| Wednesday, 9th October 2019, 11:16 pm

സി.പി.ഐ.എമ്മും തൊഴിലാളികളും പറഞ്ഞത് ഒടുവില്‍ സി.പി.ഐ കേട്ടു; ഹുസുര്‍നഗറില്‍ ടി.ആര്‍.എസിനെ പിന്തുണക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെലങ്കാനയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഹുസുര്‍നഗര്‍ നിയോജക മണ്ഡലത്തില്‍ ടി.ആര്‍.എസ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാനുള്ള തീരുമാനത്തില്‍ നിന്ന് സി.പി.ഐ പിന്‍മാറി. തൊഴില്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ടി.എസ്.ആര്‍.ടി.സി തൊഴിലാളികളും സി.പി.ഐ.എമ്മും അടക്കം ആവശ്യപ്പെട്ടതാണ് തീരുമാനം പുന:പരിശോധിക്കാന്‍ കാരണമായതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ചഡ വെങ്കട്ട് റെഡ്ഡി പറഞ്ഞു. സി.പി.ഐ.എം ഇവിടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നുവെങ്കിലും തള്ളിപ്പോയിരുന്നു.

ബി.ജെ.പിയെ പരാജയപ്പെടുത്താനാണ് ടി.ആര്‍.എസിനെ പിന്തുണക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു സി.പി.ഐ നിലപാട്.

സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനായ ഉത്തംകുമാര്‍ റെഡ്ഡിയായിരുന്നു ഹുസുര്‍നഗര്‍ എം.എല്‍.എ. അദ്ദേഹം നല്‍ഗോണ്ട ലോക്സഭ മണ്ഡലത്തില്‍ നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതിനാലാണ് സി.പി.ഐ.എം പത്രിക തള്ളിയത്. തെരഞ്ഞെടുപ്പില്‍ തെലങ്കാന പ്രജ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാനാണ് സി.പി.ഐ.എം തീരുമാനം.

നാമനിര്‍ദേശ പത്രിക നല്‍കിയപ്പോള്‍ പിഴവ് വരുത്തിയ നേതാവിനെ സി.പി.ഐ.എംല്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കപ്പെട്ട പാറേപ്പള്ളി ശേഖര്‍ റാവുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നാമനിര്‍ദേശ പത്രിക തള്ളിയതിലൂടെ പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെട്ടെന്ന കാരണത്താലാണ് ശേഖര്‍ റാവുവിനെതിരെ നടപടിയെന്ന് സി.പി.ഐ.എം വ്യക്തമാക്കി. ഇതോടൊപ്പം ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായിരുന്ന സൂര്യാപേട്ട് മുല്‍ക്കലപ്പള്ളി രാമലുവിനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യാനും തീരുമാനിച്ചിരുന്നു.

We use cookies to give you the best possible experience. Learn more