| Wednesday, 16th October 2019, 11:41 am

കുരുക്കുമുറുക്കി ക്രൈംബ്രാഞ്ച്; ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ 18 കോടി കണ്ടുകെട്ടി; കായലോരവും പെടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മരടില്‍ കുരുക്കുമുറുക്കി ക്രൈംബ്രാഞ്ച്. ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 18 കോടി രൂപ കണ്ടുകെട്ടി. നിര്‍മ്മാതാക്കളുടെ മുഴുവന്‍ ആസ്തി വകകളും കണ്ടുകെട്ടാന്‍ രജിസ്ട്രേഷന്‍ വകുപ്പിനും റവന്യുവകുപ്പിനും കത്ത് നല്‍കാനും തീരുമാനമായി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സിന്റെ 18 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടാണ് ക്രൈംബ്രാഞ്ച് മരവിപ്പിച്ചത്. നാല് നിര്‍മാതാക്കളുടെയും എല്ലാ സ്വത്തുക്കളും കണ്ടുകെട്ടും.

മരടിലെ അനധികൃത ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ മുഴുവന്‍ ആസ്തിയും കണ്ടുകെട്ടാനുള്ള തീരുമാനത്തിലാണ് ക്രൈംബ്രാഞ്ച്. കണ്ടുകെട്ടാനുള്ള സുപ്രീം കോടതി ഉത്തരവ് വന്നതിനു ശേഷം ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 18 കോടി രൂപയാണ് ഇതുവരെ കണ്ടുകെട്ടിയത്. ബാക്കി ആസ്തികള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ തുടങ്ങിയിട്ടില്ല.

ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ ആസ്തിവകകളുടെ വിവരങ്ങള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് റജിസ്ട്രേഷന്‍ ഐജിക്കും ലാന്‍ഡ് റവന്യും കമ്മീഷണര്‍ക്കും കത്ത് നല്‍കി. ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ പങ്കാളികളായ മറ്റ് കമ്പനികളുടെ ആസ്തിവകകളും കണ്ടുകെട്ടാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്.

പരാതികളില്ലെന്ന പേരില്‍ അന്വേഷണത്തില്‍ നിന്ന് മാറി നില്‍ക്കുന്ന ഗോള്‍ഡന്‍ കായലോരം നിര്‍മ്മാതാക്കള്‍ക്കെതിരേ കേസെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. സുപ്രീം കോടതി പൊളിക്കണമെന്ന് നിര്‍ദേശിച്ചിട്ടും പരാതികളില്ലെന്ന പേരിലാണ് ഗോള്‍ഡന്‍ കായലോരത്തിനെതിരേ കേസെടുക്കാതിരുന്നത്. ഇത് പുനഃപരിശോധിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more