| Thursday, 15th December 2022, 7:33 pm

ഫാ. സ്റ്റാന്‍ സ്വാമിയുടേത് കൊലപാതകം; ഭീമ കൊറേഗാവ് കേസിലെ കുറ്റാരോപിതരെ ഉടന്‍ മോചിപ്പിക്കണം: സി.പി.ഐ.എം പോളിറ്റ് ബ്യൂറോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ എല്ലാ കുറ്റാരോപിതരേയും ഉടന്‍ മോചിപ്പിക്കണമെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ.

കേസില്‍ തെളിവുകള്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് രാജ്യാന്തര ഡിജിറ്റല്‍ ഫോറന്‍സിക് വിശകലന സ്ഥാപനം കണ്ടെത്തിയ സാഹചര്യത്തിലാണ് സി.പി.ഐ.എമ്മിന്റെ പ്രതികരണം.

ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ കേസില്‍ കുടുങ്ങിയാണ് ഫാ. സ്റ്റാന്‍ സ്വാമി മരിച്ചത്. അദ്ദേഹത്തിന്റെ കസ്റ്റഡി മരണം കൊലപാതകമാണെന്നും സി.പി.ഐ.എം പ്രതികരിച്ചു.

പ്രതികളുടെ ജാമ്യാപേക്ഷകളെയോ കുറ്റവിമുക്തരാക്കണമെന്ന ഹരജികളെയോ എന്‍.
ഐ.എ എതിര്‍ക്കരുത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഫോറന്‍സിക് തെളിവുകള്‍ സമയബന്ധിതമായി നീതിപൂര്‍വമായ പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പോളിറ്റ് ബ്യൂറോ പറഞ്ഞു.

‘ഹാക്കിങ് വഴി 2017-19 കാലത്ത് ഫാ. സ്റ്റാന്‍ സ്വാമിയുടെ കമ്പ്യൂട്ടറില്‍ നുഴഞ്ഞുകയറി നിക്ഷേപിച്ച വ്യാജരേഖകളാണ് ‘തെളിവുകള്‍’ എന്ന പേരില്‍ കണ്ടെടുത്തതെന്നാണ് അമേരിക്കയിലെ ആഴ്‌സണല്‍ കണ്‍സള്‍ട്ടിങ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.

2014 മുതല്‍ അദ്ദേഹത്തിന്റെ കംപ്യൂട്ടര്‍ നിരീക്ഷണത്തിലായിരുന്നു. ഫാ. സ്റ്റാന്‍ ഈ രേഖകള്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റിലായി, ജാമ്യം നിഷേധിക്കപ്പെട്ട അദ്ദേഹത്തിന് പരിമിതമായ സൗകര്യംപോലും അനുവദിച്ചില്ല.

ഭീമ കൊറേഗാവ് കേസില്‍ കുറ്റാരോപിതരായവര്‍ക്ക് എതിരായ തെളിവുകള്‍ എന്ന പേരില്‍ ഹാജരാക്കിയ രേഖകളുമായി ബന്ധപ്പെട്ട് ഒരേ രീതിയിലുള്ള അഞ്ചാമത്തെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇത്തരം തെളിവുകളുടെ പേരിലാണ് ഇവരെ യു.എ.പി.എ പ്രകാരം ജയിലില്‍ അടച്ചിരിക്കുന്നത്.

പുറത്തുവന്ന വസ്തുത അംഗീകരിക്കാന്‍ എന്‍.ഐ.എയോ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാരോ തയ്യാറാകാത്തത് അപലപനീയമാണ്,’ പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

എതിര്‍ക്കുന്നവരെ കുടുക്കാനും ജയിലില്‍ അടയ്ക്കാനും തെളിവുകള്‍ കെട്ടിച്ചമച്ചും എന്‍.ഐ.എയെ ഉപയോഗപ്പെടുത്തിയും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമമാണ് വെളിച്ചത്തായത്. ഈ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആര്‍ക്കും നാളെ സമാനമായ അനുഭവം ഉണ്ടാകാമെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, യു.എസിലെ ഫോറന്‍സിക് സ്ഥാപനമായ ആഴ്‌സണല്‍ കണ്‍സള്‍ട്ടിങ്ങിന്റെ റിപ്പോര്‍ട്ടിലാണ് സ്റ്റാന്‍ സ്വാമിക്കെതിരെയുള്ള പ്രധാന തെളിവുകളായി എന്‍.ഐ.എ ഉയര്‍ത്തിക്കാണിച്ച തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരിന്നത്.

ഈ സംഭവം നേരത്തെ തന്നെ ഫാ.സ്റ്റാന്‍ ഉന്നയിച്ചിരുന്നു. തന്റെ കമ്പ്യൂട്ടറില്‍ നിന്നെടുത്ത് എന്‍.ഐ.എ കാണിച്ചതെന്ന് പറയപ്പെടുന്ന രേഖകള്‍ കെട്ടിച്ചമച്ചതാണെന്നാണ് സ്റ്റാന്‍ സ്വാമി ഒരു വീഡിയോ സന്ദേശത്തിലൂടെ പറയുന്നത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പുള്ളതാണ് ഈ വീഡിയോ.

‘മാവോയിസ്റ്റുകളുടെ കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളാണ് അവര്‍(എന്‍.ഐ.ഐ) എന്റെ ലാപ് ടോപ്പില്‍ നിന്ന് കണ്ടെത്തിയെന്ന് പറയുന്നത്. അതിലേക്കാണ് എന്റെ പേര് വലിച്ചിഴച്ചത്.

ഇതിലെ സന്ദേശങ്ങള്‍ ആര്, ആര്‍ക്കയച്ചു. അതയച്ച തിയതി, അതിലെ ഒപ്പ് എന്നതിനൊയൊക്കെ സംബന്ധിച്ച് ഞാന്‍ അവരോട് തിരിച്ചുചോദിച്ചു. എന്നാല്‍ ഇതൊന്നും തന്നെ അതിലില്ലായിരുന്നു. അതുകൊണ്ട് തന്നെ എനിക്കെതിരായ ആരോപണങ്ങളെ ഞാന്‍ നിഷേധിക്കുകയാണ്,’ എന്നാണ് 47 സെക്കന്റുള്ള വീഡിയോയില്‍ സ്റ്റാന്‍ സ്വാമി പറഞ്ഞത്.


Content Highlight: CPIM Politburo Says Fr. Stan Swamy’s murder; Accused in Bhima Koregaon case should be released soon

We use cookies to give you the best possible experience. Learn more