| Saturday, 17th December 2022, 8:36 am

പ്രതിഷേധങ്ങള്‍ക്കെതിരെ ഒരു ചെയര്‍മാന്റെ രോദനം | D Movies

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രമേള അങ്ങ് തലസ്ഥാന നഗരിയില്‍ നടക്കുകയാണ്. ഏതാണ്ട് അവസാനത്തോട് അടുക്കുന്ന സിനിമാ ഉത്സവം ഇത്തവണയും നിരവധി പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. പ്രതിഷേധങ്ങള്‍ ഐ.എഫ്.എഫ്.കെ വേദിയിലെ അപൂര്‍വ കാഴ്ച്ചയൊന്നുമല്ല.

എന്നാല്‍ ഇത്തരം പോരാട്ടങ്ങള്‍ ആവശ്യമില്ലാ എന്നെക്കെ പറയുന്നത് ശരിയാണോ. ഒരിക്കലുമല്ല. സിനിമകള്‍ പ്രതിഷേധിക്കാനുള്ള മാധ്യമം കൂടിയാണെന്ന് തെളിയിക്കുന്നതാണ് ഈ കാഴ്ചകള്‍.. സിനിമയുടെ ഉത്സവം നടക്കുന്ന വേദിയില്‍ സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പ്രതിഷേധമുയര്‍ത്തുകയും ഒക്കെ ചെയ്യുന്നത് സ്വാഭാവികം തന്നെയാണ്.

എന്നാല്‍, ജനാധിപത്യ രീയിയിലല്ല ഐ.എഫ്.എഫ്.കെ സംഘാടകര്‍ ഈ സാഹചര്യത്തെ നേരിട്ടത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അനശ്വര കലാകാരന്‍ കുതിരവട്ടം പപ്പുവിന്റെ അനുശോചന സമ്മേളനത്തില്‍ നടന്ന്. ഈ ഫിലിംഫെസ്റ്റിവല്‍ ഏതാണ്ട് നല്ല രീതിയില്‍ നടന്നുപോകുന്നതിന്റെ ഇടയിലാണ്്, മമ്മൂട്ടിയുടെ ഒരു സിനിമ ഇറങ്ങിയപ്പോള്‍ അത് കാണാന്‍ പറ്റാത്തതിന്റെ രോക്ഷപ്രകടനങ്ങള്‍ നടക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞജിത് പറഞ്ഞു.

കാശ് മുടക്കി ടിക്കറ്റ് ബുക്ക് ചെയ്ത ഡെലിഗേറ്റ്‌സിന് സിനിമ കാണാന്‍ പറ്റില്ലായെന്നൊക്കെ പറഞ്ഞാല്‍ പിന്നെ, പ്രതിഷേധിക്കുക എന്നല്ലാതെ ചെയര്‍മാനും ചലച്ചിത്ര അക്കാദമിക്കും സ്തുതിപാടാന്‍ പറ്റില്ലല്ലോ.

ചലച്ചിത്രമേള വേദിയില്‍ നടന്ന പ്രതിഷേധവും തുടര്‍ന്നുണ്ടായ ബഹളവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മൂന്നുപേര്‍ക്കെതിരേ മ്യൂസിയം പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. ഡെലിഗേറ്റ് പാസ് ഇല്ലാതെ പുറത്തുനിന്നെത്തി ബഹളംവെച്ചവരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ വിദ്യാര്‍ത്ഥികളുമുണ്ടെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ പറയുന്നത്. എന്നാല്‍, ഇതൊന്നും നമ്മളറിഞ്ഞിട്ടില്ലേ എന്നാണ് ചെയര്‍മാന്‍ രഞ്ജിത് പറയുന്നത്. ഏയ്, ഇതൊന്നും അവിടെ അറിയാന്‍ ഒരു വഴിയുമില്ല.

മമ്മൂട്ടിയെ പ്രധാനകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടയില്‍ ഐ.എഫ്.എഫ്.കെ വേദിയില്‍ വലിയ പ്രതിഷേധങ്ങളുണ്ടായി. കൃത്യമായി പറഞ്ഞാല്‍ പ്രതിഷേധം ന്യായമാണ്.

അതേസമയം ഇവര്‍ക്കെതിരേ ചലച്ചിത്ര അക്കാദമി പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു. പൊലീസ് ഇടപെട്ടതിന് അവരുടേതായ കാരണമുണ്ടാകാമെന്നും പ്രതിഷേധം അടിച്ചമര്‍ത്തുന്നത് അക്കാദമിയുടെ നിലപാടല്ലെന്നും രഞ്ജിത്ത് പറഞ്ഞു.

