| Saturday, 13th June 2020, 2:49 pm

കൊവിഡിനിടെ മഹാരാഷ്ട്ര സഖ്യത്തില്‍ നടക്കുന്നതെന്ത്?; കോണ്‍ഗ്രസ് മന്ത്രിമാരുടെ തിരക്കിട്ട ചര്‍ച്ചകള്‍, വിള്ളലോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തില്‍ അസ്വാരസ്യങ്ങളെന്ന് സൂചന. ശിവസേനയും കോണ്‍ഗ്രസും തമ്മില്‍ ഉടലെടുത്ത അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇരുകക്ഷികളും സുപ്രധാന യോഗങ്ങള്‍ ചേരുകയാണെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ കണ്ടേക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

കോവിഡ് 19 പ്രതിരോധം, നിസര്‍ഗ ചുഴലിക്കാറ്റിലെ ദുരിതാശ്വാസം തുടങ്ങിയ വിഷയങ്ങളില്‍ താക്കറെ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിയാലോചനകള്‍ നടത്തിയാണ് തീരുമാനങ്ങളെടുക്കാറുള്ളത്. എന്നാല്‍, ഈ ഘട്ടങ്ങളിലെല്ലാം കോണ്‍ഗ്രസിനെ തഴയുകയാണെന്ന തോന്നല്‍ ചില പാര്‍ട്ടി നേതാക്കള്‍ക്കുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

‘ചില വിഷയങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ചില നീരസമുണ്ട്, അത് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്’, വിഷയത്തില്‍ പ്രതികരിച്ച് സംസ്ഥാനത്തെ ഒരു കോണ്‍ഗ്രസ് മന്ത്രി പറഞ്ഞു.

കഴിഞ്ഞ നവംബറില്‍ മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷവും മന്ത്രിസഭ രൂപീകരണത്തിന്റെ സമയത്തും അധികാരവും ഉത്തരവാദിത്തങ്ങളും തുല്യമായി പങ്കിടാമെന്ന് തീരുമാനിച്ചതാണെന്ന് മറ്റൊരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

വിഷയം ഉന്നയിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ ബാലാസാഹേബ് തോറാട്ടും പൊതുമരാമത്ത് മന്ത്രി അശോക് ചവാനും ഉദ്ദവ് താക്കറെയെ തിങ്കളാഴ്ച കാണുമെന്നാണ് വിവരം. നിയമസഭാ കൗണ്‍സില്‍ സ്ഥാനാര്‍ത്ഥികളെക്കുറിച്ചും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ബോര്‍ഡ്, കോര്‍പറേഷന്‍ മേഖലകളിലെ സംവരണവും കോണ്‍ഗ്രസ് മന്ത്രിമാര്‍ നേരിടുന്ന പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ചയാവുമെന്നാണ് വിവരം.

കോണ്‍ഗ്രസ് മന്ത്രിമാരെയും നേതാക്കളെയും തീരുമാനങ്ങള്‍ എടുക്കുന്ന ഘട്ടത്തില്‍ മാറ്റിനിര്‍ത്തുന്നുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് സംസ്ഥാന നേതാക്കള്‍ കൂടിയാലോചനകള്‍ നടത്തിയിരുന്നു. കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്നറിയാന്‍ താക്കറെയുടെ അടുപ്പക്കാരനായ മിലിന്ദ് നര്‍വേക്കര്‍ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more