| Friday, 19th April 2019, 12:22 pm

സി.പി.ഐ.എം വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നു; നല്‍കുന്നത് കോഴിക്കോട്ടെ ഇവന്റ് മാനേജ്‌മെന്റ് കമ്പനി വഴി; ഗുരുതര ആരോപണവുമായി ഉമ്മന്‍ചാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍മാര്‍ക്ക് സി.പി.ഐ.എം പണം നല്‍കുന്നുവെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. കോഴിക്കോട്ടെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് പണം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്തെ യു.ഡി.എഫ് നേതാക്കള്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കുന്നില്ലെന്നും തെരഞ്ഞടുപ്പ് കമ്മീഷന്‍ ഉചിതമായ നടപടി എടുക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ ആരോപണത്തിന് എതിരെ മന്ത്രി തോമസ് ഐസക് രംഗത്തെത്തി. പാര്‍ട്ടിക്ക് പ്രചാരണത്തിന് പണത്തിന്റെ കുറവ് മാത്രമേയുള്ളുവെന്നും കൊല്ലത്ത് വന്ന്് ഇത്തരം തരംതാണ അഭിപ്രായങ്ങള്‍ പറയേണ്ടി വരുന്നത് ഉമ്മന്‍ചാണ്ടിയുടെ ഗതികേടാണെന്നും തോമസ് ഐസക് പറഞ്ഞു.

അതേസമയം കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രനുവേണ്ടി ബി.ജെ.പി വോട്ടുമറിക്കുന്നുവെന്ന ആരോപണം ശരിവെച്ച് എന്‍.കെ പ്രേമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ബി.ജെ.പിക്ക് സ്വാധീനമില്ലാത്ത മണ്ഡലമാണ് കൊല്ലം. അങ്ങനെയുള്ള മണ്ഡലത്തില്‍ അവരുടെ വോട്ടുകള്‍ തനിക്ക് കിട്ടുന്നതില്‍ എന്താണ് കുഴപ്പമെന്നാണ് പ്രേമചന്ദ്രന്‍ ചോദിച്ചത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ച് യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗമാണ് ബി.ജെ.പി വോട്ടുമറിക്കുന്നുവെന്ന ആരോപണവുമായി പരസ്യമായി രംഗത്തെത്തിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ മുന്നണിക്ക് കൂടുതല്‍ വോട്ട് ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും പ്രവര്‍ത്തനം നടക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.
DoolNews Video

We use cookies to give you the best possible experience. Learn more