| Thursday, 17th December 2020, 10:19 pm

പാലക്കാട് നഗരസഭയിലെ ബി.ജെ.പി പ്രവര്‍ത്തകരുടെ ജയ് ശ്രീ റാം ബാനര്‍; പരാതിയുമായി സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്:തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് നഗരസഭയില്‍ ജയ് ശ്രീറാം മുഴക്കിയും ‘ജയ് ശ്രീറാം’ ബാനറുയര്‍ത്തിയുമുള്ള ബി.ജെ.പി ആഘോഷത്തിനെതിരെ പരാതിയുമായി സി.പി.ഐ.എം.

ഭരണഘടനാ സ്ഥാപനമായ നഗരസഭാ ഓഫീസിന് മുകളില്‍ കയറി ഹിന്ദുത്വ മുദ്രാവാക്യം മുഴക്കുകയും ‘ജയ് ശ്രീറാം’ ബാനര്‍ വിരിക്കുകയും ചെയ്തത് ബി.ജെ.പി നേതാക്കളുടെ അറിവോടെ സംഘപരിവാര്‍ പ്രവര്‍ത്തകരെ ഉപയോഗിച്ചാണെന്ന് സി.പി.ഐ.എം പരാതിയില്‍ ആരോപിച്ചു.

ഒരു മതവിഭാഗത്തിന്റെ മുദ്രാവാക്യമുയര്‍ത്തി സമൂഹത്തില്‍ മതസ്പര്‍ധയുണ്ടാക്കാനും കലാപമുണ്ടാക്കാനുമുള്ള ശ്രമമാണിത്. കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണെമെന്നും ടൗണ്‍ സൗത്ത് പൊലീസില്‍ നല്‍കിയ പരാതിയില്‍ സി.പി.ഐ.എം മുനിസിപ്പല്‍ സെക്രട്ടറി ടി കെ നൗഷാദ് ആവശ്യപ്പെട്ടു.

തദ്ദേശ വോട്ടെണ്ണല്‍ ഫലപ്രഖ്യാപന ദിവസമായിരുന്നു സംഭവം. നഗരസഭ പിടിച്ചതിന് പിന്നാലെ നടത്തിയ ആഘോഷ പരിപാടിക്കിടെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതി, ശിവജിയുടെ ചിത്രം പതിച്ച ബാനര്‍ നഗരസഭാ കെട്ടിടത്തിന് മുന്നില്‍ ഉയര്‍ത്തിയത്.

പാലക്കാട് കേരളത്തിന്റെ ഗുജറാത്താണെന്ന് പറഞ്ഞുകൊണ്ടാണ് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചത്. ബി.ജെ.പി പ്രവര്‍ത്തകരുടെ ഈ നടപടിയ്‌ക്കെതിരെ വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു.

ഈ ബാനര്‍ പൊക്കുന്നത് ഏതെങ്കിലും അണ്ടിമുക്ക് ശാഖയിലല്ലെന്നും മറിച്ച് നഗരസഭയുടെ കെട്ടിടത്തിലാണെന്നും ഏത് പൗരനും തുല്യാവകാശമുള്ള ഒരു സെക്യുലര്‍ സ്ഥാപനത്തിലാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്ന് ഓര്‍ക്കണമെന്നാണ് ചില പ്രതികരണം.

ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും ഇവറ്റകളുടെ നിഴലടിച്ചാല്‍ കെട്ടുപോകുന്നത് എങ്ങനെ എന്നതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. മതരാഷ്ട്ര ഉന്മത്തതയുടെ പരിണിത ഫലമാണ് ഇമ്മാതിരി കലാപരിപാടികള്‍.

ഈ തീവ്രവാദികളില്‍ നിന്ന് എന്ത് വില കൊടുത്തും കേരളത്തെ സംരക്ഷിണം എന്നു കൂടി ഈ തെരഞ്ഞെടുപ്പ് ഫലം നമ്മളോട് പറയുന്നുണ്ട്. ഏത് മനുഷ്യനും ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കേരളം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ചിലര്‍ സോഷ്യല്‍മീഡിയയില്‍ ചൂണ്ടിക്കാട്ടുന്നു.

‘ബി.ജെ.പിയും ഒരു രാഷ്ട്രീയപാര്‍ട്ടിയല്ലേ, ഇനി കുറച്ച് അവരും ഭരിക്കട്ടെ എന്ന് പറയുന്ന എല്ലാ നിഷ്‌കളങ്കര്‍ക്കും നിഷ്പക്ഷര്‍ക്കും ഇത് സമര്‍പ്പിക്കുന്നു. സൂചി കുത്താന്‍ ഇടം കൊടുത്താല്‍ ഇതാണിവരുടെ പരിപാടി. തുടച്ചു നീക്കണം ഇവരെ കേരളത്തില്‍ നിന്നും’, എന്നാണ് മറ്റുചിലര്‍ പ്രതികരിച്ചത്.

