| Monday, 7th October 2019, 3:01 pm

'ഭാര്യയേയും കുഞ്ഞിനേയും കൊല്ലാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുത്തു'; സിലിയെ ദന്താശുപത്രിയില്‍ കൊണ്ടുപോയത് കൊലപ്പെടുത്താന്‍; ഷാജുവിന്റെ കുറ്റസമ്മതം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൂടത്തായി കൊലപാതകത്തില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ കുറ്റസമ്മതം.

ഭാര്യയേയും കുഞ്ഞിനേയും കൊല്ലാനുള്ള സാഹചര്യം താന്‍ ഉണ്ടാക്കിക്കൊടുത്തെന്നും അതിന് വേണ്ടിയാണ് സിലിയെ ദന്താശുപത്രിയില്‍ കൊണ്ടുപോയതെന്നും ഷാജു മൊഴി നല്‍കി.

ചോദ്യം ചെയ്യലിനിടെ അന്വേഷണ സംഘത്തിന് മുന്‍പില്‍ ഷാജു പൊട്ടിക്കരഞ്ഞു. ജോളി നടത്തിയ എല്ലാ കൊലപാതകങ്ങളെ കുറിച്ചും തനിക്ക് അറിയാമായിരുന്നെന്നാണ് ഷാജു നേരത്തെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.

മകളുടേയും ഭാര്യയുടേയും മരണം കൊലപാതകമാണെന്ന് അറിഞ്ഞിരുന്നു. എന്നാല്‍ ജോളി തന്നേയും വധിക്കുമെന്ന് പേടിച്ചിരുന്നു. കൊലപാതകം പുറത്തുപറയാതിരുന്നത് പേടികൊണ്ടാണ്. ജോളിക്ക് വളിയ സ്വാധീനമുള്ള സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെന്നും ഷാജു പറഞ്ഞിരുന്നു.
ഇന്ന് വൈകീട്ടോടെ ഷാജുവിന്റെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

കൂടത്തായിയിലെ ദുരൂഹ മരണങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നായിരുന്നു നേരത്തെ ഷാജു മൊഴി നല്‍കിയത്. തെളിവ് കിട്ടിയിട്ടുണ്ടെങ്കില്‍ ആരും ശിക്ഷിക്കപ്പെടട്ടെ. ആരാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് അറിയില്ല. തന്റെ ആദ്യ ഭാര്യയും കുഞ്ഞും അസുഖത്തെ തുടര്‍ന്നാണ് മരിച്ചതെന്നും ഷാജു പറഞ്ഞിരുന്നു. ദുരൂഹ മരണക്കേസില്‍ അന്വേഷണ സംഘം ഷാജുവിനെ ചോദ്യം ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആറ് ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന ജോളി ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇതുവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാത്യു സാമുവല്‍, പ്രജു കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍.

ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്തവരാണ് മാത്യുവും പ്രജു കുമാറും. മൂന്ന് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more