പക്ഷെ ഇതേ രഞ്ജിത്ത് തന്നെയാണ്, പ്രതിഷേധക്കാര്‍ക്കെതിരെ നിലപാടുകള്‍ പറഞ്ഞതെന്നും ഓര്‍ക്കണം.

ഇതില്‍ നിന്നും നമുക്ക് എന്ത് മനസിലാക്കാം, പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന നയമല്ല ഞങ്ങളുടേത് എന്നാല്‍ പ്രതിഷേധിക്കുന്നത് ഞങ്ങള്‍ക്ക് അത്ര ഇഷ്ടമല്ലായെന്നാണ് ചെയര്‍മാന്റെ പക്ഷം. നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രദര്‍ശന സമയത്ത് മാത്രമല്ല ഇതേ കാരണത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടായതെന്ന് അറിയാത്ത ആളൊന്നുമല്ലല്ലോ ചെയര്‍മാന്‍. വഴക്ക് എന്ന ടൊവിനോ സിനിമയുടെ പ്രദര്‍ശന സമയത്തും ഇതൊക്കെ നടന്നിരുന്നു.

ഐ.എഫ്.എഫ്.കെയില്‍ പങ്കെടുക്കാനായി ബാക്കി തിരക്കുകളൊക്കെ മാറ്റിവെച്ച് വന്നിട്ട് ഒരു സിനിമ പോലും കാണാന്‍ കഴിയാതെ വന്നവരുണ്ടെന്നും ചെയര്‍മാനെ ചെറുതായിട്ട് ഒന്ന് ഓര്‍മിപ്പിക്കുന്നു.

ഇടത് സഹയാത്രികനായ ഒരാളില്‍ നിന്നും ഇത്തരത്തിലുള്ള നിലപാടുകള്‍ ഖേദകരമാണ്. പ്രതിഷേധങ്ങളേയും പോരാട്ടങ്ങളെയും അടിച്ചമര്‍ത്തുക എന്നത് ഇടത് വിരുദ്ധതയാണെന്ന് പറയാതെ വയ്യ.

മേളക്കായി ഫോക്കസ് ചെയ്യുന്നത് സ്റ്റുഡന്‍സിനെയാണ് അല്ലാതെ ഡെലിഗേറ്റ്‌സ് പാസ് വാങ്ങി വെറുതെ നടക്കുന്നവരെയല്ലെന്നും രഞ്ജിത് പറഞ്ഞിരുന്നു. ഏറ്റവും നല്ല സിനിമകള്‍ കണ്ടെത്തി പ്രദര്‍ശനത്തിന് കൊണ്ടുവരാന്‍ അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ടെന്നും, പിന്നെ വേണ്ടത് ഓഡിയന്‍സിന്റെ പങ്കാളിത്തമാണെന്നും മേളയുടെ ആദ്യ ദിവസം മാധ്യമങ്ങളോട് സംസാരിച്ച രഞ്ജിത് പറഞ്ഞു. എന്തായാലും ഓഡിയന്‍സിന്റെ ഭാഗത്ത് നിന്നും പ്രതീകഷിച്ചതിലും അപ്പുറമുള്ള പങ്കാളിത്തം ഉറപ്പ് വരുത്തിയിട്ടുണ്ട്.

അക്കാര്യത്തില്‍ എന്തായാലും ചെയര്‍മാനും അക്കാദമിക്കും ഐ.എഫ്.എഫ്.കെയ്ക്കും അഭിമാനിക്കാം. വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഇത്തവണ കൂടുതലായിട്ടുണ്ടെന്നും, ഫെസ്റ്റിവെല്ലിന്റെ അവസാന ദിവസം അവര്‍ പറയുന്ന കമന്റാണ് ഏറ്റവും വലുതെന്നും, അതിനുവേണ്ടിയാണ് കാത്തിരിക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞിരന്നു. എന്നാല്‍ സിനിമ യൊന്നും കാണാന്‍ അവസരം കിട്ടാത്ത് പാവം പിള്ളേര് എങ്ങനെ അഭിപ്രായം പറയുവോ എന്തോ.

ഇതിനൊക്കെ പുറമേ പല പ്രതിഷേധങ്ങളും അവിടെ നടക്കുന്നുണ്ട്. വനിത സിനിമ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനായിരുന്നു ആദ്യദിവസം ഐ.എഫ്.എഫ്.കെ വേദി സാക്ഷ്യം വഹിച്ചത്. പിന്നീട് കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ പോരാട്ടങ്ങളും സിനിമയുടെ മണ്ണില്‍ അരങ്ങേറി.

content highlight: criticism about film academy chairman ranjith

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്