| Sunday, 27th October 2019, 3:01 pm

ഗര്‍ത്തം മുതല്‍ വസ്ത്രം വരെ; ബാഗ്ദാദി കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ തെളിവുകളുമായി ഇറാഖി മാധ്യമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാഗ്ദാദ്: ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകളില്‍ സ്ഥിരീകരണം വരാന്‍ വൈകുന്നതിനിടെ യു.എസ് സൈനിക നീക്കം നടത്തിയതിനു തെളിവുകളുമായി ഇറാഖ് ഔദ്യോഗിക മാധ്യമം. സിറിയയില്‍ സൈനിക നീക്കം നടന്നെന്നും സ്‌ഫോടനമുണ്ടായെന്നും വ്യക്തമാക്കുന്ന ചില വീഡിയോ ദൃശ്യങ്ങളാണ് അവര്‍ പുറത്തുവിട്ടത്.

സ്‌ഫോടനം മൂലം ഭൂമിയിലുണ്ടാകുന്ന ഗര്‍ത്തം, രക്തത്തില്‍ കുതിര്‍ന്ന വസ്ത്രങ്ങള്‍ എന്നിവയുടെ രാത്രിദൃശ്യങ്ങളാണു പുറത്തുവിട്ടിരിക്കുന്നത്. ബാഗ്ദാദിയുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ ഇറാഖി ഇന്റലിജന്‍സ് ഏജന്‍സികള്‍ സഹായിച്ചിട്ടുണ്ടെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്തു.

യു.എസ് സൈനിക നീക്കത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ‘ഒരു വലിയ സംഭവം നടന്നിരിക്കുന്നു’ എന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തതും ഇതിലേക്കാണു വിരല്‍ ചൂണ്ടുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പേരു വെളിപ്പെടുത്താത്ത ഒരു യു.എസ് ഉദ്യോഗസ്ഥനാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്നു വൈകീട്ട് ആറുമണിക്ക് ട്രംപ് മാധ്യമങ്ങളെ കാണും.

വൈറ്റ് ഹൗസ് ഡെപ്യൂട്ടി സെക്രട്ടറി ഹോഗന്‍ ഹിഡ്ലിയാണ് ഇക്കാര്യം അറിയിച്ചത്. വാര്‍ത്താസമ്മേളനത്തിലായിരിക്കും ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തുക.

അതേസമയം സൈനിക നീക്കത്തിനിടെ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോള്‍ ശരീരത്തില്‍ സ്ഫോടക വസ്തുക്കള്‍ കെട്ടിവെച്ച് ബാഗ്ദാദി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സൈനിക നീക്കം നടന്നിട്ടുണ്ടെന്നും എന്നാല്‍ പൂര്‍ണവിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും മറ്റൊരു യു.എസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോടു പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിലാണ് നീക്കം നടന്നതെന്ന് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സിനോടു പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ബാഗ്ദാദി ഒളിവില്‍ക്കഴിയുകയാണ്. 2010-ലാണ് ബാഗ്ദാദി ഐ.എസിന്റെ നേതാവാകുന്നത്.

ബാഗ്ദാദിയെ കൊലപ്പെടുത്താനോ പിടികൂടാനോ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ (ഏകദേശം 60 കോടി രൂപ) പ്രതിഫലം നല്‍കുമെന്ന് യു.എസ് വിദേശകാര്യ വകുപ്പ് 2011-ല്‍ പ്രഖ്യാപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more