‘അധികാരത്തേയും മതത്തേയും വേര്‍തിരിക്കുന്ന ഭരണഘടന നിലനില്‍ക്കുന്ന രാജ്യമാണ് നമ്മളുടേത്. എല്ലാ മതങ്ങളില്‍ വിശ്വസിക്കുന്നവരുടേയും ഒരു മതത്തിലും വിശ്വസിക്കാത്തവരുടേയും ഭാഗധേയം നിര്‍ണ്ണയിക്കുന്ന ഒരു ഭരണഘടനാ സ്ഥാപനത്തില്‍ ഒരു മതത്തിന്റെ ദൈവത്തിന്റെ പേര് ഉദ്ഘോഷിക്കുന്ന ബാനര്‍ പ്രദര്‍ശിക്കുക. (തങ്ങളുടെ രാഷ്ട്രീയം മാത്രമല്ല ഭരണം എങ്ങനെയായിരിക്കും എന്ന് അധികാരത്തില്‍ എത്തിയ രാഷ്ട്രീയ പാര്‍ട്ടി നല്‍കുന്ന സൂചന കൂടിയാണിത്). ഇത് നമ്മുടെ ജനാധിപത്യത്തിന്റെ മൂല്യങ്ങളുടെ എല്ലാം ലംഘനമാണ്. ബി.ജെ.പിക്കാര്‍ പരസ്യമായി പ്രചരിപ്പിക്കുന്ന രാഷ്ട്രീയം ഇവിടെ പ്രകടിപ്പിച്ചു എന്ന് മാത്രമല്ലേ ഇവിടെ നടന്നുള്ളൂ എന്ന് (അ)ന്യായം നിരത്തുന്നവരോട് നാടന്‍ ഭാഷയില്‍ ഒരുത്തരം മാത്രമേ പറയാനുള്ളൂ ‘ബി.ജെ.പിക്കാരുടെ അപ്പന്റെ വകയല്ല ആ കെട്ടിടം’ അത് ഒരു പൊതു സ്ഥാപനമാണ് ഒരു ഭരണഘടനാ സ്ഥാപനമാണ്.

ഒരു ദൈവത്തിന് ജയ് വിളിച്ചതിന് ഇത്രയും ചൂടാവേണ്ടതുണ്ടോ ? ശരി അതിന് ഉത്തരം പറയുന്നതിന് മുന്‍പ് മുസ്ലിം ലീഗോ കേരള കോണ്‍ഗ്രസ്സോ വിജയിച്ച ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ ‘അള്ളാഹു അക്ബര്‍’ അല്ലെങ്കില്‍ ‘പ്രൈസ് ദി ലോര്‍ഡ്” എന്ന് ബാനര്‍ തൂക്കിയാല്‍ നിങ്ങള്‍ ചൂടാവുമോ എന്ന് ആദ്യം പറയൂ. (ഇത്രയും നാള്‍ അവര്‍ അങ്ങനെ ചെയ്തില്ല എന്നതു തന്നെ നിങ്ങളെ പോലെ അവര്‍ സമ്പൂര്‍ണ വര്‍ഗ്ഗീയ പാര്‍ട്ടിയല്ല എന്നതിന് ഒരു തെളിവാണ്. നിങ്ങളുടെ ഈ ആഭാസം കണ്ട് മറ്റു തീവ്രമത സംഘടനകള്‍ ഇത്തരം ആഭാസങ്ങള്‍ക്ക് മുതിര്‍ന്നാല്‍ നമ്മുടെ നാടിന്റെ സമാധാനാന്തരീക്ഷം എന്താവും ? തീര്‍ച്ചയായും അതിനെ തകര്‍ക്കുക തന്നെയാണ് നിങ്ങളുടെ ഉദ്ദേശവും). ഈ പ്രവൃത്തിയുടെ ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ മുന്നില്‍ കണ്ട് ഇതിനെ തള്ളിപ്പറയുവാന്‍ കേരള സമൂഹം തയ്യാറാവണം. മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് ഇത് കാണാതെ പോകുന്നത് ?’ ബിജുമോഹന്‍ എന്നയാള്‍ ഫേസ്ബുക്കില്‍ എഴുതി.

‘സ്റ്റേറ്റ് അതിന്റെ അധികാര സ്ഥാപനങ്ങള്‍ വഴി ഒരു മതചിഹ്നവും പ്രകടിപ്പിക്കാന്‍ പാടില്ലാത്ത, മതരഹിതന്റെകൂടി സര്‍ക്കാറുള്ള ഒരു മതേതര രാഷ്ട്രമാണ് നമ്മുടേത്. അതിനെ തകര്‍ക്കുന്ന നാം ഒന്നും അനുവദിക്കരുത്. മതേതരത്വത്തെ വെല്ലുവിളിക്കുന്ന ഈ നീക്കം പരസ്യമായി തള്ളിപ്പറയാത്ത ബി.ജെ.പിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ വെച്ചുകൊണ്ടിരിക്കരുത് എന്നു ഒരു പൗരനെന്ന നിലയില്‍ ഞാന്‍ ആവശ്യപ്പെടുന്നു,’ എന്നാണ് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ എഴുതിയത്.

കഴിഞ്ഞ തവണ ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണത്തിലെത്തിയ ബി.ജെ.പി ഇത്തവണ ഭൂരിപക്ഷം ഉറപ്പിച്ചാണ് പാലക്കാട് നഗരസഭ ഭരണം പിടിച്ചത്. 52 അംഗ നഗരസഭയില്‍ 28 സീറ്റുകള്‍ നേടിയാണ് ബിജെപി ഭരണം ഉറപ്പിച്ചത്. 27 ആയിരുന്നു കേവലഭൂരിപക്ഷം. കഴിഞ്ഞ തവണ 24 ഇടത്താണ് ബി.ജെ.പി ജയിച്ചത്.

കഴിഞ്ഞതവണ 13 സീറ്റ് നേടിയ കോണ്‍ഗ്രസിന് ഇത്തവണ 12 എണ്ണത്തില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. 9 സീറ്റുകളുണ്ടായിരുന്ന എല്‍.ഡി.എഫ് ഇത്തവണ 6 ലേക്ക് ചുരുങ്ങി. വെയല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒരു സീറ്റ് ആണ് ഇവിടെ ലഭിച്ചത്. രണ്ട് യു.ഡി.എഫ് വിമതരും നഗരസഭയില്‍ വിജയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Cpim Complaints Aganist Palakkad Municipal Corporation Jaisreeram Banner

We use cookies to give you the best possible experience. Learn more