| Thursday, 20th January 2022, 6:31 pm

തല്ലിയത് സി.പി.ഐ.എമ്മും അത് ആഘോഷിക്കുന്നത് സംഘപരിവാറും: റിജില്‍ മാക്കുറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കണ്ണൂരില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധത്തിനിടെ പൊലീസും- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് തന്നെ ആക്രമിച്ചതും സംഘപരിവാര്‍ അത് ആഘോഷിക്കുന്നതും
അത്ര നിഷ്‌കളങ്കമല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. പിണറായി വിജയന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘സി.പി.ഐ.എമ്മുകാര്‍ എന്നെ ആക്രമിച്ചപ്പോള്‍ സംഘപരിവാര്‍ അത് ആഘോഷിക്കുന്നുണ്ടെങ്കില്‍ അവര്‍ തമ്മില്‍ നല്ല ബന്ധമുണ്ട്.

ഞാന്‍ സംഘപരിവാറിനെതിരെ ശക്തമായ നിലപാടെടുക്കുന്നയാളാണ്. കേരളത്തില്‍ ഇപ്പോള്‍ ഉരുത്തിരിഞ്ഞുവന്ന പുതിയ ഒരു സഖ്യമുണ്ട്. പിണറായി വിജയന്റെ സര്‍ക്കാരും സംഘപരിവാറും നല്ല അഡ്ജസ്റ്റ്‌മെന്റിലാണ് പോകുന്നത്. പൊലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാറാണെന്ന് പല വിഷയത്തിലും തെളിഞ്ഞിട്ടുണ്ട്,’ റിജില്‍ മാക്കുറ്റി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പ്രതിഷേധിച്ച കുറ്റത്തിന് തന്നെ റിമാന്‍ഡ് ചെയ്യാന്‍ പോവുകയാണെന്നും ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലസിത പാലക്കല്‍ അടക്കമുള്ള ചില സംഘപരിവാര്‍ പ്രൊഫൈലുകള്‍ റിജില്‍ മാക്കുറ്റിക്ക് നേരയുണ്ടായ അക്രമത്തില്‍ സന്തോഷം പ്രകടപ്പിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് റിജിലിന്റെ പ്രതികരണം.

May be an image of 1 person and text that says 'Lekshmi Kanath 1 minute ago. സംഘികൾക്ക് സാധിക്കാത്തത് കമ്മികൾക്ക് സാധിച്ചു.... സന്തോഷം ആയി... നടുറോഡിൽ പശുവിനെ അറുത്ത് കറിവച്ച മാക്കുറ്റിയെ... പൂക്കുറ്റി ആക്കിയല്ലോ സഖാക്കൾ'

സി.പി.ഐ.എമ്മിന്റെ പോഷക സംഘടനയെപ്പോലെയാണ് സംസ്ഥാനത്തെ പൊലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നതെന്ന് വിഷയത്തില്‍ പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞിരുന്നു.

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.ഐ.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദിക്കാനും കയ്യേറ്റം ചെയ്യാനും പൊലീസ് അവസരം സൃഷ്ടിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കണ്ണൂരില്‍ നടന്ന കെ റെയില്‍ വിശദീകരണ യോഗത്തിലേക്കാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം നടന്നത്.

മന്ത്രി എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന യോഗത്തിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.

May be a Twitter screenshot of 1 person and text that says 'Lasitha Palakkal 1h കണ്ണൂർ സിറ്റിയിൽ വെച്ച് പരസ്യമായി പശുകുട്ടിയെ അറുത്ത പുക്കുറ്റിയുടെ പുറം അടിച്ച് പൊളിച്ച സഖാക്കൾക്ക് അഭിവാദ്യങ്ങൾ....'

കണ്ണൂരിലെ ദിനേശ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് കെ റെയില്‍ വിശദീകരണ യോഗം നടന്നത്. മന്ത്രി എം.വി. ഗോവിന്ദന്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടക്കായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

പ്രതിഷേധം വിളിച്ച് യോഗം നടക്കുന്ന ഓഡിറ്റോറിയത്തിനകത്തേക്ക് കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും യോഗത്തിന്റെ സംഘാടകരും മറ്റ് പ്രവര്‍ത്തകരും ചേര്‍ന്ന് ഉദ്ഘാടനയോഗം നടക്കുന്ന ഹാളിന്റെ വാതിലുകള്‍ അടക്കുകയായിരുന്നു.

May be an image of text that says 'കാവിപ്പട SYBWING കണ്ണൂരിൻ്റെ കാവിപ്പട 14m・ സംഭവം എന്തായാലും പുക്കൂറ്റിക്ക് രണ്ട് തല്ലിൻ്റെ കുറവുണ്ടായിരുന്നു 304 12 Comments 3 Shares'

തുടര്‍ന്ന് ഓഡിറ്റോറിയത്തിന് പുറത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്തുനിന്ന് പ്രതിഷേധം തുടരുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് നീക്കാന്‍ പൊലീസ് ഇടപെട്ടത്. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതായും റിപ്പോര്‍ട്ടുണ്ട്.

പ്രതിഷേധക്കാര്‍ ഓഡിറ്റോറിയത്തിന് പുറത്തെത്തിയപ്പോള്‍ അത് ചോദ്യം ചെയ്യാനെത്തിയ ജയ്ഹിന്ദ് ടി.വിയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരടമുള്ളവരെ പൊലീസ് മര്‍ദിച്ചു എന്നാണ് പരാതി.

ഇതേത്തുടര്‍ന്ന് പ്രതിഷേധം ശക്തമാവുകയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടാവുകയുമായിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  CPIM and the Sangh Parivar are celebrating Police atrocity against me:  Rijal Makutty

We use cookies to give you the best possible experience. Learn more