| Thursday, 3rd December 2020, 6:01 pm

'സഭയെയും സ്പീക്കറെയും അവഹേളിച്ചു'; രമേശ് ചെന്നിത്തലയ്‌ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. സി.പി.ഐ.എം എം.എല്‍.എയായ ഐ.ബി സതീഷാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.

ചെന്നിത്തലയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ചെന്നിത്തല മാധ്യമങ്ങളെ കണ്ട് സംസാരിക്കുമ്പോള്‍ സ്പീക്കര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കാണിച്ചാണ് നോട്ടീസ്.

സ്പീക്കര്‍ രാഷ്ട്രീയം കളിക്കുന്നുവെന്നും മുഖ്യമന്ത്രി പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പാവയായി മാറിയിരിക്കുകയാണ് സ്പീക്കര്‍ എന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ സഭയോടുള്ള അവഹേളനവും സ്പീക്കര്‍ എന്ന പദവിയെ അപമാനിക്കുന്നതിനും തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എം.എല്‍.എ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ബാര്‍ കോഴക്കേസില്‍ ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് രമേശ് ചെന്നിത്തലയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയത്.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിയ്ക്കായി മുന്‍ മന്ത്രി കെ. ബാബുവിന്റെ നിര്‍ദേശ പ്രകാരം ബാറുടമകളില്‍ നിന്നും പത്ത് കോടി പിരിച്ചെടുത്തു. ഒരു കോടി രൂപ ചെന്നിത്തലയ്ക്കും 50 ലക്ഷം കെ. ബാബുവിനും 25 ലക്ഷം വി.എസ് ശിവകുമാറിനും കൈമാറിയെന്നാണ് ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍.

വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണം നടത്തി വിജിലന്‍സ് ഫയല്‍ സര്‍ക്കാരിന് കൈമാറുകയായിരുന്നു. പ്രാഥമികാന്വേഷണം നടത്താനുള്ള അനുമതിയും വിജിലന്‍സ് സര്‍ക്കാരിനോട് തേടിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ഫയല്‍ സ്പീക്കറുടെ അനുമതിയ്ക്കായി അയക്കുകയായിരുന്നു.

ഇതിനെതിരെ ചെന്നിത്തല രംഗത്തെത്തിയിരുന്നു. ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്നായിരുന്നു ബിജു രമേശ് പറഞ്ഞത്.

ബിജു രമേശ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ തള്ളിക്കളയുന്നുവെന്ന് നേരത്തെ ചെന്നിത്തല പറഞ്ഞിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തനിക്കെതിരായ അപകീര്‍ത്തികരമായ പ്രസ്താവന പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPIM MLA sent rights violation notice against Ramesh Chennithala

We use cookies to give you the best possible experience. Learn more