| Thursday, 13th June 2019, 2:58 pm

സി.പി.ഐ.എം പുതിയ പേടിയില്‍; പാര്‍ലമെന്റില്‍ ദശാബ്ദങ്ങളായുള്ള ഓഫീസ് നഷ്ടപ്പെട്ടേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം സി.പി.ഐ.എമ്മിന് വലിയ മുറിവുകളാണ് സമ്മാനിച്ചത്. കോട്ടകളായിരുന്ന ബംഗാളിലും ത്രിപുരയിലും ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല. ഇന്ത്യയില്‍ ആകെ അധികാരത്തിലിരിക്കുന്ന കേരളത്തില്‍ ലഭിച്ചത് ഒരു സീറ്റ് മാത്രം. ഇത്ര വലിയ പരാജയം സമ്മാനിച്ച തെരഞ്ഞെടുപ്പിന് ശേഷം തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്തുന്ന നടപടികളിലാണ് സിപിഐഎം. അതിനിടയിലാണ് മറ്റൊരു പ്രതിസന്ധി കൂടെ സി.പി.ഐ.എമ്മിനെ ഉറ്റുനോക്കുന്നത്.

ദശാബ്ദങ്ങളായുള്ള പാര്‍ലമെന്റ് ഹൗസിലെ ഓഫീസ് നഷ്ടപ്പെട്ടേക്കാന്‍ സാധ്യതയുണ്ടെന്നതാണ് സി.പി.ഐ.എം നേരിടുന്ന പ്രതിസന്ധി. പാര്‍ലമെന്റ് ഹൗസിലെ മൂന്നാം നിലയിലെ റൂം നമ്പര്‍ 135 ആണ് സിപിഐഎം ഓഫീസ്. ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് കുറഞ്ഞതിനാല്‍ ഈ ഓഫീസ് പാര്‍ട്ടിയില്‍ നിന്ന് കൈവിട്ട് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്‌നാട്ടില്‍ നിന്ന് രണ്ട് സീറ്റും കേരളത്തില്‍ നിന്ന് ഒരു സീറ്റുമാണ് സിപിഐഎമ്മിന് ഇത്തവണ ലഭിച്ചത്. രാജ്യസഭയില്‍ അഞ്ചും. 2014ലും സമാന അവസ്ഥയാണുണ്ടായിരുന്നതെങ്കിലും സീതാറാം യെച്ചൂരി രാജ്യസഭാ അംഗമായതിനാല്‍ ഓഫീസ് നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. ഇത്തവണ യെച്ചൂരി സഭയില്‍ ഇല്ല. അതിനാല്‍ തന്നെ ഓഫീസ് നഷ്ടപ്പെടുന്നത് തടയാന്‍ സിപിഐഎമ്മിന കഴിഞ്ഞേക്കില്ല എന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

കേരളത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും തമിഴ്‌നാട്ടില്‍ മത്സരിച്ച എല്ലാ സീറ്റിലും ഇടതുപാര്‍ട്ടികള്‍ വിജയിച്ചിരുന്നു. സി.പി.ഐ.എമ്മും സി.പി.ഐയും രണ്ട് സീറ്റുകളില്‍ വീതമാണു വിജയം കണ്ടത്. വന്‍ ഭൂരിപക്ഷത്തിലാണ് നാലു മണ്ഡലങ്ങളിലെയും വിജയം.

കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളിലാണ് സി.പി.ഐ.എം വിജയം നേടിയത്. നാഗപട്ടണത്തും തിരുപ്പൂരും സി.പി.ഐയും വിജയിച്ചു. ഈ നാല് സീറ്റുകളിലും കോണ്‍ഗ്രസുമായും ഡി.എം.കെയുമായും സഖ്യമുണ്ടാക്കിയാണ് ഇരുപാര്‍ട്ടികളും മത്സരിച്ചത്.

കോയമ്പത്തൂരില്‍ മുന്‍ എം.പി പി.ആര്‍ നടരാജന്‍ 1.76 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആധികാരികജയം നേടിയത്. ബി.ജെ.പിയുടെ രാധാകൃഷ്ണന്‍ ബഹുദൂരം പിന്നിലാണ്. നടരാജന്‍ 566758 വോട്ട് നേടിയപ്പോള്‍ രാധാകൃഷ്ണനു നേടാനായത് 176603 വോട്ടാണ്.

മധുരയില്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ എഴുത്തുകാരന്‍ എസ്. വെങ്കടേശനാണ് സി.പി.ഐ.എമ്മിനുവേണ്ടി വിജയം കണ്ടത്. 1.36 ലക്ഷമാണു ഭൂരിപക്ഷം. 439967 വോട്ടാണ് അദ്ദേഹം നേടിയത്. എ.ഐ.എ.ഡി.എം.കെയുടെ രാജ് സത്യന്‍ വി.വി.ആറാണ് 303545 വോട്ടുമായി പിന്നില്‍.

അതേസമയം കേരളത്തില്‍ ആലപ്പുഴയില്‍ മാത്രമാണ് എല്‍.ഡി.എഫിനു വിജയം കാണാനായത്. മണ്ഡലത്തില്‍ സി.പി.ഐ.എമ്മിന്റെ എ.എം ആരിഫ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെയാണു പരാജയപ്പെടുത്തിയത്.

We use cookies to give you the best possible experience. Learn more