| Saturday, 27th March 2021, 5:59 pm

'ഏതെങ്കിലും ഒരു മന്ത്രിയുടെ അഭിപ്രായമല്ല ഇടതുപക്ഷത്തിന്റേത്'; ശബരിമല യുവതീ പ്രവേശന നിലപാടില്‍ മാറ്റമില്ലെന്ന് ആനി രാജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഇടതുപക്ഷ നിലപാടില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് സി.പി.ഐ നേതാവ് ആനി രാജ. സംസ്ഥാനത്ത് ഏതെങ്കിലും ഒരു മന്ത്രി പറയുന്ന അഭിപ്രായം ഇടതുപക്ഷത്തിന്റെ നിലപാടായി വിലയിരുത്താന്‍ സാധിക്കില്ലെന്നും ആനി രാജ വ്യക്തമാക്കി.

സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി രാജയുമെല്ലാം ഇടതുപക്ഷത്തിന്റെ ശബരിമല നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ആനി രാജ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികളിലായാലും മതങ്ങളിലായാലും സമത്വം വേണമെന്ന് തന്നെയാണ് ഇടതുപക്ഷത്തിന്റെ നിലപാടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ സ്ത്രീകള്‍ കയറിയതില്‍ ഖേദം പ്രകടിപ്പിച്ച് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അവര്‍.

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഉണ്ടായ സംഭവ വികാസങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തു തന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്ത് മാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും കടകംപള്ളി പറഞ്ഞിരുന്നു.

‘ 2018ലെ ഒരു പ്രത്യേക സംഭവമാണിത്. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീം കോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലൊക്കെ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ അതൊന്നും ജനങ്ങളുടെ മനസിലില്ല,’ എന്നായിരുന്നു കടകംപള്ളി പറഞ്ഞത്.

അതേസമയം ഇടതുപക്ഷത്തിന് ശബരിമല വിഷയത്തില്‍ നിലപാട് മാറ്റം ഇല്ലെന്നും ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPI leader Annie Raja says about Sabarimala verdict on women entry

We use cookies to give you the best possible experience. Learn more