ബിധുരിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിനൊപ്പം സി.പി.ഐ.എമ്മുണ്ട്; ഡാനിഷ്അലിയെ കണ്ട് പി.ബി അംഗങ്ങള്‍
Natonal news
ബിധുരിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിനൊപ്പം സി.പി.ഐ.എമ്മുണ്ട്; ഡാനിഷ്അലിയെ കണ്ട് പി.ബി അംഗങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th September 2023, 2:44 pm

ന്യൂദല്‍ഹി: ലോക്‌സഭയില്‍ ബി.ജെ.പിയുടെ വര്‍ഗീയ അധിക്ഷേപത്തിന് ഇരയായ ബി.എസ്.പിയുടെ ഡാനിഷ് അലി എം.പിയെ സന്ദര്‍ശിച്ച് സി.പി.ഐ.എം നേതാക്കള്‍. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ട്, സുഭാഷിണി അലി എന്നിവരാണ്
ഡാനിഷ് അലിയെ സന്ദര്‍ശിക്കുകയും സി.പി.ഐ.എമ്മിന്റെ ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തത്.

ബി.ജെ.പി എം.പി രമേശ് ബിധുരിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിന് പാര്‍ട്ടിയുടെ പിന്തുണയുണ്ടാകുമെന്ന് എം.പിക്ക് നേതാക്കള്‍ ഉറപ്പ് നല്‍കി. പിന്തുണയ്ക്ക് നന്ദി പറഞ്ഞ ഡാനിഷ് അലി എം.പി സി.പി.ഐ.എം കൂടെയുണ്ടെന്ന വിശ്വാസമുണ്ടെന്നും പറഞ്ഞു.

ഡാനിഷ് അലിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരിട്ടെത്തി സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വെറുപ്പിന്റെ കമ്പോളത്തില്‍ സ്നേഹത്തിന്റെ കട തുറക്കാമെന്നാണ് ബി.എസ്.പി എം.പിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ പറഞ്ഞിരുന്നത്.

മുല്ല, ഉഗ്രവാദി(ഭീകരവാദി) ബഡുവ(പിംപ്), കട്വാ (മുറിയന്‍) എന്നിങ്ങനെയുള്ള അധിക്ഷേപ പ്രയോഗങ്ങളാണ് ബി.ജെ.പി എം.പി രമേശ് ബിധുരി ഡാനിഷ് അലിക്കെതിരെ ലോക്‌സഭയില്‍ ഉപയോഗിച്ചത്. ഈ സമയം മുന്‍ കേന്ദ്രമന്ത്രിമാരായ ഹര്‍ഷ് വര്‍ധനും രവിശങ്കര്‍ പ്രസാദും പിറകിലത് കേട്ടിരുന്ന് ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ചാന്ദ്രയാന്‍-3 മിഷനുമായി ബന്ധപ്പെട്ട ലോക്സഭാ ചര്‍ച്ചയില്‍ ബി.എസ്.പിയിലെ കുന്വര്‍ ഡാനിഷ് അലിക്കെതിരെയാണ് ബിധുരി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. പരാമര്‍ശങ്ങള്‍ സഭ നീക്കം ചെയ്തിരുന്നു. എന്നാല്‍ രമേശ് ബിധുരിക്കെതിരെ വേണ്ടവിധം നടപടി സ്വീകരിരിക്കുന്നില്ലെന്ന വിമര്‍ശനമുണ്ട്.

Content Highlight: CPIM leaders visit BSP’s Danish Ali MP, victim of communal abuse by BJP in Lok Sabha