| Tuesday, 28th November 2023, 5:15 pm

ക്രിസ്തുമതത്തിലേക്ക് മതംമാറിയ ആദിവാസികളുടെ എസ്.ടി പദവി പിന്‍വലിക്കല്‍; എതിര്‍പ്പുമായി സി.പി.ഐ.എം അനുകൂല സംഘടനകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ക്രിസ്തുമതത്തിലേക്ക് മതം മാറിയ പട്ടികവര്‍ഗക്കാരുടെ (എസ്.ടി) ആനുകൂല്യങ്ങള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസ് പിന്തുണയുള്ള ജനജാതി സുരക്ഷാ മഞ്ചിന്റെ റാലിയെ എതിര്‍ത്ത് സി.പി.ഐ.എം ഗോത്ര വിഭാഗമായ ഗണമുക്തി പരിഷത്ത്.

ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ആദിവാസികള്‍ക്ക് എസ്.ടി പദവി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റാലിയുടെ അജണ്ട വര്‍ഗീയ ആഹ്വാനം അല്ലാതെ മറ്റൊന്നുമല്ലെന്ന് ജി.എം.പി സംസ്ഥാന പ്രസിഡന്റ് നരേഷ് ജമാതിയ തിങ്കളാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു.

മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കിയിട്ടില്ലെന്ന് അവകാശപ്പെട്ട മുന്‍മന്ത്രി കൂടിയായ നരേഷ്, ആനുകൂല്യം പിന്‍വലിക്കുന്നത് ആത്മഹത്യാപരമായ നടപടിയായിരിക്കുമെന്നും പറഞ്ഞു.

’90കളിലെ സംസ്ഥാനത്തെ ആദിവാസി മേഖലയില്‍ ദുര്‍ഗാ പൂജയും ലക്ഷ്മി പൂജയും നിരോധിച്ചിരുന്ന നിയമവിരുദ്ധമായ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുരയ്‌ക്കെതിരെ (എന്‍.എല്‍.എഫ്.ടി) ജി.എം.പി പോരാടി. സംഘടന മതേതരത്വത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് തുടരും,’ നരേഷ് പറഞ്ഞു.

മണിപ്പൂരില്‍ ആറുമാസത്തിലേറെയായി വര്‍ഗീയ സംഘര്‍ഷം തുടരുന്നതിനാല്‍ അയല്‍ സംസ്ഥാനത്തെ ജനങ്ങള്‍ വര്‍ഗീയതീകരണത്തിന്റെ ആഘാതം അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

CONTENT HIGHLIGHT : CPI(M) wing opposes delisting of tribals in Tripura

Latest Stories

We use cookies to give you the best possible experience. Learn more