| Friday, 9th July 2021, 8:38 pm

കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാന്‍ നീക്കം, ഐഷ സുല്‍ത്താനക്കു നേരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനം; സി.പി.ഐ.എം. പ്രമേയം പാസാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്യദ്രോഹക്കേസില്‍ അന്വേഷണം നേരിടുന്ന ചലച്ചിത്ര പ്രവര്‍ത്തകയും ലക്ഷദ്വീപ് സ്വദേശിയുമായ ഐഷ സുല്‍ത്താനക്ക് പിന്തുണയുമായി സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കി. ഐഷ സുല്‍ത്താനയെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാനുള്ള ലക്ഷദ്വീപ് പൊലീസിന്റെ ഹീനമായ നീക്കത്തില്‍ പ്രമേയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.

പൗരാവകാശം ചവിട്ടിമെതിക്കുന്ന ബി.ജെ.പി. സര്‍ക്കാരിന്റെ നയമാണ് ലക്ഷദ്വീപ് ഭരണകൂടം നടപ്പാക്കുന്നത്. ഐഷയ്ക്കുനേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും പൗരാവകാശ ധ്വംസനവുമാണ്. ഈ നടപടിയില്‍ സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി പ്രതിഷേധിക്കുകയും ഇതിനെതിരായി ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്താന്‍ എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നതായി പ്രമേയത്തില്‍ പറയുന്നു.

ഐഷയെ ചോദ്യംചെയ്യലില്‍ കേസ് ചാര്‍ജ്ജ് ചെയ്യാനുള്ള യാതൊരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ല. ജൂലൈ എട്ടിന് കവരത്തി പൊലീസ് സംഘം ഒരു വാറന്റുമായി വന്ന് ഐഷ ഇപ്പോള്‍ താമസിക്കുന്ന കാക്കനാട്ടുള്ള ഫ്ളാറ്റില്‍ റെയ്ഡ് നടത്തി. അവിടെ അരിച്ചുപെറുക്കിയിട്ടും തക്കതായതൊന്നും കണ്ടെടുക്കാനായില്ല. എന്നാല്‍ ഐഷയുടെ സഹോദരന്റെ ലാപ്ടോപ്പ് അവര്‍ കസ്റ്റഡിയിലെടുത്തെന്നും സി.പി.ഐ.എം. പ്രമേയത്തില്‍ പറഞ്ഞു.

‘ചോദ്യംചെയ്യലില്‍ കേസ് ചാര്‍ജ്ജ് ചെയ്യാനുള്ള യാതൊരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ല. ജൂലൈ എട്ടിന് കവരത്തി പൊലീസ് സംഘം ഒരു വാറന്റുമായി വന്ന് ഐഷ ഇപ്പോള്‍ താമസിക്കുന്ന കാക്കനാട്ടുള്ള ഫ്ളാറ്റില്‍ റെയ്ഡ് നടത്തി. അവിടെ അരിച്ചുപെറുക്കിയിട്ടും തക്കതായതൊന്നും കണ്ടെടുക്കാനായില്ല. എന്നാല്‍ ഐഷയുടെ സഹോദരന്റെ ലാപ്ടോപ്പ് അവര്‍ കസ്റ്റഡിയിലെടുത്തു,’ സി.പി.ഐ.എം. പ്രമേയത്തില്‍ പറഞ്ഞു.

ലക്ഷദ്വീപ് ഭരണകൂടം ദ്വീപില്‍ നടപ്പാക്കുന്ന ജനവിരുദ്ധമായ പരിഷ്‌ക്കാര നടപടികളെ ദ്വീപ്ജനത ഒന്നിച്ച് എതിര്‍ക്കുകയാണ്. അവരുടെ ആവാസവ്യവസ്ഥയെ തകര്‍ക്കുന്നതാണ് ഭരണകൂടം ആവിഷ്‌ക്കരിച്ച നടപടികള്‍. ഇതിനെതിരെ മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ത്തി എന്നതാണ് ഐഷയ്ക്കെതിരായ നടപടികള്‍ക്ക് കാരണമെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തി.

കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനാല്‍ ഐഷയെ ജയിലിലടക്കാനുള്ള ദ്വീപ് പൊലീസിന്റെ നീക്കം വിജയിച്ചില്ല. എന്നിട്ടും, ചോദ്യംചെയ്യാനെന്ന പേരില്‍ വിളിച്ചുവരുത്തി അവരെ രണ്ട് ദിവസം പൊലീസ് ഭീഷണിപ്പെടുത്തിയെന്നും പ്രമേയത്തില്‍ പറയുന്നു.

കവരത്തി പൊലീസ് കൊണ്ടുപോയ ലാപ്ടോപ്പില്‍ കൃത്രിമമായി രേഖകള്‍ കയറ്റി ഐഷയ്ക്കെതിരായി തെളിവുകളെന്ന പേരില്‍ ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഭീമ-കൊറേഗാവ് കേസില്‍ എന്‍.ഐ.ഐ. പിടികൂടിയ നിരപരാധികള്‍ക്കെതിരെ കള്ളത്തെളിവുകളുണ്ടാക്കിയത് ഈ വിധമാണ്. ഫാ. സ്റ്റാന്‍ സ്വാമിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന വ്യാജരേഖകള്‍ അദ്ദേഹത്തില്‍നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പില്‍ കയറ്റിയിരുന്നെന്ന വസ്തുത പുറത്തുവന്നിട്ടുണ്ടെന്നും പ്രമേയത്തില്‍ സൂചിപ്പിച്ചു

ഐഷ സുല്‍ത്താനയോട് പകവെച്ചു പുലര്‍ത്തുന്ന ലക്ഷദ്വീപ് ഭരണകൂടവും പൊലീസും കള്ളത്തെളിവുകളുണ്ടാക്കാന്‍ ശ്രമിക്കുമെന്ന ആശങ്ക തള്ളിക്കളയാനാകില്ല. ഇതെല്ലാം ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നവരെ നിശബ്ദരാക്കാന്‍ കേന്ദ്ര ഭരണാധികാരം ബി.ജെ.പി. ദുര്‍വിനിയോഗം ചെയ്യുന്നതിന്റെ ഉദാഹരണങ്ങളാണെന്നും പ്രമേയത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: CPI (M) State Committee passed the resolution backs Aisha Sultana

We use cookies to give you the best possible experience. Learn more