| Friday, 4th August 2023, 11:19 am

അല്ലാഹു മിത്തല്ലെന്നും ഗണപതി മിത്താണെന്നും 'ആ 50 മിനിട്ടില്‍' പറഞ്ഞിട്ടില്ല, തെറ്റിദ്ധാരണ പരത്തുകയാണ്: എം.വി. ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിശ്വാസികള്‍ക്ക് ഗണപതിയേയോ അല്ലാഹുവിനെയോ വിശ്വസിക്കാന്‍ അവകാശമുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ബുധനാഴ്ച താന്‍ നടത്തിയ പത്രസമ്മേളനത്തില്‍ അല്ലാഹു മിത്തല്ലെന്നും ഗണപതി മിത്താണെന്നുമുള്ള പരാമര്‍ശം നടത്തിയിട്ടില്ലെന്നും ചിലര്‍ തെറ്റായ പ്രചരണം നടത്തുന്നുവെന്നും അദ്ദേഹം ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. തലയും വാലുമില്ലാത്തത് പ്രചരിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും തന്റെ പത്രസമ്മേളനം 50 മിനിട്ട് നീണ്ടുനില്‍ക്കുന്നതാണെന്നും അതില്‍ കാര്യങ്ങള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പരശുരാമന്‍ മഴുവെറിഞ്ഞതാണ് മിത്തായിട്ട് ഉദാഹരിച്ചത്. ഗണപതി മിത്താണെന്ന് ഷംസീറിന്റെ പ്രസംഗത്തിലും ഇല്ല. അതുകൊണ്ടാണ് അത് തിരുത്തേണ്ടതില്ലെന്ന് താന്‍ പറഞ്ഞതെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

‘സ്വര്‍ഗത്തില്‍ ഹൂറികളുണ്ടോ’ എന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞതിന്റ അഭിപ്രായം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട്, സ്വര്‍ഗത്തിലും നരകത്തിലും വിശ്വസിക്കാത്ത തനിക്ക് അത് വിശദീകരിക്കേണ്ട ബാധ്യതയില്ലെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. കുറേകാലമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പ്രതിപക്ഷനേതാവ് സതീശനും ഒരേ അഭിപ്രായമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

എം.വി. ഗോവിന്‍ പറഞ്ഞത്

മുസ്‌ലിം വിരുദ്ധതയാണ് വര്‍ഗീയതയുടെ ഏറ്റവും വലിയ അടിസ്ഥാനം. അല്ലാഹു മിത്തല്ല, ഗണപതി മിത്താണ് എന്ന് ആരാണ് പറഞ്ഞത്. എന്റെ വാര്‍ത്താസമ്മേളനത്തില്‍ അതില്ല, സൂക്ഷിച്ച് പരിശോധിച്ച് നോക്ക്. ആ പത്രസമ്മേളനത്തിന്റെ വീഡിയോ കണ്ടാല്‍ മനസിലാകും. അല്ലാഹുവും ഗണപതിയും വിശ്വാസപ്രമാണത്തിന്റെ പ്രധാന ഭാഗമാണ്. ഷംസീറും ഞാനും ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ടാണ് ഷംസീര്‍ തിരുത്തേണ്ടതില്ലെന്ന് പറഞ്ഞത്. വെറുതെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രചരണങ്ങളാണ് നടത്തുന്നത്.

45-50 മിനിട്ടോളം നീണ്ടുനില്‍ക്കുന്ന പത്രസമ്മേളനമാണത്. അതില്‍ കാര്യങ്ങള്‍ ഓരോന്നും കൃത്യമായി പറയുന്നുണ്ട്. പൊതുസമൂഹത്തിന് അത് മനസിലാകും. വിശദീകരിക്കുന്നതിന്റെ തലയും വാലുമില്ലാത്തത് പ്രചരിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല. നിങ്ങളെ പോലുള്ള ആളുകള്‍(മാധ്യമങ്ങള്‍) അത് ഏറ്റുപിടിക്കരുത്.

മിത്തിന് ഞാന്‍ ആ പത്രസമ്മേളനത്തില്‍ ഉദാഹരിച്ചത്, കേരളം ഉണ്ടായത് പരശുരാമന്‍ മഴുവെറിഞ്ഞതിനോടാണ്. ഇതാണ് മിത്ത്. അല്ലാഹുവിനെ വിശ്വസിക്കുന്നവരും ഗണപതിയെ വിശ്വസിക്കുന്നവരുമുണ്ട്. അതിനൊന്നും ഞങ്ങള്‍ എതിരല്ല. സ്വര്‍ഗത്തില്‍ ഹൂറിമാരുണ്ടോ എന്ന് വിശദീകരിക്കേണ്ട ബാധ്യത എനിക്കില്ല.

കുറേ കാലമായി സുരേന്ദ്രനും സതീശനും ഒരേ അഭിപ്രായമാണ്. സി.പി.ഐ.എമ്മാണ് വര്‍ഗീയ പ്രചരണത്തിന് വടിയിട്ടുകൊടുക്കുന്നത് എന്നാണ് സതീശന്‍ പറയുന്നത്. എന്നാല്‍ സതീശന്റെ നിലപാട് എന്താണെന്ന് എല്ലാവരും കാണുന്നു. സുരേന്ദ്രന്‍ വര്‍ഗീയത പറയുന്നതില്‍ പുതുമയില്ല. കാരണം അത് അവരുടെ നിലപാടാണ്. തികഞ്ഞ വര്‍ഗീയ സമീപനം സുരേന്ദ്രന്റെ ഓരോ വാക്കിലുമുണ്ട്. കേന്ദ്രത്തിന്റെ കെടുകാര്യസ്ഥത ചോദ്യം ചെയ്യാതിരിക്കാന്‍ വര്‍ഗീയ ചേരിതിരിവിലൂടെ വിഭചിക്കാ ശ്രമിക്കുകയാണ് ബി.ജെ.പി.

Content Highlight: CPIM State Secretary MV Govindan said that believers have the right to believe in Ganesha or Allah

We use cookies to give you the best possible experience. Learn more