| Monday, 19th September 2022, 7:04 pm

കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസില്‍ പ്രതിഷേധക്കാരെ തടയരുത് എന്ന് പൊലീസിനോട് ആദ്യം ആവശ്യപ്പെടുന്നത് ഗവര്‍ണര്‍; തെളിവുകള്‍ പുറത്തുവിട്ട് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസില്‍ പ്രതിഷേധക്കാരെ തടയരുത് എന്ന് പൊലീസിനോട് ആദ്യം ആവശ്യപ്പെടുന്നത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണെന്നതിനുള്ള തെളിവുള്‍ പുറത്തുവിട്ട് സി.പി.ഐ.എം. ചരിത്ര കോണ്‍ഗ്രസ് തടസം കൂടാതെ നടക്കാനുള്ള ഇടപെടലുകളാണ് സ. കെ.കെ. രാഗേഷ് നടത്തിയതെന്നാണ് സി.പി.ഐ.എം പ്രസ്താവനയിലൂടെ പറഞ്ഞത്.

‘കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസില്‍ പ്രതിഷേധക്കാരെ തടയരുത് എന്ന് പൊലീസിനോട് ആദ്യം ആവശ്യപ്പെടുന്നത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ്. തനിക്ക് ഒരു പ്രശ്‌നവുമില്ല, അവര്‍ക്ക് അധികം പ്രാധാന്യം നല്‍കരുത് എന്നും അദ്ദേഹം പറയുന്നുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടി അദ്ദേഹമാണ് തടഞ്ഞത്.

അതിന് ശേഷം പരിപാടി അലങ്കോലപ്പെടാതിരിക്കാനാണ് സ. കെ.കെ. രാഗേഷ് സദസ്സിലേക്ക് ഇറങ്ങി പ്രതിഷേധിക്കുന്നവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നത്. അന്ന് അദ്ദേഹം എം.പി ആണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അല്ല. ചരിത്ര കോണ്‍ഗ്രസ് തടസം കൂടാതെ നടക്കാനുള്ള ഇടപെടലുകളാണ് കെ.കെ. രാഗേഷ് നടത്തിയത് എന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ അടക്കം അവിടെയുണ്ടായിരുന്ന എല്ലാവരും സാക്ഷികളാണ്,’ എന്നാണ് തെളിവുകള്‍ പുറത്തുവിട്ട് സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞത്.

അതേസമയം, മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ പഴയ ആരോപണങ്ങള്‍ തന്നെ ആവര്‍ത്തിച്ചായിരുന്നു ഗവര്‍ണറുടെ അസാധാരണ വാര്‍ത്താസമ്മേളനം. രാജ്ഭവനെ ആരും നിയന്ത്രിക്കാന്‍ വരണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ തെളിവുകള്‍ പുറത്ത് വിടുമെന്ന് അറിയിച്ചുകൊണ്ട് ഗവര്‍ണര്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പരാമര്‍ശം.

മുഖ്യമന്ത്രി തനിക്കയച്ച കത്തുകളും ഗവര്‍ണര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ചു. കണ്ണൂര്‍ വി.സി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നും, രാജ്ഭവനില്‍ നേരിട്ടെത്തി ആവശ്യപ്പെട്ടുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെതിരെ ഗവര്‍ണര്‍ തുറന്നടിച്ചു. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ പ്രതിഷധം നിയന്ത്രിക്കാനെത്തിയ പൊലീസിനെ തടഞ്ഞത് രാഗേഷാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചു.

വേദിയില്‍ നിന്ന് ഇറങ്ങിവന്നാണ് രാഗേഷ് പൊലീസിനെ തടഞ്ഞതെന്നും, ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ നടന്നത് സ്വാഭാവിക പ്രതിഷേധമല്ലെന്നും ഗവര്‍ണര്‍ ആരോപണം ഉന്നയിച്ചു.

മുഖ്യമന്ത്രി തന്നോട് പല ആനൂകൂല്യങ്ങളും ചോദിച്ചിട്ടുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രാജ്ഭവനില്‍ ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം വിളിക്കുന്നത് അസാധാരണ നടപടിയാണ്.

CONTENT HIGHLIGHTS: CPIM released the evidence, Governor first asks the police not to stop the protesters at the Kannur Historical Congress 

We use cookies to give you the best possible experience. Learn more