| Tuesday, 25th July 2023, 9:42 am

രാജ്യത്ത് ദളിതര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ മധ്യപ്രദേശില്‍: റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാജ്യത്ത് പട്ടികജാതി വിഭാഗക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ മധ്യപ്രദേശിലെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (2021) പുറത്തിറക്കിയ കണക്ക് പ്രകാരം 2021ല്‍ 63.6 ശതമാനം അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2020ലും മധ്യപ്രദേശില്‍ തന്നെയാണ് ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുതല്‍.

മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നതും മധ്യപ്രദേശിലാണ്. എന്നാല്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാന പൊലീസിന് സാധിക്കുന്നില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

എസ്.സി-എസ്.ടിക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമുള്ള കേസുകള്‍ മാത്രമല്ല, പട്ടികജാതിക്കാര്‍ക്കെതിരെയുള്ള എല്ലാ അതിക്രമങ്ങളും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടും.

2021ല്‍ രാജ്യത്ത് പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 50,900 സംഭവങ്ങളാണ് ഉണ്ടായത്. അതില്‍ 7,214ഉം മധ്യപ്രദേശിലായിരുന്നു. എസ്.സി-എസ്.ടിക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ പ്രകാരം രാജ്യത്ത് 45,610 കേസുകളാണ് നടന്നത്. അതില്‍ 7211 കേസുകളും മധ്യപ്രദേശില്‍ നിന്നുമാണ്.

റിപ്പോര്‍ട്ട് പ്രകാരം 2021ല്‍ മധ്യപ്രദേശില്‍ 63.6 ശതമാനമാണ് ദളിതര്‍ക്കെതിരെയുള്ള അതിക്രമം. രാജ്യത്തിന്റെ 25.3 ശതമാനമാണിത്. ഇത് 2020ല്‍ 60.8ഉം 2019ല്‍ 46.7മായിരുന്നു. 2021ലെ അതിക്രമത്തില്‍ രാജസ്ഥാനാണ് രണ്ടാം സ്ഥാനത്ത്.

1,00,000 എസ്.സി വിഭാഗങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍.സി.ആര്‍.ബിയുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2021ലെ സെന്‍സസ് വൈകിപ്പിക്കുന്നത് കൊണ്ട് തന്നെ ഇപ്പോഴും 2011ലെ സെന്‍സസ് പ്രകാരമാണ് എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്.

അതേസമയം മധ്യപ്രദേശ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രംഗത്തെത്തി. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ ദളിതരും പിന്നാക്ക വിഭാഗക്കാരും അപമാനിതരാകുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

‘മധ്യപ്രദേശില്‍ ഒരു മാസത്തിനുള്ളില്‍ ദളിതര്‍ക്കെതിരെ വേദനാജനകമായ രണ്ട് അതിക്രമങ്ങളാണ് മധ്യപ്രദേശില്‍ നടന്നത്. മനുഷ്യത്വത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളായിരുന്നു അവ.

ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുതലാണെന്നാണ് എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ട് പറയുന്നത്. ഗോത്രവര്‍ഗക്കാര്‍ക്കെതിരെയാണ് ഏറ്റവും കൂടുതല്‍ കുറ്റകൃത്യം നടക്കുന്നത്. പ്രതിദിനം ഏഴിലധികം കുറ്റകൃത്യമാണ് അവിടെ നടക്കുന്നത്.

പതിറ്റാണ്ടുകളായുള്ള ബി.ജെ.പിയുടെ ദുര്‍ഭരണത്തിന് കീഴില്‍ മധ്യപ്രദേശിലെ നമ്മുടെ ദളിത്, ആദിവാസി, പിന്നോക്ക ജനവിഭാഗങ്ങള്‍ അപമാനിതരാകുകയാണ്. ബി.ജെ.പിയുടെ ‘സബ്കാ സാത്ത്’ എന്ന മുദ്രാവാക്യം പരസ്യത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു.

ബാബാസാഹെബ് അംബേദ്കറുടെ സാമൂഹ്യനീതി എന്ന സ്വപ്നം ബി.ജെ.പി അനുദിനം തകര്‍ത്തുകൊണ്ടിരിക്കുന്നു. ഛത്തര്‍പൂര്‍ ജില്ലയിലെ സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു!

മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ ദളിത് യുവാവിന്റെ മുഖത്ത് മനുഷ്യ വിസര്‍ജനം പുരട്ടിയന്നെ പരാതി വന്നിരുന്നു. അതിനെ ആസ്പദമാക്കിയായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.

CONTENT HIGHLIGHTS: Crimes against Dalits highest in Madhya Pradesh: report

We use cookies to give you the best possible experience. Learn more