| Monday, 9th November 2020, 11:36 am

ബീഹാറില്‍ മഹാസഖ്യത്തെ അടയാളപ്പെടുത്താന്‍ പോകുന്നത് സി.പി.ഐ.എം.എല്‍? കരുത്താര്‍ജ്ജിക്കുന്ന പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാറില്‍ മഹാ സഖ്യം അധികാരത്തിലെത്തും എന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. ഇതോടൊപ്പം ഇടത് പാര്‍ട്ടികള്‍ മികച്ച മുന്നേറ്റം നടത്തുമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു.

ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇത്തവണത്തെ തെരഞ്ഞെടുപ്പോടെ ബീഹാറില്‍ സി.പി.ഐ.എം.എല്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നാണ്. മഹാസഖ്യത്തില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രകടനം കാഴ്ചവെക്കാന്‍ സി.പി.ഐ.എം.എല്ലിന് സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സി.പി.ഐ.എം.എല്ലിന്റെ പ്രധാന സ്വാധീന മേഖലയായ ഭോജ്പൂരില്‍ സഖ്യം നന്നായി പ്രവര്‍ത്തിച്ചതായാണ് വിലയിരുത്തല്‍.

ആക്‌സിസ് സര്‍വേ പ്രകാരം മഹാസഖ്യത്തിന് ഈ മേഖലയിലെ 49 സീറ്റുകളില്‍ 33 സീറ്റുകള്‍ നേടാനാകുമെന്നാണ് പ്രവചനം. ഇത് മൊത്തം സീറ്റുകളുടെ മൂന്നില്‍ രണ്ട് ഭാഗമാണ്.

എന്‍.ഡി.എയെക്കാള്‍ 12 ശതമാനമായിരിക്കും മഹാസഖ്യത്തിന് ഈ മേഖലയില്‍ ലഭിക്കാന്‍ പോകുന്ന ലീഡ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇടതു പാര്‍ട്ടികള്‍ക്ക് 29 സീറ്റുകളാണ് ആര്‍.ജെ.ഡി നല്‍കിയത്. 19 സീറ്റുകളിലാണ് സി.പി.ഐ.എം.എല്‍ മത്സരിച്ചത്.

മഹാസഖ്യം വിജയിക്കുകയാണെങ്കില്‍ അത് സി.പി.ഐ.എം.എല്ലിന്റെ മികച്ച പ്രവര്‍ത്തനത്തിന്റെ കൂടി ഫലമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, മഹാസഖ്യത്തെ നയിച്ച ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും എ.ബി.പി ന്യൂസ് പ്രവചിക്കുന്നു. ആര്‍.ജെ.ഡിയ്ക്ക് 81 മുതല്‍ 89 വരെ സീറ്റും കോണ്‍ഗ്രസിന് 21-29 സീറ്റുമാണ് മഹാസഖ്യത്തില്‍ ലഭിക്കുക.

മഹാസഖ്യത്തിന് ആകെ 108 മുതല്‍ 131 വരെ സീറ്റാണ് എ.ബി.പി പ്രവചിക്കുന്നത്. എന്‍.ഡി.എയ്ക്ക് 104-128 സീറ്റ് ലഭിക്കുമെന്നാണ് എ.ബി.പി ന്യൂസ് എക്സിറ്റ് പോള്‍ പ്രവചനം.

ഭൂരിപക്ഷം എക്സിറ്റ് പോളുകളും മഹാസഖ്യത്തിനാണ് സാധ്യത കല്‍പ്പിക്കുന്നത്.

ടൈംസ് നൗ-സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ പ്രകാരം മഹാസഖ്യത്തിന് 120 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. എന്‍.ഡി.എയ്ക്ക് 116 ഉം എല്‍.ജെ.പിയ്ക്കും ഒന്നും സീറ്റാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. മറ്റുള്ളവര്‍ക്ക് ആറ് സീറ്റ് ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

റിപ്പബ്ലിക് ടി.വി- ജന്‍ കി ബാത്ത് സര്‍വ്വേയിലും മഹാസഖ്യത്തിനാണ് മുന്നേറ്റം. മഹാസഖ്യം 118 മുതല്‍ 139 വരെ സീറ്റും എന്‍.ഡി.എയ്ക്ക് 91 മുതല്‍ 117 സീറ്റുമാണ് പ്രവചിക്കുന്നത്.

എല്‍.ജെ.പിയ്ക്ക് 5-8 സീറ്റും റിപ്പബ്ലിക് ടി.വി- ജന്‍ കി ബാത് പ്രവചിക്കുന്നു.

അതേസമയം ഇന്ത്യാ ടി.വി എക്‌സിറ്റ് പോള്‍ പ്രകാരം എന്‍.ഡി.എയ്ക്കാണ് അനുകൂലം. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും എന്‍.ഡി.എ 112 സീറ്റ് നേടുമെന്നും ഇന്ത്യാ ടി.വി പ്രവചിക്കുന്നു. മഹാസഖ്യത്തിന് 110 സീറ്റാണ് പ്രവചിക്കുന്നത്.

243 അംഗ നിയമസഭയില്‍ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Feature of CPIML in Bihar, Bihar election

We use cookies to give you the best possible experience. Learn more