അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തപ്പോള്‍ പുറത്ത് വന്ന വിവരം നിര്‍ണായകം; വി.മുരളീധരന്‍ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കിയോ? സി.പി.ഐ.എം
Kerala News
അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തപ്പോള്‍ പുറത്ത് വന്ന വിവരം നിര്‍ണായകം; വി.മുരളീധരന്‍ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കിയോ? സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th August 2020, 4:08 pm

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് കൈകഴുകാനാകില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്. രാജ്യദ്രോഹക്കുറ്റം ചുമത്തിയ സ്വര്‍ണ്ണക്കടത്ത് കേസില്‍ ബി.ജെ.പി അനുകൂല ചാനലായ ജനം ടി.വിയുടെ കോ-ഓര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത് സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

പ്രതികള്‍ക്ക് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ പരോക്ഷ നിര്‍ദേശം നല്‍കിയോ എന്ന സംശയം ശക്തിപ്പെടുത്തുന്നതാണ് പുറത്തുവന്ന മൊഴിപകര്‍പ്പുകള്‍ എന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പറയുന്നു.

സ്വര്‍ണ്ണക്കടത്ത് നടന്നത് നയതന്ത്ര ബാഗേജിലല്ലെന്ന് പറയാന്‍ അനില്‍ നമ്പ്യാര്‍ നിര്‍ദേശിച്ചതായി, മാധ്യമങ്ങള്‍ പുറത്തുവിട്ട പ്രതികളുടെ മൊഴിപ്പകര്‍പ്പുകള്‍ വ്യക്തമാക്കുന്നു. ഈ കേസിന്റെ തുടക്കം മുതല്‍ ഇതേ നിലപാട് സ്വീകരിച്ചിട്ടുള്ളത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ്. നയതന്ത്ര ബാഗേജാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എന്‍.ഐ.എയും വ്യക്തമാക്കിയിട്ടും നിലപാട് മാറ്റാന്‍ മുരളീധരന്‍ തയ്യാറാകാത്തതും ശ്രദ്ധേയമാണെന്നും സി.പി.ഐ.എം പറഞ്ഞു.

സ്വര്‍ണ്ണകടത്ത് കേസിലെ പ്രധാന പ്രതിയായ സന്ദീപ് നായര്‍ ബി.ജെ.പി പ്രവര്‍ത്തകനാണ്. ജനം ടി.വി കോ-ഓര്‍ഡിനേറ്റിങ്ങ് എഡിറ്ററുടെ ബന്ധം കൂടി പുറത്തുവന്നതോടെ ഇതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കാതെ ബി.ജെ.പി നേതൃത്വത്തിന് കൈകഴുകാനാകില്ല.

ശരിയായ അന്വേഷണം നടന്നാല്‍ പലരുടെയും നെഞ്ചിടിപ്പ് കൂടുമെന്ന കാര്യം ഇപ്പോള്‍ കൂടുതല്‍ ശരിയായിരിക്കുന്നു. വിഷയത്തില്‍ ഇനിയെങ്കിലും നിലപാട് വ്യക്തമാക്കാന്‍ ബി.ജെ.പി തയ്യാറാകണമെന്നും സി.പി.ഐ.ഐ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Cpim alleges V Muraleedharans interference on gold smuggling case