| Friday, 5th May 2023, 4:10 pm

ഫാന്‍ബോയ് മൊമെന്റ്; റൊണാള്‍ഡോയോ മെസിയോ? ഉത്തരം പറഞ്ഞ് ക്രിക്കറ്റ് ലെജന്‍ഡ്; വീഡിയോ പങ്കുവെച്ച് രാജസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ആധുനിക ഫുട്‌ബോള്‍ ഇപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്നത് ലയണല്‍ മെസി – ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നീ ധ്രുവങ്ങള്‍ക്ക് ചുറ്റുമാണ്. ഇവരിലാരാണ് ഏറ്റവും മികച്ച താരമെന്നുള്ള തര്‍ക്കം ഇപ്പോഴും അന്ത്യമില്ലാതെ തുടരുകയാണ്.

ഏതൊരു താരവും കരിയറില്‍ ഒരിക്കലെങ്കിലും ഈ ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ടാകും. അവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങളുമുണ്ടായിരിക്കും.

ഫുട്‌ബോളിന് പുറത്തും ഈ ചര്‍ച്ചകള്‍ സജീവമാണ്. മെസി vs റൊണാള്‍ഡോ തര്‍ക്കത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് സൂപ്പര്‍ താരം ജോ റൂട്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ ബാക് സ്‌റ്റേജ് ഫണ്‍ ആക്ടിവിറ്റികളിലാണ് റൂട്ട് തന്റെ നിലപാട് വ്യക്തമാക്കിയത്.

ദിസ് ഓര്‍ ദാറ്റ് എന്ന ഗെയിമിലാണ് റൂട്ട് തന്റെ ഇഷ്ടതാരത്തെ തെരഞ്ഞെടുത്തത്. ജോ റൂട്ടിനൊപ്പം ധ്രുവ് ജുറെലും ദേവ്ദത്ത് പടിക്കലും ഈ ഗെയിമില്‍ പങ്കെടുത്തിരുന്നു.

ഗെയിമിലെ പല ചോദ്യങ്ങളില്‍ ഒന്നായിട്ടാണ് ‘മെസി ഓര്‍ റൊണാള്‍ഡോ’ എന്ന ചോദ്യവും വന്നത്. ഇതില്‍ റൂട്ട് മെസിയെ തെരഞ്ഞെടുക്കുകയായിരുന്നു. അതേസമയം, ഡി.ഡി.പിയും ജുറെയും റൊണാള്‍ഡോയെയായിരുന്നു തെരഞ്ഞെടുത്തത്.

ഈ ചോദ്യത്തിന് പുറമെ ‘റാഫേല്‍ നദാല്‍ ഓര്‍ റോജര്‍ ഫെഡറര്‍’ എന്ന ചോദ്യവുമുണ്ടായിരുന്നു. ജുറെല്‍ നദാലിനൊപ്പം പോയപ്പോള്‍ റൂട്ടും പടിക്കലും ഫെഡററിനെയാണ് തെരഞ്ഞെടുത്തത്.

തങ്ങള്‍ക്കിഷടപ്പെട്ട ഏറ്റവും മികച്ച ബൗളിങ് പെയറും ചോദ്യമായി ഉള്‍പ്പെടുത്തിയിരുന്നു. റൂട്ടും ജുറെലും ബ്രോഡിനെയും ആന്‍ഡേഴ്‌സണെയും തെരഞ്ഞെടുത്തപ്പോള്‍ പടിക്കല്‍ അശ്വിന്‍-ജഡേജ കോംബോക്കൊപ്പമായിരുന്നു.

വീഡിയോ ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തിരിക്കുകയാണ്.

അതേസമയം, ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിന്റെ പടയൊരുക്കത്തിലാണ് രാജസ്ഥാന്‍. തങ്ങളുടെ കോട്ടയായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ടൈറ്റന്‍സിനെ വീണ്ടും തോല്‍പിക്കാനാണ് സഞ്ജുവും സംഘവും ഒരുങ്ങുന്നത്.

Content Highlight: Cricket legend Joe Root choses between Ronaldo and Messi

We use cookies to give you the best possible experience. Learn more