| Friday, 14th August 2020, 10:10 pm

'ഒരു ചാനലില്‍ നിന്ന് സി.പി.ഐ.എം വിട്ടുനിന്നതിനെ പരിഹസിച്ചവര്‍ ഇപ്പോഴെന്ത് പറയുന്നു?'; ടെലിവിഷന്‍ ചര്‍ച്ചകള്‍ പോര്‍വിളികളായെന്ന് എം.ബി രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സംവാദങ്ങള്‍ ഇല്ലാതായിരിക്കുന്നുവെന്ന് സിപിഐഎം നേതാവ് എം.ബി രാജേഷ്. ആജ്തക് ചാനലില്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിന് പിന്നാലെ ഹൃദയാഘാതം വന്ന് മരിച്ച കോണ്‍ഗ്രസ് നേതാവ് രാജീവ് ത്യാഗിയുടെ സ്ഥിതി ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു എം.ബി രാജേഷിന്റെ പ്രതികരണം.

നന്നായി ചാനല്‍ ചര്‍ച്ചകള്‍ കൈകാര്യം ചെയ്യുന്ന അവതാരകര്‍ കേരളത്തിലെ ചാനലുകളിലുണ്ടെന്നും എന്നാല്‍ അവരും ഈ ദുര്‍മാതൃകയാണ് സ്വീകരിക്കുന്നതെന്നും രാജേഷ് പറഞ്ഞു. ചാനല്‍ ചര്‍ച്ചകളിലെ ജനാധിപത്യ മര്യാദകള്‍ ലംഘിച്ചവര്‍ക്കെതിരെ ഒരു ചാനലില്‍ നിന്ന് സി.പി.ഐ.എം വിട്ടു നില്‍ക്കാനെടുത്ത തീരുമാനത്തില്‍ പരിഹസിച്ചവര്‍ക്ക് ഇപ്പോഴെന്തു പറയാനുണ്ടെന്നും രാജേഷ് ചോദിച്ചു.

കേരളത്തിലെ ചാനല്‍ ചര്‍ച്ചകളില്‍ നടന്ന വാക്‌പോരിനെ ചൂണ്ടിക്കാണിക്കുന്ന ഒരു ചര്‍ച്ചയുടെ ദൃശ്യം പങ്കുവെച്ചായിരുന്നു രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

വ്യക്തിപരമായി തളര്‍ത്തുന്ന, കടുത്ത വാക് പ്രയോഗങ്ങളാണ് രാജീവ് ത്യാഗിയുടെ മരണകാരണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. ഇത് ചാനല്‍ സംവാദങ്ങളുടെ നിലവാരത്തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അറിയാനും അറിയിക്കാനുമുള്ള സംവാദ വേദിയല്ല വാദിക്കാനും ജയിക്കാനുമുള്ള പോര്‍മുഖമാണ് സ്റ്റുഡിയോ മുറികള്‍ എന്നതാണ് ഇന്നത്തെ അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളം ചാനലുകളും ഇതിന്റെ തനി പകര്‍പ്പുകളാണെന്നും അദ്ദേഹം ആരോപിച്ചു. ഏകപക്ഷീയതയും അസന്തുലിത പാനലും മുന്‍കൂട്ടി നിശ്ചയിച്ച അജണ്ടയുമാണ് ചാനല്‍ ചര്‍ച്ചകളില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘മലയാളം ചാനലുകളും അതിന്റെ തനിപ്പകര്‍പ്പുകള്‍ തന്നെ. അട്ടഹാസം, ആക്രോശം, അധിക്ഷേപം, ഏകപക്ഷീയത, അസന്തുലിതമായ പാനല്‍, മുന്‍കുട്ടി നിശ്ചയിച്ച അജണ്ടകള്‍ക്കു പാകത്തില്‍ വിഷയമേതായാലും ഒരേ നിരീക്ഷക സംഘം, വ്യക്തികളെ ഭര്‍ത്സിക്കല്‍, പരപുഛം, മറ്റൊരാള്‍ പറയുമ്പോള്‍ ഇടക്കു കയറി കലമ്പലുണ്ടാക്കുല്‍, ഉന്നത ജനാധിപത്യ മര്യാദകള്‍ പോയിട്ട് സാമാന്യ മര്യാദകളുടെ പോലും ലംഘനം, ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍, വാടാ പോടാ വിളികള്‍, ഭീഷണിപ്പെടുത്തലുകള്‍ ഇവയൊക്കെയാണിപ്പോള്‍ ടെലിവിഷന്‍ ചര്‍ച്ചകളുടെ മുഖമുദ്രകള്‍. അവിടെ പരസ്പര ബഹുമാനവും സംവാദവും വിരളമായിരിക്കുന്നു. കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞതുപോലെ ഗുസ്തി മല്‍സരത്തിന്റെ ഗോദ പോലെയാണിന്ന് സ്റ്റുഡിയോകള്‍,’എം.ബി രാജേഷ് പറഞ്ഞു.

ചര്‍ച്ചകളുടെ ഗതി ഇങ്ങനെയാണെങ്കില്‍ പങ്കെടുക്കുന്നവര്‍ക്കു മാത്രമല്ല പ്രേക്ഷകര്‍ക്കും ഹൃദയാഘാതമുണ്ടാകുന്ന കാലം വിദൂരമല്ല.ടെലിവിഷനിലെ സംവാദ മണ്ഡലത്തെ പോര്‍വിളികളില്‍ നിന്ന് മോചിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറയുന്നു.

നേരത്തെ ഏഷ്യാനെറ്റ് ചാനലിനെ ബഹിഷ്‌കരിച്ച് സി.പി.ഐ.എം രംഗത്തെത്തിയിരുന്നു. ഏഷ്യാനെറ്റിന്റെ ചര്‍ച്ചയില്‍ സി.പി.ഐ.എം പ്രതിനിധികള്‍ക്ക് വസ്തുതകള്‍ വ്യക്തമാക്കാനും പാര്‍ട്ടി നിലപാടുകള്‍ അറിയിക്കാനും സമയം തരാത്തതാണ് അവതാരകന്റെ സമീപനമെന്നാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ സി.പി.ഐ.എം അറിയിച്ചിരുന്നു.

അവതാരകന്‍ ഒരു സമാന്യ മര്യാദ പോലും കാണിക്കാതെ പ്രതിനിധികള്‍ സംസാരിക്കുമ്പോള്‍ ഇടയില്‍ കയറുന്നെന്ന് കുറിപ്പില്‍ ആരോപിക്കുന്നുണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPIM leader M.B Rajesh said channel debates become more worsen

We use cookies to give you the best possible experience. Learn more