സി.പി.ഐ.എം പ്രവര്‍ത്തകന്‍ സന്ദീപിന്റെ കൊലപാതകം; മുഖ്യപ്രതിയുടെ ആര്‍.എസ്.എസ് ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്
Kerala
സി.പി.ഐ.എം പ്രവര്‍ത്തകന്‍ സന്ദീപിന്റെ കൊലപാതകം; മുഖ്യപ്രതിയുടെ ആര്‍.എസ്.എസ് ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd December 2021, 4:27 pm

തിരുവല്ല: പി.ബി. സന്ദീപ് കൊല്ലപ്പെട്ട സംഭവത്തില്‍ ആര്‍.എസ്.എസിന്റെ പങ്ക് വെളിപ്പെടുത്തി കേസിലെ പ്രധാനപ്രതി ജിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍. ഇതോടെ സന്ദീപിനെ കൊലപ്പെടുത്തിയത് സി.പി.ഐ.എം ആണെന്നുള്ള ആര്‍.എസ്.എസിന്റെ വാദമാണ് പൊളിഞ്ഞിരിക്കുന്നത്.

ജിഷ്ണുവിന്റെ രാഷ്ട്രീയം വെളിവാക്കുന്ന നിരവധി പോസ്റ്റുകള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ജിഷ്ണു യുവമോര്‍ച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണെന്നുള്ള കാര്യം ഫേസ്ബുക്കില്‍ പറഞ്ഞിട്ടുണ്ട്.

മുതിര്‍ന്ന ബി.ജെ.പി നേതാക്കാള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകളും ജിഷ്ണു പങ്കുവെച്ചിട്ടുണ്ട്. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

കഞ്ചാവ് കേസിലും ബി.ജെ.പി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്തതിലും ജിഷ്ണു ജയിലില്‍ കിടന്നിട്ടുണ്ട്. നാല് പൊലീസ് സ്റ്റേഷനുകളിലായി ഇയാളുടെ പേരില്‍ കേസുകളും ഉണ്ട്.

സന്ദീപിന്റ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പൊലീസിന്റെ വാദം സി.പി.ഐ.എം തള്ളിയിരുന്നു. സംഭവത്തില്‍ ജിഷ്ണു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസല്‍, അഭി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ തിരുവല്ല നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഹര്‍ത്താല്‍ ആരംഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി എട്ടിന് നെടുമ്പ്രം ഭാഗത്ത് വെച്ചാണ് സി.പി.ഐ.എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പുത്തന്‍പറമ്പില്‍ പി.ബി.സന്ദീപ് കുമാറിനെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

സന്ദീപിനെ സമീപത്തെ വെള്ളക്കെട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി വടിവാള്‍ കൊണ്ടു വെട്ടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. 11 കുത്തായിരുന്നു ശരീരത്തിലേറ്റിരുന്നത്.

ഗുരുതര പരിക്കേറ്റ സന്ദീപിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആര്‍.എസ്.എസാണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പി.ഐ.എം നേരത്തെ ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: CPIM activist Sandeep’s murder; Pictures of the main accused’s RSS affiliation are out