| Friday, 9th February 2024, 11:23 am

റൊണാൾഡോയും മോഡ്രിച്ചും ഏറ്റുമുട്ടാനൊരുങ്ങുന്നു; റയൽ മാഡ്രിഡിലെ പഴയ കൂട്ടുകെട്ട് വീണ്ടും നേർക്കുനേർ

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റയല്‍ മാഡ്രിഡിലെ തന്റെ സഹതാരമായ ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലൂക്ക മോഡ്രിച്ചുമായി വീണ്ടും ഒന്നിക്കുന്നു. എന്നാല്‍ ഇത്തവണ ഒരു ടീമില്‍ അല്ല ഇരുവരും കളിക്കുക. ഇരുതാരങ്ങളും എതിര്‍ഭാഗത്താണ് മുഖാമുഖം വീണ്ടും ഏറ്റുമുട്ടുക.

യുവേഫ നേഷന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും മോഡ്രിച്ചിന്റെ ക്രൊയേഷ്യയും ഒരു ഗ്രൂപ്പിലാണ് ഉള്ളത്. ഗ്രൂപ്പ് എയില്‍ പോര്‍ച്ചുഗലിനും ക്രൊയേഷ്യയ്ക്കും ഒപ്പം സ്‌കോട്ട്‌ലാന്റും പോളണ്ടുമാണ് മറ്റ് രണ്ട് ടീമുകള്‍.

ഈ വര്‍ഷം ജൂണില്‍ ജര്‍മനിയില്‍ വെച്ച് നടക്കുന്ന യൂറോ കപ്പിന് ശേഷമാണ് യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ ആരംഭിക്കുക. സെപ്റ്റംബര്‍ അഞ്ച് മുതലാണ് നേഷന്‍സ് ലീഗ് മത്സരങ്ങള്‍ ആരംഭിക്കുക. രണ്ട് മാസങ്ങളിലായി ഇടവിട്ടാണ് ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ നടക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തിനുശേഷം നവംബറില്‍ ആണ് നോക്ക്ഔട്ട് മത്സരങ്ങള്‍ക്കുള്ള നറുക്കെടുപ്പ് നടക്കുക. 2025 മാര്‍ച്ച് 20 മുതല്‍ 25 വരെയാണ് നോക്ക് ഔട്ട് മത്സരങ്ങള്‍ നടക്കുക. ഫൈനല്‍ മത്സരം ജൂണിലും നടക്കും. 2019ലെ ആദ്യ യുവേഫ നേഷന്‍സ് ലീഗ് ചാമ്പ്യന്മാര്‍ പോര്‍ച്ചുഗല്‍ ആയിരുന്നു.

അതേസമയം നിലവില്‍ റൊണാള്‍ഡോ സൗദി വമ്പന്മാര്‍ക്ക് വേണ്ടി മിന്നും ഫോമിലാണ് കളിക്കുന്നത്. ഇതിനോടകം തന്നെ വേണ്ടി 24 ഗോളുകളും 11 അസിസ്റ്റുകളുമാണ് റൊണാള്‍ഡോ നേടിയത്.

2023ൽ മറ്റൊരു തകര്‍പ്പന്‍ നേട്ടവും പോര്‍ച്ചുഗീസ് സൂപ്പര്‍താരം സ്വന്തമാക്കിയിരുന്നു. 2023 കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന നേട്ടമായിരുന്നു റൊണാള്‍ഡോ സ്വന്തമാക്കിയത്.

ക്ലബ്ബ് തലത്തിലും ദേശീയ ടീമിനും വേണ്ടി 54 ഗോളുകളാണ് ഈ 39കാരന്‍ അടിച്ചുകൂട്ടിയത്. സൂപ്പര്‍താരത്തിന്റെ ഈ മിന്നും ഫോം വരാന്‍ പോകുന്ന ടൂര്‍ണമെന്റുകളില്‍ പോര്‍ച്ചുഗല്‍ ടീമിന് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.

Content Highlight: Cristaino Ronaldo and Luka Modric play against in Uefa Nations League.

We use cookies to give you the best possible experience. Learn more