| Tuesday, 10th January 2023, 11:03 am

ഇടതുനിലപാടിന് വിരുദ്ധം, തീവ്രവാദം ഏതെങ്കിലുമൊരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല; നടപടി സ്വീകരിക്കണം: സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം. ദൃശ്യാവിഷ്‌കാരം ഇടതുനിലപാടിനും കേരളത്തിന്റെ പൊതുബോധത്തിനും വിരുദ്ധമാണെന്നും സംഭവത്തില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നും സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

വിഷയം ഗൗരവമേറിയതാണെന്നും തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് ഔദ്യോഗികമായി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

”കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്‌കാരം ഇതിനിടയില്‍ വിമര്‍ശനത്തിനിടയാക്കിയത് സി.പി.ഐ.എം ഗൗരവത്തോടെ കാണുന്നു. ദൃശ്യാവിഷ്‌കാരത്തില്‍ ഒരു ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്‌ലിം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരും കേരളീയ സമൂഹവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണ്.


തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇത്തരമൊരു ചിത്രീകരണം ഉണ്ടായതെങ്ങനെയെന്ന് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അവശ്യപ്പെടുന്നു,” എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് പ്രതികരിച്ചിരുന്നു. സ്വാഗതഗാനവും അത് തയ്യാറാക്കിയവരുടെ താല്‍പര്യവും ദൃശ്യാവിഷ്‌കാരത്തിലെ സംഘപരിവാര്‍ ബന്ധവും പരിശോധിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കലോത്സവത്തിനിടെ ബോധപൂര്‍വം കലാപന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച സംഗീത ശില്‍പത്തില്‍ മുസ്‌ലിം വിരുദ്ധതയുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. തീവ്രവാദിയായി മുസ്‌ലിം വേഷധാരിയെ ചിത്രീകരിച്ചതിനെതിരെ മുസ്‌ലിം ലീഗ് നേതാക്കളടക്കം രംഗത്തുവന്നിരുന്നു.

മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബായിരുന്നു സ്വാഗതഗാനത്തിലെ പ്രശ്‌നം ചൂണ്ടിക്കാണിച്ച് ആദ്യം പ്രതികരിച്ചത്. നൃത്താവിഷ്‌കാരത്തിലെ ചില രംഗങ്ങള്‍ മുസ്‌ലിം മതവിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നതാണെന്നും സംഭവത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നുമായിരുന്നു അബ്ദുറബ്ബ് ആവശ്യപ്പെട്ടത്.

കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട് ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ അരങ്ങേറിയ സ്വാഗത ഗാനത്തിലെ ദൃശ്യാവിഷ്‌കാരത്തിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. സ്വാഗതഗാനത്തിന് മാതാ പേരാമ്പ്ര ഒരുക്കിയ ദൃശ്യത്തിനെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വിമര്‍ശനമുയര്‍ന്നത്.

ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ ഇന്ത്യന്‍ സുരക്ഷാ സേന പിടികൂടുന്ന തീവ്രവാദിയെ അറബി ശിരോവസ്ത്രമായ കഫിയ്യ ധരിച്ചയാളുടെ വേഷത്തില്‍ അവതരിപ്പിച്ചതിനെതിരെയാണ് വിമര്‍ശനം.

സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം സംവിധാനം ചെയ്തത് സേവാഭാരതി പ്രവര്‍ത്തകനാണെന്ന തെളിവുകളും ഇതിനിടെ പുറത്തുവന്നിരുന്നു.

Content Highlight: CPIM Kozhikode district secretariat on School Kalotsavam Welcome Song dance Controversy

We use cookies to give you the best possible experience. Learn more