| Friday, 26th May 2023, 10:03 pm

എ.ഐ ക്യാമറകള്‍ക്ക് മുന്നില്‍ സമരം നടത്തുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം അപഹാസ്യം: സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എ.ഐ. ക്യാമറകള്‍ക്ക് മുന്നില്‍ സമരം നടത്തുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം അപഹാസ്യമാണെന്ന് സി.പി.ഐ.എം. ഒരു ജനസമൂഹത്തെ മുന്നോട്ട് നയിക്കാന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മാത്രമല്ല, നടപ്പാക്കിയ പദ്ധതികളും പൊളിക്കുമെന്ന നിലപാടിലാണ് കോണ്‍ഗ്രസെന്ന് സി.പി.ഐ.എം കുറ്റപ്പെടുത്തി.

ഇത് എത്രമാത്രം വിപത്കരമാണെന്ന് ഏവരും ആലോചിക്കണം. ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതി കൂടി ഉപയോഗപ്പെടുത്തി ജനങ്ങള്‍ക്ക് ക്ഷേമവും, വികസനവും ഉറപ്പുവരുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിച്ച് കൊണ്ടിരിക്കുന്നത്. അത് തടയുകയെന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഫേസ്ബുക്കില്‍ പങ്കുവെച്ച് പ്രസ്താവന:

സംസ്ഥാനത്തെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് സ്ഥാപിച്ച എ.ഐ ക്യാമറകള്‍ക്ക് മുന്നില്‍ സമരം നടത്തുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം അപഹാസ്യമാണ്. ഒരു ജനസമൂഹത്തെ മുന്നോട്ട് നയിക്കാന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മാത്രമല്ല, നടപ്പാക്കിയ പദ്ധതികളും പൊളിക്കുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

ഇത് എത്രമാത്രം വിപത്കരമാണെന്ന് ഏവരും ആലോചിക്കണം. ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതി കൂടി ഉപയോഗപ്പെടുത്തി ജനങ്ങള്‍ക്ക് ക്ഷേമവും, വികസനവും ഉറപ്പുവരുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത് തടയുകയെന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്.

റോഡപകടങ്ങളില്‍ ജീവന്‍ പൊലിയുന്നത് ഒഴിവാക്കാനും, അപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനും കോടതിയുടെ നിര്‍ദ്ദേശമുള്‍പ്പടെയുള്ളവ പരിഗണിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രധാന റോഡുകളിലും, ജംഗ്ഷനുകളിലും ആധുനിക സംവിധാനമുള്ള ക്യാമറകള്‍ സ്ഥാപിച്ചത്. ഇത് സ്ഥാപിച്ച് ദിവസങ്ങള്‍ക്കകം തന്നെ വിജയകരമാണെന്ന് തെളിയിക്കും വിധം നിയമലംഘനങ്ങള്‍ കുറഞ്ഞു.

ക്യാമറകള്‍ സ്ഥാപിക്കുന്നത് വരെ 2.13 ശതമാനമായിരുന്ന നിയമലംഘനങ്ങള്‍ പിന്നീടുള്ള ദിവസങ്ങളില്‍ 1.41 ആയെന്നാണ് വാര്‍ത്തകള്‍ വന്നത്. ഏപ്രില്‍ 20നാണ് എ.ഐ കാമറ സംവിധാനം സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ഏപ്രില്‍ 17ന് 4,50,552 വാഹനങ്ങള്‍ വിവിധ നിയമലംഘനം നടത്തിയെങ്കില്‍ കഴിഞ്ഞ 24ന് ഇത് 2,72,540 ആയി കുറഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. പിഴ കൂടി ഈടാക്കി തുടങ്ങുന്നതോടെ നിയമലംഘനങ്ങളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാകും.

സര്‍ക്കാര്‍ പണം മുടക്കാതെയാണ് ഏറ്റവും ചുരുങ്ങിയ ചെലവില്‍ ഏറ്റവും ആധുനിക സംവിധാനം ഉപയോഗിച്ച് ക്യാമറകളും അത് നിരീക്ഷിക്കാനും, നിയന്ത്രിക്കാനുമുള്ള സംവിധാനവുമൊരുക്കിയത്. ആഴ്ചകളോളം ഏതാനും മാധ്യമങ്ങളും, പ്രതിപക്ഷവും ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ചതല്ലാതെ ഏതെങ്കിലും മേഖലയില്‍ അഴിമതി നടന്നതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടും ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാനാണ് സര്‍ക്കാര്‍ മുതിര്‍ന്നത്.

ഒന്നും മൂടിവെക്കാന്‍ സര്‍ക്കാരിനില്ല എന്നതുകൊണ്ടാണ് ആ നിലപാട് എടുത്തത്. വാഹനസാന്ദ്രത വര്‍ധിച്ചുവരുന്ന സംസ്ഥാനത്ത് അപകടങ്ങള്‍ കുറയ്ക്കാന്‍ കര്‍ശനമായി നിയമം നടപ്പാക്കിയേ മതിയാവു. ജനങ്ങളുടെ ജീവിതത്തിന് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇല്ലാത്ത ആരോപണങ്ങളുടെ പേരില്‍ അത് തടയാന്‍ ശ്രമിച്ചാല്‍ അത് ജനങ്ങള്‍ തിരിച്ചറിയും.

content highlights: cpim slams udf over ai camera strike

We use cookies to give you the best possible experience. Learn more