| Sunday, 3rd November 2019, 6:18 pm

'യു.എ.പി.എ ചുമത്തരുത്'; എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരു സന്ദര്‍ഭത്തിലും അതിന് അനുമതി നല്‍കിയിട്ടില്ലെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോഴിക്കോട്ട് അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തരുതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇതുവരെ ഒരു സന്ദര്‍ഭത്തിലും യു.എ.പി.എയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും ഇക്കാര്യത്തിലും അത്തരം സമീപനം പ്രതീക്ഷിക്കുന്നുവെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

സര്‍ക്കാരിനെതിരായ പ്രചാരണം രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും സെക്രട്ടറിയേറ്റ് ആരോപിച്ചു. വിദ്യാര്‍ഥികള്‍ക്കു നിയമസഹായം നല്‍കില്ലെന്നു വ്യക്തമാക്കി സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയത്.

വിദ്യാര്‍ഥികള്‍ക്ക് നിരോധിത പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കാമെന്നും നിയമനടപടിയാവാമെന്നും മോഹനന്‍ പറഞ്ഞിരുന്നു. യു.എ.പി.എ ചുമത്തിയതില്‍ മാത്രമാണ് എതിര്‍പ്പെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ അലന് നിയമസഹായം നല്‍കാന്‍ സി.പി.ഐ.എം പ്രാദേശിക നേതൃത്വം തീരുമാനിച്ചിരുന്നു. സിപി.ഐ.എം പന്നിയങ്കര ലോക്കല്‍ കമ്മറ്റിയുടേതായിരുന്നു തീരുമാനം. യു.എ.പി.എ ചുമത്തിയതില്‍ പൊലീസിനെതിരെ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് സി.പി.ഐ.എം നിയമസഹായം നല്‍കാന്‍ തീരുമാനിച്ചത്.

യു.എ.പി.എ ചുമത്തിയ നടപടി പിന്‍വലിക്കണമെന്ന് സി.പി.ഐ.എം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് സൗത്ത് ഏരിയാ കമ്മറ്റിയാണ് നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്.

ലഘുലേഖയോ നോട്ടീസോ കൈവശം വെക്കുന്നത് യു.എ.പി.എ ചുമത്തേണ്ട കുറ്റമല്ല. പൊലീസിന്റെ നടപടി ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതും യു.എ.പി.എ നിയമത്തിന്റെ ദുരുപയോഗവുമാണെന്നും ഏരിയാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോഴിക്കോട് സ്വദേശികളും സി.പി.ഐ.എം പ്രവര്‍ത്തകരുമായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്ത്, യു.എ.പി.എ ചുമത്തിയത്. നാളെ ഇരുവരുടെയും ജാമ്യാപേക്ഷ കോടതി പരിഗണിക്കും.

We use cookies to give you the best possible experience. Learn more