| Friday, 28th January 2022, 4:48 pm

വിമര്‍ശനങ്ങളുണ്ടാകട്ടെ; സൈബര്‍ ആക്രമണമെന്ന് കരുതുന്നില്ല

സി.ആര്‍. നീലകണ്ഠന്‍

കെ റെയിലുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങളുന്നയിച്ചതിന്റെ പേരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബറിടങ്ങളില്‍ വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ് കേരളത്തിലെ ചില സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും.

റഫീഖ് അഹമ്മദ്, എം.എന്‍. കാരശ്ശേരി, സി.ആര്‍. നീലകണ്ഠന്‍ തുടങ്ങിയവര്‍ ഈ രീതിയില്‍ സൈബര്‍ ഇടങ്ങളില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇവരുടെയെല്ലാം വ്യക്തി ജീവിതത്തെയും കുടുംബ ജീവിതത്തെയുമെല്ലാം വിമര്‍ശനങ്ങളിലേക്ക് വലിച്ചിഴക്കുന്നതിനെതിരെ ഇടതുപക്ഷത്ത് നിന്നുതന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തനിക്കെതിരെ നടക്കുന്ന ഓണ്‍ലൈന്‍ ആക്രമണങ്ങളെ കുറിച്ച് പ്രതികരിക്കുകയാണ് സി.ആര്‍. നീലകണ്ഠന്‍. 

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ഞാന്‍ ഇടുന്ന പോസ്റ്റുകള്‍ക്ക് മേല്‍ ഒട്ടനവധി പേര് വന്ന് കമന്റുകള്‍ ഇടുന്നത് സൈബര്‍ ആക്രമണമാണെന്ന അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല.

ഫേസ്ബുക്ക് ഒരു പൊതുമാധ്യമം ആണല്ലോ. അതില്‍ ഞാന്‍ എന്റേതായ അഭിപ്രായങ്ങള്‍ ഒരു പദ്ധതിയെ കുറിച്ചിടുന്നു. അതെന്റെ ബോധ്യമാണ്. അതിനെതിരായ അഭിപ്രായങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകും എന്ന് അറിയാത്ത ആളല്ല ഞാന്‍. അത് കമന്റായി വരും എന്നും എനിക്കറിയാം. അതെഴുതാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടല്ലോ. അതെങ്ങനെ ആകണം എന്ന് പറയാന്‍ എനിക്കധികാരമില്ല. അതാണെന്റെ ജനാധിപത്യം. മോശമെന്ന് തോന്നുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ എനിക്ക് കഴിയുമല്ലോ.

ഇവിടെ ധാരാളം പേര്‍, ഏതാണ്ട് സംഘടിതമായി എന്ന് തോന്നിക്കുന്ന വിധത്തില്‍ കുറെ കമന്റുകള്‍ ഇടുന്നതാണ് പ്രശ്‌നമായി പലരും പറയുന്നത്. ഞാന്‍ ഉന്നയിച്ച സില്‍വര്‍ ലൈന്‍ വിഷയത്തില്‍ അവര്‍ക്കൊന്നും പറയാനില്ല എന്നതുകൊണ്ടാകുമല്ലോ എന്നെ വ്യക്തിപരമായി ആക്രമിക്കുന്ന കമന്റുകള്‍ ഇടുന്നത്.

ഇതേകാര്യം പറയുന്ന മറ്റ് ഒട്ടനവധി പേരുണ്ടല്ലോ. അവരില്‍ പലരും ഇത് നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ രാഷ്ട്രീയത്തെ പിന്തുണക്കുന്നവരുമാണ്. അവര്‍ക്കെതിരെ ഇവര്‍ ഇങ്ങനെ പ്രതികരിക്കുന്നില്ല എന്നതിനാല്‍ തന്നെ ഇവര്‍ക്ക് എന്നോടുള്ള വ്യക്തി വിരോധം മാത്രമാണ് ഇതിന് പിന്നില്‍ എന്ന് ആരെങ്കിലും സംശയിക്കുന്നതിലും തെറ്റില്ല.
ഞാന്‍ ആരായാലും പറയുന്ന വിഷയമല്ലേ പ്രധാനം.

എം.എന്‍. വിജയന്‍ മാഷ് പറഞ്ഞിട്ടുണ്ട്, ചോദ്യം ചോദിക്കുന്ന കുട്ടിയെ ക്ലാസില്‍ നിന്നും പുറത്താക്കിയാലും ചോദ്യം ക്ലാസില്‍ കാണും എന്ന്. ഞാനടക്കമുള്ളവര്‍ ഉയര്‍ത്തുന്നത് ഈ പദ്ധതിയെ കുറിച്ചുള്ള സാമ്പത്തിക-പാരിസ്ഥിതിക-സാമൂഹ്യ ചോദ്യങ്ങള്‍ ആണ്. അതിന് അവര്‍ക്ക് നല്‍കാനുള്ള മറുപടി ഇത് മാത്രമാണ്.

അതില്‍ നിന്നും ഞാനും മറ്റുള്ളവരും പറയുന്നത് ശരിയാണ് എന്ന ബോധ്യം എന്നിലും ഇതൊക്കെ വായിക്കുന്ന മനുഷ്യരിലും ഉറയ്ക്കുന്നു. അതോടെ എന്റെ ലക്ഷ്യം ഒരു പരിധി വരെ പൂര്‍ത്തിയാകുന്നുണ്ട്. ഇനി മറ്റൊരു രീതിയിലും ഇവര്‍ എന്നെ സഹായിക്കുന്നു. ഒരു സംഘടിത ജാതി,മത,രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പിന്തുണ ഇല്ലാത്ത എന്റെ പോസ്റ്റുകള്‍ക്ക് ഇത്ര വ്യാപകമായ പ്രചാരണം നല്‍കുന്നതിന് ഇവര്‍ക്ക് കഴിയുന്നു എന്നതിലും സന്തോഷം.


Content Highlight: CR Neelakandan response to the cyber attack against him on K Rail issue

സി.ആര്‍. നീലകണ്ഠന്‍

സാമൂഹ്യപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more