗ തിയേറ്റര്‍ ഉടമ സതീശേട്ടനെ, അങ്ങനെ കോഴിക്കോടിനെ എന്റെ കോഴിക്കോടാക്കാന്‍ ആയുസ്സ് നീക്കിവെച്ചവരെയെല്ലാം ഇന്നോര്‍ത്തു. ഓര്‍മിപ്പിച്ചത് കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ബഹുമാന്യനായ ചെയര്‍മാന്‍ ശ്രീ രഞ്ജിത്താണ്.

മഹാറാണിയില്‍ അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം നടക്കുന്നു. യോഗാവസാനം ആണുങ്ങള്‍ സര്‍വാധികാരം ഏറ്റെടുത്ത് പിരിഞ്ഞ അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം.

ദീദി ദാമോദരന്‍, വി.എം. വിനു, ഷാജൂണ്‍ കാര്യാല്‍, എണ്ണിപ്പറയുന്നില്ല കോഴിക്കോട്ടെ സിനിമാക്കാര്‍ എല്ലാവരും വന്നിട്ടുണ്ട്. രഞ്ജിത്തും പ്രേംകുമാറും ഉള്‍പ്പെടെയുള്ള സിനിമാക്കാര്‍ വേദിയിലുമുണ്ട്.

ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനാണ് ശ്രീ പ്രേംകുമാര്‍. അദ്ദേഹം ചോദിക്കുന്നു, ‘എന്തിനാണ് നമുക്കൊരു വനിതാ ചലച്ചിത്ര മേള, അങ്ങനെ ആണ്‍- പെണ്‍ എന്നൊരു സിനിമയുണ്ടോ?’

ശരിക്കും ആരാണ് ഈ മേള നടത്തുന്നത്, ഈ ചോദ്യങ്ങള്‍ ഇവിടെ വന്ന് ചോദിക്കുന്നതിന്റെ യുക്തിയെന്ത് എന്നൊക്കെ അദ്ദേഹത്തോട് ചോദിക്കണമെന്നുണ്ടായിരുന്നു. അത്തരം ചോദ്യങ്ങളുടെ ഒന്നും യാതൊരാവശ്യവുമില്ല എന്ന് അക്കാദമി ചെയര്‍മാന്‍ തെളിയിച്ചു കൊണ്ടേയിരുന്ന നേരങ്ങളാണ് പിന്നെ മഹാറാണി ഹോട്ടല്‍ കണ്ടത്.

ട്രിവാന്‍ഡ്രത്തും എറണാകുളത്തും ചലച്ചിത്രമേള നടത്തിയ പോലെ, കോഴിക്കോട്ടും നടത്തണം ഒരു റീജണല്‍ മേള എന്ന് ആവശ്യമുയര്‍ന്നപ്പോള്‍ പരിഹാസച്ചിരിയോടെ ചെയര്‍മാന്റെ ചോദ്യം വന്നു, ‘സര്‍, പാല്‍പ്പായസം ഉണ്ടാക്കിയിട്ട് കോളാമ്പിയില്‍ വിളമ്പണോ?’

തിരുവനന്തപുരത്തെ തിയേറ്ററുകളൊക്കെ ഗംഭീരമാണ്, രഞ്ജിത്തിന്റെ വാദത്തോട് എനിക്ക് വിയോജിപ്പില്ല. ടാഗോറും ഏരീസ് പ്ലക്‌സും ശ്രീപത്മനാഭയും കൈരളി- ശ്രീ- നിളയും ഒക്കെ ഗംഭീരമാണ്. നല്ല സിനിമകള്‍ കാണിക്കാന്‍ കോഴിക്കോട്ടെ തിയേറ്ററുകള്‍ കൊള്ളില്ല എന്ന വാദത്തോട് എനിക്ക് വിയോജിപ്പുണ്ട്. ക്ഷണിക്കപ്പെട്ട് വന്നവരുടെ ആ സദസ്സില്‍ കോഴിക്കോട്ടെ തിയേറ്റര്‍ ഉടമകളും, പ്രതിനിധികളും ഉണ്ട്. അവരെയിരുത്തിയാണ് അക്കാദമി ചെയര്‍മാന്‍ ചോദിച്ചത്, ‘പാല്‍പ്പായസം ഉണ്ടാക്കിയിട്ട് കോളാമ്പിയില്‍ വിളമ്പണോ?’ എന്ന്.

ക്രൗണും, റീഗലും, ഇ മാക്‌സും, ആശീര്‍വാദുമുള്‍പ്പെടെ കോളാമ്പികള്‍ കൂടിയിട്ടുണ്ട് കോഴിക്കോട്ട്. നിങ്ങളുണ്ടാക്കിയ പാല്‍പ്പായസം വിളമ്പാന്‍ കോളാമ്പികള്‍ ഉണ്ടായത് കൊണ്ടാണ് സര്‍, കോളാമ്പിയില്‍ നിങ്ങള്‍ വിളമ്പിയ പാല്‍പ്പായസം നക്കാന്‍ ഞങ്ങളുണ്ടായത് കൊണ്ടാണ് സര്‍, നിങ്ങള്‍ രഞ്ജിത്തായതും അക്കാദമിയുടെ ചെയര്‍മാനായതും.

പ്രശ്‌നം അതല്ല. നിങ്ങളുടെ വലിപ്പമോ, ആ വലിപ്പത്തെ താങ്ങാന്‍ ശേഷിയില്ലാത്ത ഞങ്ങളുടെ തിയേറ്ററോ അല്ല പ്രശ്‌നം. പ്രശ്‌നം വനിതാ ചലച്ചിത്ര മേളയാണ്. ട്രിവാന്‍ഡ്രത്തും എറണാകുളത്തും നടത്തുന്ന ചലച്ചിത്രമേള കോഴിക്കോട്ടെ കോളാമ്പിയില്‍ വിളമ്പാനാവാത്ത അക്കാദമിക്ക്, വനിതാ മേള അങ്ങനെ വിളമ്പാനുള്ളതാണ് എന്നതാണ് പ്രശ്‌നം.

പ്രിയപ്പെട്ട പ്രേംകുമാര്‍, നിങ്ങള്‍ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ഇതാണ്. സിനിമയ്ക്ക് ആണ്‍- പെണ്‍ എന്ന ഒന്നുണ്ട്. നിങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നതും അതാണ്. അതുകൊണ്ടല്ലേ പ്രേംകുമാര്‍, തിരുവനന്തപുരത്തെ തളികയില്‍ വിളമ്പാന്‍ ചലച്ചിത്ര അക്കാദമിക്ക് ലോകസിനിമയുടെ പാല്‍പ്പായസവും കോഴിക്കോട്ടെ കോളാമ്പിയില്‍ വിളമ്പാന്‍ ഒരു വനിതാ മേളയും ഉണ്ടാവുന്നത്?,” ലിജീഷ് കുമാര്‍ പോസ്റ്റില്‍ പറഞ്ഞു.

Content Highlight: Criticism against director Ranjith for his remarks against the theatres in Kozhikode

We use cookies to give you the best possible experience. Learn more