| Friday, 19th February 2021, 2:48 pm

പി.എസ്.സി ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തണമെന്ന് സർക്കാരിന് സി.പി.ഐ.എം നിർദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രതിപക്ഷം സമരത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തടയണമെന്നും സി.പി.ഐ.എം സർക്കാരിന് നിർദേശം നൽകി.

സർക്കാർ സ്വീകരിച്ച നടപടികൾ ഉദ്യോഗാർത്ഥികളെ ബോധ്യപ്പെടുത്തണമെന്നും സി.പി.ഐ.എം വ്യക്തമാക്കി. ഇന്ന് ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.

സി.പി.ഐ.എമ്മിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സി.പി.ഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ പറഞ്ഞു. തീരുമാനം വൈകിയെങ്കിലും ഈ തീരുമാനം പ്രതീക്ഷയാണ്. സി.പി.ഐ.എമ്മിന്റെ ശ്രദ്ധയിലേക്ക് ഇത് കൊണ്ട് വരാൻ സമരത്തിലൂടെ സാധിച്ചു. 13 ദിവസത്തെ അധ്വാനമാണ് ഈ ഫലത്തിലേക്ക് എത്തിച്ചതെന്നും റാങ്ക് ജേതാക്കൾ പറഞ്ഞു.

ഉദ്യോഗാർത്ഥികൾ സമരം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് രാഷ്ട്രീയം കളിക്കുകയാണെന്നും അക്രമ സമരം നടത്തുകയാണെന്നും സി.പി.ഐ.എം ആരോപിച്ചിരുന്നു.

ചർച്ചയ്ക്ക് സർക്കാർ സന്നദ്ധമാണെന്നും വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നുമാണ് യോഗത്തിന് ശേഷം മന്ത്രി ഇ. പി ജയരാജൻ പറഞ്ഞത്.

അതേസമയം ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തേണ്ടതില്ലെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞത്.

സമരത്തിൽ സർക്കാർ ഇടപെടാൻ വിമുഖത കാണിക്കുന്നതിൽ പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുമ്പിൽ മീൻ വിൽപ്പന നടത്തി പ്രതിഷേധിച്ചിരുന്നു.

തങ്ങളുടെ ആവശ്യങ്ങളിൽ തീരുമാനമാകും വരെ സമരം തുടരനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. സമരം 26ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPIM directs Government to solve PSC rank holder’s strike

We use cookies to give you the best possible experience. Learn more