| Sunday, 15th November 2020, 9:45 am

'നിങ്ങളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട, തമ്മില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള വെള്ളം വാങ്ങി വെച്ചേക്ക്'; മുല്ലപ്പള്ളിക്ക് മറുപടിയുമായി പി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയാകാന്‍ യോഗ്യത പി. ജയരാജനാണെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. കെ.പി.സി.സി പ്രസിഡന്റിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് തനിക്കാവശ്യമില്ലെന്നാണ് ജയരാജന്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘രക്തം കുടിക്കുന്ന ഡ്രാക്കുള’ എന്നായിരുന്നു കഴിഞ്ഞ തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വേളയില്‍ തന്നെക്കുറിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നതെന്നും ഇപ്പോള്‍ അഴ്‌സിമേഴ്‌സ് ബാധിച്ചയാളെ പോലെ പെരുമാറുന്ന ഇദ്ദേഹം പറഞ്ഞത് യൂട്യൂബിലുണ്ടാകുമെന്നും ജയരാജന്‍ പറഞ്ഞു.

പാര്‍ട്ടിയെ തകര്‍ക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്‌ക്കൊപ്പമാണ് കോണ്‍ഗ്രസും രംഗത്തുള്ളത്. പാര്‍ട്ടി ബന്ധുക്കളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ഇവരുടെ ശ്രമത്തിനുള്ള വെള്ളം വാങ്ങി വെച്ചേക്കെന്നും ജയരാജന്‍ പറഞ്ഞു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയാകാനുള്ള എന്ത് ട്രാക്ക് റെക്കോര്‍ഡ് ആണ് വിജയരാഘവനുള്ളതെന്നാണ് മുല്ലപ്പള്ളി കഴിഞ്ഞ ദിവസം ചോദിച്ചത്. പാര്‍ട്ടിയില്‍ വിജയരാഘവനേക്കാള്‍ യോഗ്യരായ എത്രയോ പേരുണ്ട്. പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തില്‍ സി.പി.ഐ.എമ്മിനെ നയിക്കാന്‍ വിജയരാഘവനാകില്ല. പി. ജയരാജനൊക്കെ എത്രയോ ഭേദമാണ്. പല വിമര്‍ശനങ്ങളും ഉണ്ടെങ്കിലും അദ്ദേഹം അഴിമതിക്കാരനല്ല. പി. ജയരാജന്റെ മക്കളും അഴിമതിക്കാരല്ല എന്നായിരുന്നു മുല്ലപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞത്.

പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് എനിക്കാവശ്യമില്ല.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എനിക്ക് ”രക്തം കുടിക്കുന്ന ഡ്രാക്കുള” എന്ന വിശേഷണമാണ് ഇവര്‍ ചാര്‍ത്തിയത്. ഇപ്പോള്‍ അല്‍ഷീമേഴ്സ് ബാധിച്ചയാളെ പോലെ പെരുമാറുന്ന ഈ നേതാവ് പറഞ്ഞത് യു ട്യൂബിലുണ്ടാകും. ഈ മാന്യദേഹത്തിന്റെ ഇപ്പോളത്തെ എന്നെ കുറിച്ചുള്ള അഭിപ്രായപ്രകടനം എന്തിന് വേണ്ടിയാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും.

നിങ്ങള്‍ നല്ലത് പറഞ്ഞാലോ മോശം പറഞ്ഞാലോ മാറുന്ന വ്യക്തിത്വമല്ല എന്റേത്.ഒരു കമ്മ്യുണിസ്‌റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും സംഘടനാപരവുമായ കാഴ്ചപ്പാടാണ് എനിക്കുള്ളത്. പാര്‍ട്ടിയെ തകര്‍ക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്‌ക്കൊപ്പമാണ് കോണ്‍ഗ്രസ്സും രംഗത്തുള്ളത്.

ഇപ്പോഴത്തെ ഈ അജണ്ടയുടെ ഗൂഢലക്ഷ്യം പാര്‍ട്ടി ബന്ധുക്കളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുക എന്നുള്ളതാണ്.അതിന് വേണ്ടി വെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചേക്ക്.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPIM leader P Jayarajan gives reply to Mullappally Ramachandran

We use cookies to give you the best possible experience. Learn more